വോട്ടെണ്ണുന്നത് ഇങ്ങനെ; വ്യത്യാസം വന്നാൽ വിവിപാറ്റ് എണ്ണം അന്തിമമായി പരിഗണിക്കും
ഒരു നിയമസഭ മണ്ഡലത്തിന് ഒരു ഹാള്‍ എന്ന നിലയിൽ 140 വോട്ടെണ്ണല്‍ ഹാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വോട്ടെണ്ണല്‍ ഹാളിലും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണാന്‍ 14 മേശകള്‍ സജ്ജമാക്കും. ഇതിനു പുറമേ വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകനുമായി ഒരു മേശയും ഉണ്ടാകും. ഈ മേശക്ക് ചുറ്റുമാണ് സ്ഥാനാർഥികളും ചീഫ് കൗണ്ടിങ്ങ് ഏജന്‍റുമാരും ഇരിക്കേണ്ടത്.
പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിനകം ഇവിഎമ്മുകളിലെ വോട്ട് എണ്ണിത്തുടങ്ങും. ഓരോ പോളിങ്ങ് ബൂത്തില്‍ നിന്നുമുള്ള ഇവിഎമ്മുകള്‍ പോളിങ്ങ് സ്റ്റേഷന്‍റെ ക്രമ നമ്പര്‍ പ്രകാരം ഓരോ ടേബിളുകളിലായി കൊണ്ടുവരും. ഇവിഎമ്മിന്‍റെ കണ്‍ട്രോള്‍ യൂണിറ്റ് മാത്രമാണ് വോട്ടെണ്ണലിനായി മേശപ്പുറത്ത് എത്തിക്കുക. ഏജന്‍റുമാരോ സ്ഥാനാർഥികളോ തര്‍ക്കമുന്നയിക്കുകയാണെങ്കില്‍ മാത്രമാണ് ബാലറ്റ് യൂണിറ്റും പരിശോധനക്കായി കൊണ്ടുവരിക. സീല്‍ ചെയ്‌ത പുറം കെയ്സുകള്‍ തുറന്ന ശേഷം കണ്‍ട്രോള്‍ യൂണിറ്റ് പുറത്തെടുത്ത് മേശപ്പുറത്ത് വെക്കുമ്പോൾ സ്ഥാനാർഥികള്‍ക്കും ഏജന്‍റുമാര്‍ക്കും ഇവിഎമ്മുകളിലെ സീല്‍ പരിശോധിച്ച് ബോധ്യപ്പെടാം. പോളിങ് ബൂത്തിലേക്ക് നല്‍കിയ അതേ ഇവിഎമ്മാണെന്നും പരിശോധിച്ച് ഉറപ്പാക്കിയിട്ടേ വോട്ടെണ്ണലിലേക്ക് കടക്കൂ.

ഇവിഎമ്മിന്‍റെ കണ്‍ട്രോള്‍ യൂണിറ്റ് ഓണാക്കിയ ശേഷം കൗണ്ടിങ് ഉദ്യോഗസ്ഥര്‍ റിസള്‍ട്ട് ബട്ടണ്‍ പ്രസ്സ് ചെയ്യും. ഓരോ സ്ഥാനാര്‍ഥിക്കും ആ ബൂത്തില്‍ കിട്ടിയ ആകെ വോട്ടുകള്‍ അതില്‍ തെളിയും. കൗണ്ടിങ്ങ് ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഉയര്‍ത്തി പിടിക്കുമ്പോള്‍ കൗണ്ടിങ് ഏജന്‍റുമാര്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകള്‍ കുറിച്ചെടുക്കും. ഇത് ഫോം 17സിയിലാണ് കുറിച്ചുവെക്കുന്നത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളും ഇവിഎമ്മില്‍ പതിഞ്ഞ വോട്ടുകളുമായി എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തും. വോട്ടു കണക്ക് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കൗണ്ടിങ്ങ് ഏജന്‍റുമാര്‍ ഈ ഫോമില്‍ ഒപ്പിടണം. ഈ ഫോം വരണാധികാരി കൂടി ഒപ്പിട്ട ശേഷം നിയോജക മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ സമാഹരിക്കുന്ന ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കും.
