വഴങ്ങാതെ ജലീല്‍, മൈക്ക് ഓഫാക്കി ഷംസീർ: സമയത്തെച്ചൊല്ലി സഭയില്‍ തർക്കം
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കർ എ എന്‍ ഷംസീറും കെ ടി ജലീല്‍ എം എല്‍ എയും തമ്മില്‍ സമയത്തെച്ചൊല്ലി തർക്കം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കെടി ജലീല്‍ വഴങ്ങാതിരുന്നതോടെ സ്പീക്കർ എം എം എല്‍ എയുടെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. സര്‍വകലാശാല നിമയങ്ങളുടെ ഭേദഗതി സംബന്ധിച്ച് പൊതുജനാഭിപ്രായം നേടുന്നതിനായി സര്‍ക്കുലേറ്റ് ചെയ്യുന്ന സബ്മിഷന്‍ കെടി ജലീല്‍ എം എല്‍ എ അവതരിപ്പിക്കുന്നതിനിടയിലായിരുന്നു എ എന്‍ ഷംസീറിന്റെ ഇടപെടലുണ്ടായത്.
സമയപരിധി കടന്നുവെന്ന് സ്പീക്കർ പലതവണ നിർദ്ദേശിച്ചെങ്കിലും ജലീല്‍ വഴങ്ങിയില്ല. എം എല്‍ എ ചെയറുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. എന്നിട്ടും എം ജി യൂണിവേഴ്‌സിറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ട് ജലീല്‍ എം എല്‍ എ പ്രസംഗം തുടരുകയായിരുന്നു. ഇതോടെ സ്പ്പീക്കർ മൈക്ക് കുട്ടനാട് നിന്നുള്ള എന്‍ സി പി അംഗം തോമസ് കെ തോമസ് കെ എം എല്‍ എയ്ക്ക് നല്‍കുകയായിരുന്നു.
തോമസ് കെ തോമസിസിന് മൈക്ക് നല്‍കിയെങ്കിലും ജലീല്‍ സംസാരം തുടര്‍ന്നു. ഇരുന്നേ മതിയാകൂവെന്ന് ജലീലിനോട് സ്പീക്കര്‍ നിര്‍ദേശിക്കുകയും മൈക്ക് ഓഫ് ചെയ്യുകയുമായിരുന്നു. ഒരു ധാരണയുമായി പോകുമ്പോള്‍ ചെയറുമായി സഹകരിക്കാത്തത് നല്ലതല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിന് മറുപടിയായി ഒറ്റയാളല്ലേയുള്ളുവെന്ന് ജലീല്‍ പറഞ്ഞെങ്കിലും സ്പീക്കര്‍ കേള്‍ക്കാന്‍ തയ്യാറായില്ല
അതേസമയം, സർവകലാശാലകളുടെ ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. ബില്ലിനെ എതിർത്ത പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു. 14 സർവ്വകലാശാലകള്‍ക്കും 14 ചാന്‍സലർ വേണ്ട, എല്ലാ സർവ്വകലാശാലകള്‍ക്കും കൂടി ഒരു ചാന്‍സലർ മതിയെന്ന നിർദേശമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ട് വെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസിനെയോ ചാൻസലറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിനിർമ്മാണമെന്നായിരുന്നു സർക്കാർ വിശദീകരണം. ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയില്‍ നിയമിക്കും. വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്നും സർക്കാർ വ്യക്തമാക്കി. ഒടുവില്‍ ഇത് പ്രതിപക്ഷവും അംഗീകരിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു സഭ ബില്‍ പാസാക്കിയത്.