ഇഡിയോട് നേരിട്ട് മുട്ടാൻ സർക്കാർ, നിയമസഭാ എത്തിക്സ് കമ്മിറ്റി ഇഡിയോട് വിശദീകരണം തേടും
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം. ലൈഫ് മിഷന് പദ്ധതിയിലുളള ഇഡിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. ജയിംസ് മാത്യു എംഎല്‍എ ആണ് നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ ഇഡിക്ക് എതിരെ പരാതിപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് അവകാശ ലംഘനം ആണെന്ന് ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ പറയുന്നു.
ഏഴ് ദിവസത്തിനകം എത്തിക്സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സിയോട് നിയമസഭാ എത്തിക്സ് കമ്മിറ്റി ഇത്തരത്തില്‍ വിശദീകരണം തേടുന്നത് അപൂര്‍വ്വമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇഡിയുടെ ഇടപെടല്‍ മൂലം സംസ്ഥാനത്ത് ഒട്ടാകെ ലൈഫ് മിഷന് പദ്ധതി സ്തംഭനാവസ്ഥയില്‍ ആണെന്നാണ് ജയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്ന് വന്നിട്ടുളളത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് സംസ്ഥാനത്ത് ഒട്ടാകെയുളള ലൈഫ് മിഷന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് ഇടപെടല്‍ നടത്തുന്നതെന്നും എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്. ലൈഫ് മിഷന് ചുമതലയുളള ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി സംസ്ഥാനത്തുടനീളമുളള പദ്ധതി വിശദാംശങ്ങളാണ് ഇഡി ആവശ്യപ്പെടുന്നത് എന്നും പരാതിയില്‍ പറയുന്നു.
Recommended Video
ഭവനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൈമാറും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയ്ക്ക് നല്കിയ ഉറപ്പില്‍ വീഴ്ച വരുത്തുന്ന തരത്തിലാണ് ഇഡിയുടെ ഇടപെടലെന്നും എംഎല്‍എ ആരോപിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിയമസഭാ എത്തിക്സ് കമ്മിറ്റി എംഎല്‍എയുടെ പരാതി പരിശോധിച്ച ശേഷമാണ് ഇഡിയോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.