കേരള ബാങ്കിന് ലാഭം 374.75 കോടി, പ്രതികൂല സാഹചര്യങ്ങൾ മറികടന്നു കൊണ്ടുളള നേട്ടം
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചതായി അറിയിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ. 29.11.2019ന് ലയന സമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയതിനാല്‍ സഞ്ചിത നഷ്ടം 776 കോടിയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് 19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും 374.75 കോടി ലാഭം നേടുകയും ചെയ്തത്. സാധാരണ സഹകരണ ബാങ്കുകളില്‍ വായ്പകളുടെ തിരിച്ചടവ് ഏറെപങ്കും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധി കാരണം വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു. ഇത് ബാങ്കിന്റെ നിഷ്ക്രിയ ആസ്തി വളരെയേറെ വര്‍ദ്ധിക്കുന്നതിന് കാരണമായി. നിഷ്ക്രിയ ആസ്തിക്ക് വേണ്ടി നാളിതുവരെ 1524.54 കോടിരൂപബാങ്ക് കരുതല്‍ വെച്ചിട്ടുണ്ട്. അതായത് സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയിലധികം കരുതല്‍ ധനം (Provision) ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്. 2019 - 2020 സാമ്പത്തിക വര്‍ഷം 61037.59 കോടി നിക്ഷേപവും 40156.81 കോടി വായ്പയുമായി 101194.40 കോടിയുടെ ബിസിനസ്സാണ് കേരള ബാങ്കിനുള്ളത്.
മുന്‍ വര്‍ഷത്തേക്കാള്‍ നിക്ഷേപത്തില്‍ 1525.8 കോടിയുടെയും വായ്പയില്‍ 2026.40 കോടിയുടെയും വര്‍ദ്ധനവുണ്ടായി. കേരള സര്‍ക്കാരിന്റെ പിന്തുണയും സഹകാരികളുടെയും ഇടപാടുകാരുടെയും സഹകരണവും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ടാണ് ബാങ്കിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.17000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 1000 കോടി രൂപയുടെ പുതിയ വായ്പാ പദ്ധതി കേരള ബാങ്കിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡ് സഹായത്തോടെ പത്ത് മൊബൈൽ വാനുകളും 1500 മൈക്രോ എ.ടി.എമ്മുകളും ഉടൻ പ്രവർത്തന സജ്ജമാകും. റിക്കവറി നടപടികൾ ലഘൂകരിക്കുന്നതിനായി ആകർഷകമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാങ്ക് ആവിഷ്കരിക്കുന്നുണ്ട്. നബാർഡ് പ്രഖ്യാപിച്ച ഭക്ഷ്യ സംസ്കരണ വ്യവസായ വായ്പാ പദ്ധതി, കാർഷിക അനുബന്ധ വ്യവസായങ്ങൾക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മൾട്ടി സർവ്വീസ് സെന്റർ എന്നീ മേഖലകളിൽ പദ്ധതി തയ്യാറാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.