എന്ന കൊടുമയ് സർ.. 'ചക്ക'യൊന്നും വിളഞ്ഞില്ല ;അടപടലം തോറ്റ് ട്വൻ്റി 20 സ്ഥാനാർത്ഥികൾ
നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ച് എൻഡിഎ സഖ്യകക്ഷിയായ ട്വൻ്റി 20.ചക്ക ചിഹ്നത്തിൽ മത്സരിച്ച 19 സ്ഥാനാർത്ഥികളും കൂട്ടത്തോടെ തോൽക്കുന്നതാണ് കാഴ്ച. തങ്ങളുടെ അവകാശവാദങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾ ഏറ്റുവാങ്ങിയ അഖിൽ മാരാരും അഞ്ജലി നായരും ആതിര നായരുമെല്ലാം കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.
തൃക്കരിപ്പൂർ - രവി കുളങ്ങര, ഇരിക്കൂർ - ശ്രീനാഥ് പദ്മനാഭൻ, തിരുവമ്പാടി - സണ്ണി തോമസ്, ചാലക്കുടി - ചാർലി പോൾ, കൊടുങ്ങല്ലൂർ - ഡോ. വർഗീസ് ജോർജ്, പെരുമ്പാവൂർ - ജിബി പത്തിക്കൽ, അങ്കമാലി - പ്രോമി കുര്യാക്കോസ്, തൃപ്പൂണിത്തുറ - അഞ്ജലി നായർ, തൃക്കാക്കര - അഖിൽ മാരാർ, കുന്നത്തുനാട് - ബാബു ദിവാകരൻ, പിറവം - ജിബി ആബ്രഹാം, ഏറ്റുമാനൂർ - അതിര ഡി നായർ, റാന്നി - തോമസ് കെ. സാമുവൽ, പുനലൂർ - രഘുനാഥ് കമുകുംചേരി, പത്തനാപുരം - അനിൽ പിള്ള, തൊടുപുഴ - റോയ് വരിക്കാട്ട്, മൂവാറ്റുപുഴ - സണ്ണി കടൂത്തഴ, കൊച്ചി - സേവിയർ ജൂലപ്പൻ എന്നിവരാണ് ഇത്തവണ ബി ജെ പിക്ക് വേണ്ടി മത്സരത്തിനിറങ്ങിയത്.

ഇതിൽ തന്നെ അഖിൽ മാരാർ, അഞ്ജലി നായർ, ആതിര നായർ എന്നിവരെല്ലാമാണ് വലിയ വിജയ പ്രതീക്ഷ പങ്കുവെച്ചത്. തന്നെ ജനങ്ങൾ ഏറ്റെടുത്തെന്നും മണ്ഡലത്തിൽ 5000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് അഖിൽ മാരാർ പ്രചരണ സമയത്ത് അവകാശപ്പെട്ടത്. എന്നാൽ വെറും 10,000ത്തിൽ താഴെ വോട്ടുകൾ പിടിക്കാൻ മാത്രമാണ് അഖിൽ മാരാർക്ക് കഴിഞ്ഞത്.
ജനങ്ങൾ ഇപ്പോഴേ തന്നെ എംഎൽഎയായി അംഗീകരിച്ചു കഴിഞ്ഞുവെന്ന് അവകാശപ്പെട്ട തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയായ അഞ്ജലി നായരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തൃപ്പൂണിത്തുറയിൽ നിലംതൊടാൻ പോലും അഞ്ജലിക്ക് സാധിച്ചില്ലെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് സമയത്ത് 'ചക്ക'യെ കുറിച്ച് സംസാരിച്ച് ട്രോൾ ഏറ്റുവാങ്ങിക്കൂട്ടിയ ആതിരയും കനത്ത തോൽവിയാണ് മണ്ഡലത്തിൽ നേരിടുന്നത്.
അതേസമയം സംസ്ഥാനത്ത് ഇത്തവണ ബി ജെ പിക്കും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അഞ്ച് മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് അവകാശപ്പെട്ട ബി ജെ പിക്ക് വെറും രണ്ട് മണ്ഡലത്തിലാണ് നിലവിൽ ലീഡ് ചെയ്യാൻ സാധിച്ചത്. ഇതിൽ തന്നെ ബി ജെ പി വലിയ പ്രതീക്ഷ പുലർത്തിയ പാലക്കാടും ഇക്കുറിയും പാർട്ടിക്ക് താമരവിരിയിക്കാൻ സാധിച്ചില്ല. ഇവിടെ രമേശ് പിഷാരടിയാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications