'വിരട്ടല്‍ വേണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി' എന്ന് ജോയി: പ്രതിപക്ഷത്തിനെതിരെ പി രാജീവും എംബി രാജേഷും
തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവമായി മന്ത്രി പി രാജീവ് അടക്കമുള്ള ഭരണപക്ഷ നേതാക്കള്‍. കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സർക്കാർ അംഗീകരിച്ചിട്ടും അടിയന്തര പ്രമേയ ചർച്ച ഏത് വിധേനയും ഒഴിവാക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് അവർ പ്രതിഷേധം ആരംഭിച്ചത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറി പ്രകോപനം സൃഷ്ടിക്കലായിരുന്നു അവരുടെ നീക്കത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചു എന്ന പരാതി ഉണ്ടായിരുന്നെങ്കില്‍ അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അത് പറയാമായിരുന്നു. എന്നാല്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റത് അപ്പോഴല്ല. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കിയതോടെ പരിഭ്രാന്തിയോടെ അദ്ദേഹം എഴുന്നേല്‍ക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് പ്രശ്നമുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ ഈ തരത്തിലുള്ള നിലപാട് തീർത്തും അപലപനീയമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഞങ്ങളുടെ കൈവശമുണ്ട്. ആ ഉത്തരം സമൂഹത്തിലേക്ക് വന്നാല്‍ കെട്ടിപ്പൊക്കിയ കൊട്ടാരം തകർന്ന് പോകും. അടിയന്തര പ്രമേയം ആരുടെ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ നടുത്തളത്തില്‍ നിന്ന് ബഹളം വയ്ക്കുന്നത് ആ പ്രതിപക്ഷ നേതാവിനോടുള്ള അനാദരവ് അല്ലേയെന്ന് മന്ത്രി എംബി രാജേഷും ചോദിച്ചു. സ്വന്തം നേതാവ് പ്രസംഗിക്കുമ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. അപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് മാത്യു കുഴല്‍നാടനോട് ചോദിച്ചതില്‍ എന്താണ് തെറ്റുള്ളത്. യഥാർത്ഥത്തില്‍ അത് പ്രതിപക്ഷ നേതാവിനെ സംരക്ഷിക്കാനും സഹായിക്കാനുമല്ലേ അങ്ങനെ ചോദിച്ചതെന്നും എംബി രാജേഷ് പറയുന്നു.
സഭയില്‍ മറ്റ് ഭരണ പക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. വി ജോയ് എം എല്‍ എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കുന്നതിനിടെ ബഹളം വെക്കുകയായിരുന്നു. ഇതോടെ എം എല്‍ എ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ശബ്ദമുയർത്തി. 'എന്നോട് ഇമ്മാതിരി വർത്തമാനം പറയരുത്. ഇങ്ങോട്ട് വിരട്ടണ്ട, അത് കയ്യില്‍ വെച്ചാല്‍ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലായിരുന്നു അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞതോടെ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ച നടന്നില്ല. സ്പീക്കറുടെ മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടുകയും സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറുകയും ചെയ്തു. ഇതേ തുടർന്ന് മാത്യൂ കുഴല്‍നാടന്‍ അടക്കമുള്ളവരെ സുരക്ഷ അംഗങ്ങള്‍ പിടിച്ച് മാറ്റുകയായിരുന്നു.


Click it and Unblock the Notifications