50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും
പരമ്പരാഗതമായി എൽഡിഎഫിനോട് ചേർന്നുനിൽക്കുന്ന 50 മണ്ഡലങ്ങൾ ഇക്കുറിയും തങ്ങളെ തുണക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഇടത് ക്യാമ്പ്. ഇതിനൊപ്പം 22 മണ്ഡലങ്ങൾ കൂടി ചേർന്നാൽ തുടർ ഭരണം ഉറപ്പാണെന്ന രീതിയിലാണ് ഇടതുസമവാക്യങ്ങൾ. ഭരണത്തുടർച്ചയിലേക്ക് വഴി തുറന്നേക്കാവുന്ന മണ്ഡലങ്ങൾ ഏതൊക്കെയെന്ന് പട്ടിക നിരത്തിയാണ് യുഡിഎഫ് തരംഗമെന്ന നിഗമനങ്ങളെ ഇടതുകേന്ദ്രങ്ങൾ പ്രതിരോധിക്കുന്നത്. അതേസമയം, സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ പ്രതീക്ഷക്കൊപ്പം തന്നെ ആശങ്കയും നിഴലിക്കുന്നുണ്ട്. മന്ത്രിമാരില്‍ ചിലര്‍ പരാജയപ്പെടുമെന്നും സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുമെന്നുമുള്ള വിലയിരുത്തൽ മുന്നണിയെ പ്രതിരോധത്തിലാക്കുന്നു.
കഴിഞ്ഞ കുറേക്കാലമായി തങ്ങൾ ജയിച്ചുകൊണ്ടിരിക്കുന്ന 50 മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തുടർഭരണം സ്വപ്നം കാണുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തങ്ങൾക്ക് ലഭിക്കുന്ന മേൽക്കൈയാകും കേരളം വീണ്ടും തങ്ങളുടെ ഭരണത്തിൻ കീഴിലാവുമെന്നതിന് ഇടതുമുന്നണി നിരത്തുന്ന പ്രധാന കാരണം. ഈ 50 സീറ്റുകൾ ഉറച്ചവയാണ്. ഭരിക്കാൻ വേണ്ടത് 72 ആണെന്നിരിക്കേ, ബാക്കി 90 മണ്ഡലങ്ങളിൽ നിന്ന് കുറഞ്ഞത് 22 സീറ്റു കൂടി ജയിച്ചാൽ തുടർഭരണം ഉറപ്പാണെന്നാണ് എൽഡിഎഫിന്റെ ന്യായവാദം.

ഇടത് കോട്ടയായ നാദാപുരമോ 2006 മുതൽ സിപിഎം ജയിക്കുന്ന കൊയിലാണ്ടിയോ ഈ 50 മണ്ഡലങ്ങളിൽ ഉൾപ്പെടുത്തിയില്ലെന്നും സിപിഎം സൈബറിടങ്ങളിൽ വിശദീകരിക്കുന്നു. ഒപ്പം അരൂർ, നേമം, ഇരിഞ്ഞാലക്കുട, അമ്പലപ്പുഴ, അരുവിക്കര, പൊന്നാനി, പത്തനാപുരം തുടങ്ങിയവയും ഉൾപ്പെടുത്തിട്ടില്ല. കേരള കോൺഗ്രസിന്റെ ഒറ്റ സീറ്റും ഈ ലിസ്റ്റിൽ ഇല്ല. അത്രയും ഉറപ്പുള്ളതും യുഡിഎഫ് പോലും വലിയ അവകാശവാദങ്ങൾ ഉന്നയിക്കാത്തതുമാണ് ഈ 50 മണ്ഡലങ്ങൾ എന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ജയസാധ്യതയുള്ള 22 മണ്ഡലങ്ങൾ കൂടി ചേർത്ത് എൽഡിഎഫ് പറയുന്ന 77 മണ്ഡലങ്ങൾ ഇവയാണ്-
കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, ഉദുമ, പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ, മാനന്തവാടി, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, എലത്തൂർ, പേരാമ്പ്ര, ബാലുശ്ശേരി, കുന്നമംഗലം, ബേപ്പൂർ, പൊന്നാനി, തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, ഗുരുവായൂർ,
വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കൈപ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, കളമശേരി, വൈപ്പിൻ, കൊച്ചി, ഏറ്റുമാനൂർ, വൈക്കം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കായംകുളം, ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, ആറന്മുള, അടൂർ, കോന്നി, റാന്നി, കൊല്ലം, ചാത്തന്നൂർ, ഇരവിപുരം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, ചടയമംഗലം, വട്ടിയൂർകാവ്, വാമനപുരം, കാട്ടാക്കട, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, പാറശ്ശാല, കഴക്കൂട്ടം, നേമം, ചിറയിൻകീഴ്, നെടുമങ്ങാട്.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ മണ്ഡലങ്ങളില്‍ ഇത്തവണ കടുത്ത മത്സരം നടന്നെന്ന വിലയിരുത്തലിലാണ് സിപിഎം. മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമാകുമെന്ന വിലയിരുത്തലുമുണ്ട്. പൊതുസ്വതന്ത്രരെ മത്സരിപ്പിച്ച തിരുവനന്തപുരം, കോവളം എന്നീ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷ കുറവാണെന്നാണ് സിപിഎം കരുതുന്നത്.
കൊല്ലത്ത് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. എന്നാല്‍ ജില്ലയിലെ പല മണ്ഡലങ്ങളിലുമുണ്ടായ കടുത്ത പോരാട്ടം പാർട്ടിയെ ആശങ്കയിലാക്കുന്നുമുണ്ട്. ആറ് മുതല്‍ ഒമ്പത് സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ജില്ലയിൽ പ്രവചനാതീത പോരാട്ടം നടന്ന കൊല്ലം, ചവറ, കുന്നത്തൂര്‍, കുണ്ടറ, പത്തനാപുരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായിരിക്കും.
