തലയുയർത്തി കേരളം, രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനം, ഏറ്റവും മോശം ഉത്തർപ്രദേശ്
തിരുവനന്തപുരം: കേരളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ റാങ്കിംഗിലാണ് പിണറായി വിജയന്‍ ഭരിക്കുന്ന കേരളം ഒന്നാമത് എത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ ഏറ്റവും പിറകിലുളളത് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരി രംഗന്റെ നേതൃത്വത്തിലുളള നോണ്‍ പ്രോഫിറ്റ് സംഘടനയാണ് പിഎസി.
കേരളത്തിന് പിറകിൽ തമിഴ്നാട് രണ്ടാം സ്ഥാനത്തും ആന്ധ്ര പ്രദേശ് മൂന്നാം സ്ഥാനത്തും കർണാടക നാലാം സ്ഥാനത്തും എത്തി. ഉത്തർ പ്രദേശിനെ കൂടാതെ ഒഡിഷയും ബീഹാറുമാണ് ഏറ്റവും മോശം ഭരണം നടക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ. കേരളത്തിന് ലഭിച്ച ഈ നേട്ടം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സ്വർണ്ണക്കടത്ത് അടക്കമുളള വിവാദങ്ങളിൽ സർക്കാർ പ്രതിരോധത്തിലായിരിക്കുന്ന ഘട്ടത്തിലുളള ഈ അംഗീകാരം സർക്കാരിന് ആശ്വാസമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിൻ്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിൻ്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായി. ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിൻ്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചത്. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകുന്നതാണ് ഈ നേട്ടം''.