അവിടെ ഓരോ പോളിങ് ബൂത്തിലും സ്ഥാനാർഥികള്‍ക്ക് ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകള്‍ ഫോം 20യില്‍ രേഖപ്പെടുത്തും. ഓരോ റൗണ്ടും കഴിയുമ്പോള്‍ ഓരോ സ്ഥാനാർഥികള്‍ക്കും കിട്ടിയ വോട്ടുകള്‍ കൗണ്ടിങ് ഹാളിലെ ലൗഡ് സ്പീക്കറിലൂടെ അനൗണ്‍സ് ചെയ്യും. മുഴുവന്‍ പോളിങ് ബൂത്തുകളിലേയും വോട്ടെണ്ണിക്കഴിയും വരെ ഈ പ്രക്രിയ തുടരും. ഇവിഎമ്മിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതെങ്കിലും 5 പോളിങ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന വ്യവസ്ഥയുണ്ട്. ഇത് എണ്ണുന്നത് പ്രത്യേകം കമ്പി മറ വെച്ച് വേര്‍തിരിച്ച ഇടത്താണ്. അവിടെ കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രവേശനം. 5 ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണിയ ശേഷവും സ്ഥാനാർഥികള്‍ കൂടുതല്‍ ഇടത്തെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അനുവദിക്കുന്ന കാര്യം വരണാധികാരിക്ക് തീരുമാനിക്കാം.
ഇവിഎമ്മിലെ വോട്ടും വിവിപാറ്റ് സ്ലിപ്പിലെ വോട്ടും തമ്മില്‍ എന്തെങ്കിലും വ്യത്യാസം കാണുകയാണെങ്കില്‍ വിവിപാറ്റ് സ്ലിപ്പിലെ വോട്ട് കണക്കായിരിക്കും അന്തിമമായി പരിഗണിക്കുക. മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ റീകൗണ്ടിങ് ആവശ്യമൊന്നും ഇല്ലെങ്കില്‍ വരണാധികാരി ഫലം പ്രഖ്യാപിക്കും. ഫലം ഫോം 21 സിയില്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിയമസഭാ സെക്രട്ടറിക്കും അയച്ചു കൊടുക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥിക്ക് ഫോം 22 ല്‍ തെരഞ്ഞെടുക്കപ്പെട്ടതായി അറിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതോടെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാകും.
പോളിങ് ബൂത്തുകളുടേയും വോട്ടെണ്ണല്‍ ക്രമത്തിന്‍റേയും രീതി ഇങ്ങിനെയൊക്കെ ആണെങ്കിലും വോട്ടെണ്ണല്‍ വൈകാന്‍ പലപ്പോഴും കാരണമാകുന്നത് മറ്റു ചില പ്രായോഗിക പ്രശ്നങ്ങളാണ്. സ്ട്രോങ് റൂമുകള്‍ തുറന്ന് വോട്ടെണ്ണലിനുള്ള ഇവിഎമ്മുകള്‍ ടേബിളുകളിലെത്തിക്കുന്നതിനാണ് പലപ്പോഴും സമയമെടുക്കുക.ഇവിഎമ്മുകള്‍ മേശകളിലെത്തിക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വേഗതയാണ് പലപ്പോഴും വോട്ടെണ്ണലിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത്. ഓരോ റൗണ്ടും കഴിഞ്ഞാല്‍ അടുത്ത ഇവിഎമ്മുകള്‍ എത്തിക്കുന്നതിനായി 5 മിനിട്ട് എടുക്കാറുണ്ട്. ഇത് നീണ്ടുപോയാല്‍ വോട്ടെണ്ണലും വൈകും.












Click it and Unblock the Notifications