എറണാകുളത്ത് തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാമെന്ന് കരുതുമ്പോഴും ജില്ലയില്‍ കോണ്‍ഗ്രസിന് അനുകൂലമായ വിധിയെഴുത്തുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. സിറ്റിങ് സീറ്റുകളായ കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശ്ശേരി, കോതമംഗലം എന്നിവ ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.
ആലപ്പുഴയില്‍ ശക്തമായ മത്സരം നടന്ന അമ്പലപ്പുഴയില്‍ വിജയ പ്രതീക്ഷയിലുണ്ടെങ്കിലും അത് നേരിയ വോട്ടിനാകുമെന്നും സിപിഎം കരുതുന്നു. അതേസമയം, രണ്ടായിരം വോട്ടിന് പരാജയപ്പെടുമെന്ന ആശങ്കയും സിപിഎം അവലോകനത്തിലുണ്ട്. അമ്പലപ്പുഴയിലെ ബിജെപി വോട്ടുകളിൽ വ്യക്തതയില്ലാത്തതിനാലാണ് ഇത്തരത്തില്‍ രണ്ട് കണക്കുകള്‍ ഉണ്ടായത്. ജില്ലയിലെ ആകെയുള്ള ഒമ്പത് സീറ്റുകളില്‍ ഏഴിടത്ത് വിജയിക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ പൊതുവായ കണക്കുകൂട്ടല്‍. എന്നാല്‍ ഘടകകക്ഷിയായ എന്‍സിപി മത്സരിക്കുന്ന കുട്ടനാട് കൈവിട്ടേക്കും. യുഡിഎഫിന്റെ പക്കലുള്ള ഹരിപ്പാട് സീറ്റ് ഇത്തവണയും ലഭിക്കില്ലെന്നും പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു.
ഇടുക്കി ജില്ലയിലെ പ്രാഥമിക വിലയിരുത്തലില്‍ എല്‍ഡിഎഫിന് ആശങ്കയും ആത്മവിശ്വാസവും ഒരുപോലെ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന പീരുമേട് ഇത്തവണ നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍. ഉടുമ്പഞ്ചോലയിലും ഇടുക്കിയിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ദേവികുളം മണ്ഡലത്തില്‍ ഇത്തവണ അതിശക്തമായ മത്സരമാണ് നടന്നതെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ടയിലെ ആറന്മുളയില്‍ മന്ത്രി വീണ ജോര്‍ജ് 7000ലധികം വോട്ടിന് ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മലപ്പുറം ജില്ലയിലെ പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് രണ്ട് സീറ്റുകള്‍ മാത്രമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ പരാജയപ്പെട്ടേക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ, താനൂരും നഷ്ടപ്പെട്ടേക്കും. തവനൂരും പൊന്നാനിയും നിലനിര്‍ത്താന്‍ കഴിയുമെന്ന നേരിയ ആശ്വാസവുമുണ്ട്.
കോഴിക്കോട് എട്ടുസീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. വടകര തിരിച്ചുപിടിക്കാനാകുമെന്നും സിപിഎം കരുതുന്നു. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി സീറ്റുകള്‍ നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍. തിരുവമ്പാടി, പേരാമ്പ്ര, കോഴിക്കോട് ഒന്ന്, എലത്തുര്‍, ബേപ്പൂര്‍, ബാലുശേരി മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമാണെന്നും സിപിഎം കണക്കുകൂട്ടുന്നു. വയനാട്ടിലും സിറ്റിങ് സീറ്റായ മാനനന്തവാടി നിലനിൽക്കുമെന്നാണ് റിപ്പോർട്ട്.
കണ്ണൂരില്‍ കഴിഞ്ഞ തവണത്തേ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാല്‍ പേരാവൂരില്‍ അട്ടിമറി വിജയം നേടാന്‍ സാധ്യതയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. കാസര്‍കോട് ജില്ലയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ ഇത്തവണ കടുത്ത മത്സരം നടന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതായും അവിടെ 4,900 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മണ്ഡലം കമ്മിറ്റിയുടെ കണക്കുകളിലുണ്ട്. ഉദുമയില്‍ 1,500 വോട്ടുകള്‍ക്ക് പിന്നിലാണെന്ന റിപ്പോര്‍ട്ടുകളിൽ ആശങ്കയുമുണ്ട്.
-
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'ജോയ് മാത്യു ഈ സ്കൂളുകളൊക്കെ ഒന്നുപോയി കാണണം, കണ്ണുണ്ടായാൽ മാത്രം പോര', മറുപടിയുമായി ഐസക് -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
25,000 ന് മുകളിൽ ബിജെപി വോട്ടുകൾ, ട്വൻ്റി 20 വോട്ടുകളും; തൃക്കാക്കരയിൽ വിജയിക്കുമെന്ന് അഖിൽ മാരാർ -
പൊട്ടിയെന്നുറപ്പിച്ചോ! പൊട്ടിത്തെറിച്ച് അച്ഛൻ– മകൻ കോംബോ, പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടുകൾ വീണില്ലേ? -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
തരംഗമെങ്കില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് മുസ്ലീം ലീഗ്; 'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി' -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
'തിരഞ്ഞെടുപ്പിന് മുന്നേ വേണമെങ്കിൽ എനിക്കിത് പറയാമായിരുന്നു';തുറന്നടിച്ച് പിവി ശ്രീനിജിൻ -
കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍












Click it and Unblock the Notifications