Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ, എൻഡിഎ നിർണായക ശക്തിയാകുമെന്ന്

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ്. യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ചരിത്രം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. ആദ്യമായി എൽഡിഎഫ് സർക്കാർ ഭരണത്തുടർച്ച നേടി. അപ്പോഴും എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഈ തിരഞ്ഞെടുപ്പോട് കൂടി എൻഡിഎ സംസ്ഥാനത്ത് നിർണായക ശക്തിയാകുമെന്ന് പ്രവചിക്കുകയാണ് പൊളിറ്റിക്കൽ വൈബ് സർവ്വെ. കേരളത്തിൽ ശക്തമായ ത്രികോണപോരാട്ടത്തിനുള്ള കളമൊരുങ്ങുകയാണെന്നാണ് സർവ്വെ പ്രവചനം.

2021 ൽ 99 സീറ്റുകൾ നേടിയായിരുന്നു പിണറായി സർക്കാർ ഭരണത്തുടർച്ച നേടിയത്. എന്നാൽ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണത്തിനെതിരെ ജനരോഷം ശക്തമാണെന്നാണ് സർവ്വെ ഫലം സൂചിപ്പിക്കുന്നത്. 2500 വോട്ടർമാരെയും മണ്ഡലതല വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കൽ വൈബ് സർവ്വേ പ്രകാര, എൽഡിഎഫിന്റെ സ്വാധീനം ഇക്കുറി അത്ര ശക്തമല്ല. അതേസമയം ശക്തമായൊരു തിരിച്ചുവരവ് യുഡിഎഫിന് സാധ്യമാകില്ലെന്നും സർവ്വെ പറയുന്നു. ഇരുമുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവ്വെ പ്രവചിക്കുന്നത്. എൽഡിഎഫിന് 59-78 സീറ്റുകളും യുഡിഎഫിന് 49-69 സീറ്റുകളും ലഭിച്ചേക്കുമെന്നാണ് പ്രവചനം.

election2

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) വളർച്ചയാണ് ഈ സർവ്വേയിലെ പ്രധാന സവിശേഷത. 2021-ൽ സീറ്റുകളില്ലാതിരുന്ന എൻഡിഎയ്ക്ക് 8-17 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.ഈ മുന്നേറ്റം ക്രമാനുഗതമല്ല മറിച്ച് കേരള രാഷ്ട്രീയത്തിൽ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന മുന്നേറ്റം ആയിരിക്കുമെന്നാണ് സർവ്വെ പറയുന്നത്. .

പോരാട്ടം കനക്കും, വോട്ട് വിഹിതം പറയുന്നത്

ഇരുമുന്നണികളും തമ്മിൽ വോട്ടുവിഹിതത്തിൽ നേരിയ കുറവ് മാത്രമേ ഉണ്ടാകുയെന്നും സർവ്വെ പ്രവചിക്കുന്നു. എൽഡിഎഫിന് ഏകദേശം 38-41 ശതമാനവും യു.ഡി.എഫിന് 37-40 ശതമാനവുമാണ് പ്രവചനം. ഈ വോട്ടു വ്യത്യാസം അന്തിമ സീറ്റ് നിലയെ മാറ്റിമറിച്ചേക്കാം.

അതേസമയം എൻഡിഎയ്ക്ക് 15-20 ശതമാനം വോട്ട് വിഹിതമാണ് സർവ്വെ പ്രവചിക്കുന്നത്. അതായത് സംസ്ഥാന്തതെ മൂന്നാം ശക്തിയായി എൻഡിഎ മാറുകയാണെന്ന സൂചനയായിരിക്കും ഇതെന്നും സർവ്വെ പറയുന്നു.

ശക്തമായ ത്രികോണ പോരാട്ടം

ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മൂന്ന് മുന്നണികൾക്കും 30 ശതമാനത്തിന് മുകളിൽ വോട്ടുകൾ ലഭിച്ചേക്കുമെന്നാണ് സർവ്വേയിലെ ശ്രദ്ധേയമായ മറ്റൊരു പ്രവചനം.

