ബിജെപി നേതാക്കളെ വെറുപ്പിച്ച് അബ്ദുളളക്കുട്ടിയുടെ വരവ്, മുസ്ലീം വോട്ടും ഹിന്ദു വോട്ടും ചോരും!
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുളളക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. പിന്നാലെ മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ അബ്ദുളളക്കുട്ടി ഒട്ടും വൈകാതെ ബിജെപി അംഗത്വവും എടുത്തു.
എന്നാല്‍ അബ്ദുളളക്കുട്ടിയുടെ വരവ് ബിജെപി സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നേതാക്കളില്‍ മാത്രമല്ല അണികള്‍ക്കിടയിലും അബ്ദുളളക്കുട്ടിയെ പാര്‍ട്ടിയില്‍ എടുത്തതിനോട് അതൃപ്തിയുണ്ട്. സംസ്ഥാന നേതൃത്വത്തെ മറികടന്ന് കേന്ദ്രവുമായി നേരിട്ട് ആയിരുന്നു അബ്ദുളളക്കുട്ടിയുടെ ഇടപാടുകള്‍.
നേതാക്കൾക്ക് കടുത്ത അതൃപ്തി
കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ എപി അബ്ദുളളക്കുട്ടിയെ പിഎസ് ശ്രീധരന്‍ പിളള അടക്കമുളള നേതാക്കള്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ അബ്ദുളളക്കുട്ടി ബിജെപിയില്‍ എത്തിയത് സംസ്ഥാന നേതാക്കളുമായി യാതൊരു വിധ കൂടിയാലോചനകളും നടത്താതെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാര്യത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
കേന്ദ്രത്തിലേക്ക് നേരിട്ട്
കര്‍ണാടകത്തിലെ എംപി നളീന്‍ കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവര്‍ വഴിയാണ് അബ്ദുളളക്കുട്ടി കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയത്. അബ്ദുളളക്കുട്ടിയുടെ ഈ നീക്കം ബിജെപി നേതാക്കള്‍ക്ക് തീരെ ഇഷ്ടമായിട്ടില്ല. അബ്ദുളളക്കുട്ടിക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നതിന് മുന്‍പ് കേന്ദ്ര നേതൃത്വം തങ്ങളോട് കൂടിയാലോചന നടത്തിയില്ല എന്നതിലും കേരള നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.
അതൃപ്തി പരസ്യമാക്കില്ല
ദില്ലിയില്‍ വെച്ച് അബ്ദുളളക്കുട്ടിക്ക് അംഗത്വം കൊടുക്കുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നുളള നേതാക്കള്‍ക്ക് ക്ഷണം ഉണ്ടായിരുന്നില്ല. രാജീവ് ചന്ദ്രശേഖറിനെ കൂടാതെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നതും സംസ്ഥാന നേതാക്കളെ നിരശരാക്കി. എന്നാല്‍ അമിത് ഷായും മോദിയും ഇടപെട്ട വിഷയത്തില്‍ കേരള നേതാക്കള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാന്‍ ധൈര്യം കാണിച്ചേക്കില്ല.
വോട്ട് ചോരുമെന്ന് വിലയിരുത്തൽ
അബ്ദുളളക്കുട്ടിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. എന്നാല്‍ അബ്ദുളളക്കുട്ടിക്ക് ബിജെപിയിലേക്ക് മുസ്ലീം വോട്ടുകള്‍ എത്തിക്കാനാവില്ല എന്നാണ് സംസ്ഥാന നേതാക്കള്‍ കരുതുന്നത്. എന്ന് മാത്രമല്ല ഉളള ഹിന്ദുവോട്ടുകള്‍ പോലും അബ്ദുളളക്കുട്ടി കാരണം പോയേക്കുമെന്ന് ആശങ്കയും നേതാക്കള്‍ക്കുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും വേണ്ടെന്ന വെച്ച നേതാവിനെയാണ് ബിജെപി എടുത്തിരിക്കുന്നത്.
കേരളത്തിലാണോ കര്‍ണാടകത്തിലാണോ
ഇത് പാര്‍ട്ടിക്ക് നാണക്കേടാണെന്ന് നേതാക്കള്‍ കരുതുന്നു. അബ്ദുളളക്കുട്ടിയെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപിക്ക് ആലോചന ഉളളതായി വാര്‍ത്തകളുണ്ട്. ഇതിനോടും സംസ്ഥാന നേതാക്കള്‍ക്ക് യോജിപ്പില്ല. അബ്ദുളളക്കുട്ടി മത്സരിച്ചാല്‍ മുസ്ലീം വോട്ടുകളും ഹിന്ദു വോട്ടുകളും ബിജെപിക്ക് ചോരുമെന്നാണ് നേതാക്കള്‍ കരുതുന്നത്. അതേസമയം അബ്ദുളളക്കുട്ടി കേരളത്തിലാണോ കര്‍ണാടകത്തിലാണോ പ്രവര്‍ത്തിക്കുക എന്നത് ഇതുവരെ ബിജെപി വ്യക്തമാക്കിയിട്ടില്ല.
കുമ്മനമോ സുരേന്ദ്രനോ അല്ല.. വട്ടിയൂർക്കാവിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ ബിജെപി!