കേരളം ഭയത്തിന്റെയും പ്രതികാരത്തിന്റെയും നാടായി മാറി; സര്‍ക്കാര്‍ ബാധ്യതയായി മാറിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എല്ലാവര്‍ക്കും വലിയ ബാധ്യതയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കൂട്ടബലാല്‍സംഗമെന്ന ക്യൂരകൃത്യവും അരങ്ങേറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് തലയണയ്ക്കടിയില്‍ വാക്കത്തി വെച്ച് ഉറങ്ങേണ്ടിവരില്ലെന്നു പറഞ്ഞാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നിട്ട് ഇന്നു കേരളത്തില്‍ സര്‍വ്വമേഖകളിലും കുറ്റകൃത്യങ്ങളുടെ വേലിയേറ്റമാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സാക്ഷര കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിന്റെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. വാക്കത്തിക്കുപകരം എന്തു വെച്ചാലും തലപോകുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയില്‍ക്കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല താറുമാറാക്കി. സര്‍ക്കാര്‍ ജോലി സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതംവച്ചു നല്‍കുന്നു. നിയമ സംരക്ഷകരാകേണ്ട പോലീസിനെ രാഷ്ട്രീയവത്കരിച്ചു.പാര്‍ട്ടി ഓഫീസില്‍നിന്ന് വിളിച്ചുപറയുന്ന കാര്യങ്ങള്‍ മാത്രമാണവര്‍ ചെയ്യുന്നത്.

വിജിലന്‍സും ക്രൈംബ്രാഞ്ചും നോക്കുകുത്തികളായി മാറി. ഒരു കാലത്ത് സര്‍ക്കാരിന്റെ എല്ലാ കൊള്ളകള്‍ക്കും കൂട്ടുനിന്ന ഗവര്‍ണ്ണര്‍ പുണ്യാളന്റെ റോളിലാണിപ്പോള്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും ഗവര്‍ണ്ണറും ലക്ഷങ്ങളും കോടികളും മുടക്കി തമ്മില്‍ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. ദിനംപ്രതിയുള്ള കൂറ്റകൃത്യങ്ങള്‍ കാരണം കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പത്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പൊലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. രാത്രിയിലുള്‍പ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാന്‍ സാധിക്കുന്നത്? ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ല.
എ കെ ജി സെന്ററിലെ അടിമപ്പണിയും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലും സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തലും മാത്രമാണ് കേരള പൊലീസിന്റെ ഇപ്പോഴത്തെ പണി. സി.പി.എം നേതാക്കളുടെ ഏറാന്‍മൂളികളായി പൊലീസ് സേന മാറിയതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. നമ്മുടെ മക്കള്‍ക്ക് നിര്‍ഭയരായി റോഡില്‍ പോലും ഇറങ്ങാനാകാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷ- വി ഡി സതീശന്‍ വ്യക്തമാക്കി.












Click it and Unblock the Notifications