മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകൾ നോട്ടമിട്ട് ബിജെപി, പ്രചാരണത്തിന് പളളിയും ചെമ്പരിക്ക ഖാസിയും!
മഞ്ചേശ്വരം: കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ചാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖും തമ്മിലുളള വോട്ട് വ്യത്യാസം വെറും 89. സുരേന്ദ്രന് കളളവോട്ട് അടക്കമുളള ആരോപണങ്ങള്‍ ഉന്നയിച്ച് കോടതി കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഒ രാജഗോപാലിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറന്ന ബിജെപിക്ക് മഞ്ചേശ്വരം കയ്യില്‍ നിന്ന് വഴുതിപ്പോയതിന്റെ കുറവ് ഇത്തവണ നികത്തേണ്ടതുണ്ട്. ബിജെപിക്ക് വലിയ വേരോട്ടമുളള മഞ്ചേശ്വരത്ത് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്.
വർഷങ്ങളായി രണ്ടാം സ്ഥാനം
കേരളത്തിലേക്ക് ആര്‍എസ്എസ് കടന്ന് വന്നത് തന്നെ കര്‍ണാടകയിലൂടെ കാസര്‍ഗോഡ് വഴിയാണ്. എന്നാല്‍ ഇതുവരെ വലിയ ഒരു തിരഞ്ഞെടുപ്പ് വിജയവും നേടാന്‍ ബിജെപിക്കായിട്ടില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന് പിന്നില്‍ പോയതാണ് ഇതുവരെയുളള വന്‍ നേട്ടം. വര്‍ഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകള്‍ ബിജെപി ഭരണത്തിലാണ്.
നാണക്കേട് തീർക്കാൻ
50 ശതമാനം ന്യൂനപക്ഷ വോട്ടുകള്‍ ഉളള മഞ്ചേശ്വരം ആറ് തവണ മുസ്ലീം ലീഗിനെ നിയമസഭയിലേക്ക് അയച്ച മണ്ഡലം കൂടിയാണ്. ഓരോ തവണ വീതം സിപിഎമ്മും കോണ്‍ഗ്രസും രണ്ട് തവണ സിപിഐയും മഞ്ചേശ്വരത്ത് വിജയം കണ്ടു. ശക്തി കേന്ദ്രമായിരുന്നിട്ടും ഒരു തവണ പോലും വിജയിക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേട് തീര്‍ക്കാനാണ് ഇക്കുറി ബിജെപി മത്സരത്തിന് ഇറങ്ങിയിട്ടുളളത്.
രണ്ടാം എംഎൽഎയ്ക്ക് വേണ്ടി
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് പിന്നില്‍ രണ്ടാമത് എത്താന്‍ മഞ്ചേശ്വരത്ത് ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ആഞ്ഞ് പിടിച്ചാല്‍ തങ്ങളുടെ രണ്ടാം എംഎല്‍എയെ മഞ്ചേശ്വരത്ത് നിന്ന് നിയമസഭയിലേക്ക് അയക്കാം എന്ന കണക്ക് കൂട്ടലിലാണ് ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും മത്സരിച്ച രവീശ തന്ത്രി കുണ്ടാറാണ് ഇക്കുറിയും സ്ഥാനാര്‍ത്ഥി. ഹൈന്ദവ വോട്ടുകള്‍ കൊണ്ട് മാത്രം മഞ്ചേശ്വരം പിടിക്കാനാവില്ലെന്ന് ബിജെപിക്കറിയാം.
ന്യൂനപക്ഷ വോട്ടുകൾ ഉന്നം
അതുകൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകളിലേക്ക് കൂടി കണ്ണ് വെച്ചുകൊണ്ടാണ് ഇക്കുറി മഞ്ചേശ്വരത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ട് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മഞ്ചേശ്വരം ക്രിസ്ത്യന്‍ പളളിക്ക് നേരെയുളള ആക്രമണവുമാണ് ബിജെപി പ്രചരണത്തിന് ഉപയോഗിക്കുന്നത്. ഖാസിയുടെ മരണത്തില്‍ പ്രതികളെ കണ്ടെത്താത്തത് എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളിയാണ് എന്നാണ് ആരോപണം.
ഖാസിയുടെ ദുരൂഹ മരണം
2010 ഫെബ്രുവരി 15നാണ് ഇകെ സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സിഎം അബ്ദുളള മൗലവി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത്. കടപ്പുറത്തെ പാറക്കെട്ടിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. 9 വര്‍ഷമായിട്ടും ഖാസിയുടെ മരണത്തിന്റെ ദുരൂഹത ചുരുളഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലാണ്.
സമരത്തിനും പിന്തുണ
സമരപ്പന്തലില്‍ എത്തി പരസ്യ പിന്തുണ നല്‍കിയിട്ടുണ്ട് ബിജെപി. ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളെ കേന്ദ്രമന്ത്രിമാര്‍ക്ക് പക്കലടക്കം എത്തിച്ച് ബന്ധം ഉറപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഖാസിയുടെ മരണം മണ്ഡലത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ തിരിക്കാനാണ് ബിജെപിയുടെ നീക്കം. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി ഉയര്‍ത്തുന്ന വിഷയം പളളി ആക്രമണം ആണ്.
പളളി ആക്രമണവും
മഞ്ചേശ്വരത്തെ ക്രിസ്ത്യന്‍ പളളി ആക്രമിക്കപ്പെട്ട സംഭവത്തിലും ഇതുവരെ പ്രതികള്‍ പിടിയിലായിട്ടില്ല. പ്രതികള്‍ക്ക് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിന്തുണ ഉണ്ടെന്നാണ് ബിജെപി ആരോപണം. രണ്ട വിഷയങ്ങളും എല്ലാ പ്രചാരണ വേദികളിലും ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഒപ്പം എപി അബ്ദുളളക്കുട്ടി പോലുളള നേതാക്കളേയും മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറക്കിയിരിക്കുകയാണ് ബിജെപി.