പാലായിൽ എൻഡിഎയ്ക്ക് 34.23%, യുഡിഎഫിന് 33.43%, എൽഡിഎഫിന് 32.34% വോട്ടുകൾ ലഭിക്കും. പുതുക്കാട് എൽഡിഎഫ് 37.8% നേടി മുന്നിട്ട് നിൽക്കുമ്പോൾ എൻഡിഎ 32.22% വോട്ടുകളോടെ പ്രധാന എതിരാളിയാകും. യുഡിഎഫ് 25.99% വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

വോട്ടുകൾ എത്രമാത്രം വിഭജിക്കപ്പെടും എന്നതിൻ്റെ വ്യക്തമായ ഉദാഹരണം കൂടിയായിരിക്കും ഇവിടങ്ങളിലെ പോരാട്ടം. ഇത്തരം മണ്ഡലങ്ങളിൽ കുറഞ്ഞ വോട്ടുകൾ പോലും വിജയത്തെ മാറ്റിമറിച്ചേക്കും.

പ്രധാന സീറ്റുകളിൽ ബിജെപി കരുത്തുകാട്ടും

പല മണ്ഡലങ്ങളിലും എൻഡിഎ ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്.

കാസർഗോഡ്, തൃശൂർ, ഇരിങ്ങാലക്കുട, ആറ്റിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിൽ എൻഡിഎ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. എൽഡിഎഫും യുഡിഎഫുമെല്ലാം കനത്ത തിരിച്ചടികൾ ഇവിടെ നേരിട്ടേക്കാം. അതായത് ഇരുമുന്നണികളും തമ്മിലുള്ള മത്സരം എന്നതിനെ തിരുത്തി കുറിച്ച് ശക്തമായ ത്രികോണ മത്സരം എന്ന നിലയിലേക്ക് തിരഞ്ഞെടുപ്പ് പോരാട്ടം വഴിമാറും.

ശക്തരായി എൻഡിഎ

സർവ്വേയിലെ മറ്റൊരു പ്രധാന കണ്ടെത്തൽ എൻഡിഎയുടെ വർധിച്ചുവരുന്ന സ്വാധീനമാണ്. തിരുവനന്തപുരം, നേമം എന്നിവ എൻഡിഎയുടെ ശക്തികേന്ദ്രങ്ങളാകും. മഞ്ചേശ്വരം, കഴക്കൂട്ടം തുടങ്ങിയ ഇടങ്ങളിൽ മുന്നണിക്ക് പിന്തുണ വർദ്ധിക്കും.

നേമത്ത് എൻഡിഎയ്ക്ക് 43.58 ശതമാനം വോട്ട് വിഹിതം നേടാനാകുമെന്നാണ് സർവ്വെ പറയുന്നത്. മലമ്പുഴയിലും വോട്ട് വിഹിതം ഉയർത്തും. ഇവിടെ 40.98% വോട്ടുകൾ നേടും.അതായത് ഇടതുപക്ഷ ശക്തികേന്ദ്രമായിരുന്ന മലമ്പുഴയിൽ എൻഡിഎയ്ക്ക് ഇക്കുറി വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാനാകുമെന്നാണ് സർവ്വെ ചൂണ്ടിക്കാട്ടുന്നത്.

മഞ്ചേശ്വരത്ത് എൻഡിഎയ്ക്ക് 39.50%, കഴക്കൂട്ടത്ത് 38.63% വോട്ട് ലഭിക്കും. ഈ മണ്ഡലങ്ങളിൽ മുന്നണിക്ക് വ്യക്തമായ മുൻതൂക്കമുണ്ടാകും. തിരുവല്ലയിലും ചാത്തന്നൂരിലും വിജയസാധ്യത നിലനിൽക്കുന്നുണ്ട്. അതായത് മധ്യ, തെക്കൻ കേരളത്തിൽ എൻഡിഎ വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്ന് സർവ്വെ പറയുന്നു.

പാലക്കാടും എൻഡിഎ ശക്തമായ സാന്നിധ്യമാകും. 36.56% വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കും. അതീവ ശ്രദ്ധേയമായ തിരുവനന്തപുരം മണ്ഡലത്തിൽ ത്രികോണ മത്സരത്തിൽ എൻഡിഎ മുന്നിൽ നിൽക്കുമെന്നുമാണ് പ്രവചനം. വട്ടിയൂർക്കാവ്, കുന്നത്തുനാട് എന്നിവിടങ്ങളിലും എൻഡിഎയുടെ സ്വാധീനം വർദ്ധിക്കുന്നുണ്ടെന്ന് സർവ്വെയിൽ പറയുന്നു.

