മലയാളത്തിന്‍റെ പ്രിയ കവിയത്രിക്ക് വിട; സുഗതകുമാരിയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു
തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ കവിയത്രിക്ക് വിട. അന്തരിച്ച സാഹിത്യകാരി സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിന്‍ നടന്നു. പൂര്‍ണ്ണ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഔദ്യോഗിക യാത്രയപ്പ് നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ നിന്നും നേരിട്ട് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാരാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്.
മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കള്‍ എന്ന നിലയില്‍ ശാന്തികവാടത്തില്‍ നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും പിപിഇ കിറ്റ് ധരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടറും ചടങ്ങില്‍ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ മറ്റാരെയും ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല.
കൊവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു സുഗതകുമാരിയുടെ അന്ത്യം. കൊവിഡ് ബാധയുത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബോധേശ്വരന്‍-വികെ കാര്‍ത്യായനി ദമ്പതികളുടെ മകളായി 1934 ജനുവരി 22 നാണ് സുഗതകുമാരി ജനിച്ചത്. പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്.
Recommended Video