ഇടതുഅനുഭാവികളെ സ്ഥിരപ്പെടുത്തണം: സംവിധായകന് കമലിന്റെ കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പുറത്തു വിട്ടു. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ നാലോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് എകെ ബാലന് അയച്ച കത്തില്‍ കമല്‍ ആവശ്യപ്പെടുന്നത്.
എന്നാൽ നിയമനത്തിന്റെ മാനദണ്ഡം ഇത്തരം കാരണങ്ങളല്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കിലയിലെ സ്ഥിരപ്പെടുത്തലും പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചു. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ അടക്കം നിയമനം നടത്തുന്ന തൈക്കാടുള്ള മിന്റ് ആരാണെന്നും അതിന് പിന്നില്‍ ആരൊക്കെയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ പി എസ് സി പാർട്ടി സർവീസ് കമീഷൻ ആയെന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ ആരോപണം.
Recommended Video
പി എസ് സി നല്കിയ നിയമനങ്ങളുടെ ഇരട്ടി താല്‍ക്കാലിക നിയമനങ്ങളാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടത്തിയത്. പാര്‍ട്ടി ഓഫീസായ ഏകെജി സെന്ററിലേക്ക് നിയമനം നടത്തുന്നത് പോലെ ആകരത് പി എസ് സി വഴിയുള്ള നിയമനം. റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ സര്‍ക്കാര്‍ മാറ്റി. കാലിക്കറ്റ് സർവകലാശാലയിൽ 116 അധ്യാപകരെ പിൻവാതിൽ വഴി നിയമിക്കാൻ ശ്രമിച്ചതായും ഷാഫി ആരോപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ കനത്ത തിരിച്ചടി ഓര്‍ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. നിയമനത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും നിയമനം നല്കാന് സാധിക്കണമെന്നില്ല. തിരുവനന്തപുരം സ്വദേശിയായ അനുവിന്റെ ആത്മഹത്യ നിര്ഭാഗ്യകകരമാണ്. പതിറ്റാണ്ടുകളായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണന നോക്കിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്യാടന് ഷൗക്കത്തിനെ ഒഴിവാക്കിയേക്കും; നിലമ്പൂരില്‍ പിവി അന്‍വറിനെ പൂട്ടാന്‍ വിവി പ്രകാശിന് സാധ്യത