ത്രികോണ മത്സരം ശക്തിപ്പെടുമെങ്കിലും പ്രധാന മുന്നണികളുടെ ശക്തികേന്ദ്രങ്ങൾക്ക് വലിയ കോട്ടം തട്ടില്ല. മട്ടന്നൂരിൽ എൽഡിഎഫും വേങ്ങരയിൽ യുഡിഎഫുമൊക്കെ അതിശക്തരായി തന്നെ തുടരും. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ തുടങ്ങിയ മേഖലയിൽ ഇത്തവണ എൻഡിഎയ്ക്ക് വലിയ ആധിപത്യം നേടാനാകും. .

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുക പ്രവചനാതീതമായി കരുതുന്ന ഏകദേശം രണ്ട് ഡസനോളം നിയമസഭാ മണ്ഡലങ്ങളാണ്. നേരിയ വോട്ട് വ്യത്യാസം മാത്രം വന്നേക്കാവുന്ന ഈ മണ്ഡലങ്ങളായിരിക്കും സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.
എൻഡിഎയുടെ വളർച്ച പുതിയൊരു ഘടകമായി മാറുമ്പോഴും ഈ നിർണ്ണായക പോരാട്ട മേഖലകളിലെല്ലാം തന്നെ എൽഡിഎഫിന് ഘടനാപരമായ മുൻതൂക്കം ഇപ്പോഴും നിലനിർത്താൻ കഴിയുന്നുണ്ടെന്ന് പൊളിറ്റിക്കൽ വൈബ് പറയുന്നു.

എൻഡിഎ വോട്ടും സീറ്റും ഉയർത്തുന്നത് തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിലെ നിർണായക ചർച്ച. അതേസമയം എൽഡിഎഫിനെ സംബന്ധിച്ച് നിരവധി മണ്ഡലങ്ങളിൽ അവർ കടുത്ത പോരാട്ടം നേരിട്ടേക്കും. എൽഡിഎഫിന് 59 സീറ്റുകളിൽ വിജയം സുനിശ്ചിതമായിരിക്കും.
യുഡിഎഫിനാകട്ടെ 49 ഇടത്തായിരിക്കും വിജയിക്കാനാകുക. 71 എന്ന മാന്ത്രിക സംഖ്യ കടക്കണമെങ്കിൽ എൻഡിഎ കൂടി കരുത്ത് കാട്ടുന്ന മണ്ഡലങ്ങളിലെ വിജയം യു.ഡി.എഫിനും എൽഡിഎഫിനും നിർണായകമാകുമെന്നാണ് സർവ്വെ പറയുന്നത്.

തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്

ഏപ്രിൽ 9 നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4 നാണ് വോട്ടെണ്ണൽ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രവചനാതീതമായ തിരഞ്ഞെടുപ്പിനായിരിക്കും കേരളം ഇത്തവണ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

സംസ്ഥാനത്ത് ശക്തമായൊരു ത്രികോണ പോരാട്ടത്തിനാണ് പൊളിറ്റിക്കൽ വൈബ് സർവ്വേ സാധ്യത കൽപ്പിക്കുന്നത്. എൻഡിഎ കരുത്ത് കാട്ടുന്നു, യു.ഡി.എഫിനെ സംബന്ധിച്ച് അവർ ആധിപത്യം തിരിച്ചുപിടിക്കാൻ പാടുപെടുകയാണ്.അതേസമയം എൽഡിഎഫ് ആകട്ടെ മുൻതൂക്കമുണ്ടെങ്കിലും കടുത്ത പോരാട്ടം നേരിടേണ്ടി വരും.

വ്യക്തമായ ഭൂരിപക്ഷം നേടുമോ അതോ ഭിന്നമായൊരു വിധി ഉണ്ടാകുമോ എന്നത് ഈ നേരിയ വ്യത്യാസങ്ങൾ വോട്ടിംഗ് രീതിയെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് സർവ്വെ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+