മുരളിയെ വെട്ടാന്‍ അടിയന്തരാവസ്ഥകാലത്തെ ഇരകളെ ഇറക്കി കുമ്മനം
വട്ടിയൂര്‍ക്കാവ്:പെരുച്ചാഴിമാരും പിആര്‍ഏജന്‍സിയുമൊക്കെ തെരഞ്ഞെടുപ്പ് കളത്തില്‍ നിറയുമ്പോള്‍ ഇലക്ഷന്‍ പ്രചരണം എങ്ങിനെയൊക്കെയാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. താരങ്ങളെ കൊണ്ടുവന്നും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ എത്തിച്ചും ക്യാംപയിനിംഗുമെല്ലാം മാറി മാറി പരീക്ഷിക്കും. എന്നാല്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ബിജെപി പുതിയൊരു പരീക്ഷണമാണ് നടത്തിയത്.
കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്റെ സിറ്റിംഗ് സീറ്റാണ് വട്ടിയൂര്‍കാവ്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയെങ്കിലും മുരളീധരനെ വെട്ടാന്‍ അതൊന്നും മതിയാവില്ലെന്ന ധാരണ ബിജെപിക്കുണ്ട്. അതുകൊണ്ട് കരുണാകരനും പോലീസും അടിയന്തരാവസ്ഥ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ചാണ് ബിജെപി വട്ടിയൂര്‍കാവിലെ ഇലക്ഷന്‍ പ്രചരണം ആരംഭിച്ചത്. അച്ഛന്‍ നടത്തിയ ക്രൂരതകള്‍ വിവരിച്ച് മകനെതിരെ തെരെഞ്ഞെടുപ്പില്‍ പ്രചരണം നടത്തുകയാണ് ബിജെപി.
അടിയന്തരാവസ്ഥകാലത്തെ പോലീസ് മുറകള്‍ വിവരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനൊപ്പം ഉള്ളത് ജനസംഘം നേതാവും ബെജെപിയുടെ മുതിര്‍ന്ന നേതാവുമായ കെ. രാമന്‍പിള്ളയാണ്. പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുമായിപോയ രാമന്‍പിള്ളയെ അടക്കം രംഗത്തിറക്കിയാണ് കുമ്മനത്തിന്റെ പ്രചാരണം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാമന്‍പിള്ള ബിജെപിയുടെ വേദിയിലെത്തുന്നത്.
പേരൂര്‍ക്കട വെച്ച് നടന്ന ഇലക്ഷന്‍ പ്രചാരണത്തിന്റെ ഉദ്ഘാടനം അടിയന്തരാവസ്ഥ കാലത്ത് പീഢനമേറ്റ 22 പേര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. നാലു പതിറ്റാണ്ടു മുമ്പു നടന്ന ഏകാധിപത്യ തേര്‍വാഴ്ചയും പോലീസിന്റെ ക്രൂരതയും വിവരിച്ച് മുരളീധരനെതിരെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ബിജെപി. കേവലമൊരു രാജന്‍ കേസ് മാത്രമാണ് അടിയന്തരാവസ്ഥയുടെ ഭീകരതയായി ചിത്രീകരിക്കുന്നതെന്ന് പീഡാനുഭവങ്ങള്‍ വിവരിച്ച വൈക്കം ഗോപകുമാര്‍ പറയുന്നു.
അടിയന്തരാവസ്ഥയുടെ ക്രൂരതയ്ക്കിരയായി നൂറുകണക്കിനാളുകളാണ് മരണപ്പെട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഹൈക്കോടതിയില്‍ ആദ്യം നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് പരാതിയും രാജന്റെതല്ല. അതിനു മുമ്പ് നാല് ഹേബിയസ് കോര്‍പ്പസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈച്ചര വാര്യരെ നിര്‍ബന്ധിച്ച് അഡ്വ രാംകുമാര്‍ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യിപ്പിച്ചത് അന്ന് ജനസംഘം നേതാവായിരുന്ന കെ. രാമന്‍പിള്ളയാണ്.
അടിയന്തരാവസ്ഥ കാലത്ത് കേരളത്തില്‍ ആകെ 7314 പേരെ പോലീസ് തടവുകാരാക്കി വിവിധ ജയിലുകളില്‍ അടച്ചു. 2500 ല്‍ അധികം പേരെ അന്യായമായി രേഖകളില്ലാതെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ഭേദ്യം ചെയ്തു. കേരളത്തിന്റെ പല ഭാഗങ്ങളിലായി ആറോ ഏഴോ പോലീസ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. ആകെ 54 പേര്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി അക്കാലത്ത് മരിച്ചു. എന്നാല്‍ ഈ ചരിത്രസത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പീഡിതര്‍ പറയുന്നു.