ഇനി തടസ്സങ്ങളില്ല: കേരള ബാങ്ക് വെള്ളിയാഴ്ച നിലവിൽ വരും, ഹൈക്കോടതിയുടെ പച്ചക്കൊടി
തിരുവനന്തപുരം: കേരള ബാങ്ക് ഇന്ന് നിലവിൽ വരും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതി അനുമതി നൽകിയതോടെ കേരള ബാങ്ക് രൂപീകരണത്തിനുള്ള തടസ്സങ്ങൾ നീങ്ങുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് രൂപീകരണത്തിനായി സർക്കാരിന് വിജ്ഞാപനം പുറത്തിറക്കാമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കു് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ സമർപ്പിച്ച 21 ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ മുഷ്താഖ് ഉത്തരവിട്ടത്.
കോൺഗ്രസിന്റെ 'മാസ്റ്റർ ബ്ലാസ്റ്റർ' ശിവകുമാറിനെ ഒതുക്കി സിദ്ധരാമയ്യ! ബെൽഗാവിയിൽ അപ്രഖ്യാപിത വിലക്ക്!
സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുന്നതോടെ അഡ്മിനിസ്ട്രേറ്റർ ഭരണവും ഇല്ലാതാവും. മിനി ആന്റണി ഐഎഎസ് അധ്യക്ഷനായിക്കൊണ്ടുള്ള ഇടക്കാല സമിതിയും ഇന്ന് അധികാരമേൽക്കും. ധനറിസോഴ്സ് സെക്രട്ടറി, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവരായിരിക്കും സമിതി അംഗങ്ങളാവുക. ഒരു വർഷമാണ് ഇടക്കാല സമിതിയുടെ കാലാവധി.
കേരള ബാങ്ക് നേരത്തെ കേരളപ്പിറവി ദിനത്തിൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. റിസർവ് ബാങ്കിൽ നിന്ന് കേരള ബാങ്കിന് അനുമതി ലഭിച്ചിരുന്നുവെങ്കിലും പ്രതിബന്ധങ്ങൾ നിലനിന്നിരുന്നു. വിവിധ കേസുകളിൽ കോടതി ഉത്തരവ് വരുന്ന മുറക്ക് മാത്രേ ബാങ്കിന് പ്രവർത്തനം ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ തീർപ്പുകൽപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബാങ്കുകളുടെ ലയനവും സഹകരണ നിയമത്തിലെ വകുപ്പ് 14 എയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് കേരളത്തിന് സ്വന്തം ബാങ്കെന്ന ആശയത്തിന് ജീവൻ വെക്കുന്നത്. മാർച്ച് 31നുള്ളിൽ സഹകരണ ബാങ്കുകളുടെ ലയനം പൂർത്തിയാക്കി റിപ്പോർട്ട് നൽകണെമന്നാണ് റിസർവ് ബാങ്ക് നിർദേശം.