'ചെളിയില്‍ താമര വിരിയുമെന്ന് കരുതി ചെളിയെ പിന്തുണയ്ക്കണോ? കേരളത്തില്‍ ബിജെപി പോരെന്നും സെന്‍കുമാര്‍
തിരുവനന്തപുരം: മുന്‍ ഡിജിപി കൂടിയായ ടിപി സെന്‍കുമാറിന്റെ വര്‍ഗീയത നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ യുവ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ വര്‍ഗീയ പരമാര്‍ശം കലര്‍ത്തി പങ്കുവെച്ച് പോസ്റ്റാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. ഹിന്ദു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് മുസ്ലീം യുവാവും സംഘവുമാണെന്നായിരുന്നു സെന്‍കുമാര്‍ പ്രചരിപ്പിച്ചത്.
ഇത് മാത്രമല്ല ജെഎന്‍യു വിഷയത്തില്‍ ഉള്‍പ്പെടെ സെന്‍കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ 24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയില്‍ വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് സെന്‍കുമാര്‍. ചര്‍ച്ചയില്‍ സെന്‍കുമാര്‍ പറഞ്ഞ വാക്കുകളിലേക്ക്
ബിജെപി പോര
താങ്കള്‍ ബിജെപിയില്‍ അംഗമാണോയെന്ന അവതാരകന്റെ ചോദ്യത്തിന് ഇതുവരെ അല്ലെന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. സത്യം പറയുന്നതിന് തന്നെ സംഘിയെന്നാണ് വിളിക്കുന്നതെങ്കില് ഇനിയും നിങ്ങള്‍ക്ക് എന്നെ അതി തീവ്ര സംഘിയെന്ന് വിളിക്കേണ്ടി വരും. ഇനിയും സത്യങ്ങള്‍ ഞാന്‍ പുറത്തുകൊണ്ടുവരും. തന്നെ വര്‍ഗീയവാദി ആക്കുന്നവര്‍ ആടിനെ പട്ടിയാക്കുകയും പിന്നീട് പേപ്പട്ടിയാക്കുകയും എന്നിട്ട് തല്ലികൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. അതില്‍ തനിക്കൊരു അത്ഭുദമില്ല. ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗമല്ല. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സെന്‍കുമാര്‍, പറഞ്ഞു.
സംസ്കൃതത്തിന് മുന്‍ഗണന വേണം
ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് അധ്യാപകരുടെ ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിഞ്ജാപനത്തിന് തെറ്റിധരിപ്പിക്കുന്ന തലവാചകത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മദ്രസയില്‍ മതം പഠിപ്പിക്കാന്‍ രണ്ട് ലക്ഷത്തിഏഴായിരം പേര്‍ക്ക് രണ്ടായിരം കോടിയാണ് സര്‍ക്കാര്‍ മുടക്കുന്നതെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി. ദേവസ്വത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് സ്കൂള്‍ നടത്തുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് എയ്ഡഡ് ആയി നടത്തുന്ന സ്ഥാപനമാണെന്ന് അവതാരകന് വ്യക്തമാക്കിയതോടെ. എന്നാല്‍ സംസ്കൃതത്തിന് ആദ്യ മുന്‍ഗണന നല്‍കണം വിവേചനം പാടില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു സെന്‍കുമാര്‍.
സനാതന ധര്‍മ്മവും ഭരണഘടനയും
പോസ്റ്റ് തെറ്റിധാരണ പരത്തുന്നതല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.ഇന്ത്യയില്‍ സനാതന ധര്മ്മത്തിന് ലഭിക്കാത്ത സമത്വം സാധ്യമാക്കാനാണ് താന്‍ പ്രവര്ത്തിക്കുന്നതെന്നായി സെന്‍കുമാര്‍. അങ്ങനെയെങ്കില്‍ സനാതന ധര്‍മ്മമാണോ ഭരണഘടനയാണോ സിവില്‍ സര്‍വ്വീസിന്റെ മാനദണ്ഡമാക്കേണ്ടതെന്ന് അവതാരകന് ചോദിച്ചതോടെ രണ്ടും എന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.
സംസ്കൃതം പഠിക്കാന്‍ പാടില്ല
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യുപി സ്കൂളുകളിലേക്കും അറബി, മലയാളം, കണക്ക്, സയൻസ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അധ്യാപകരെ വിളിച്ച് കൊണ്ടുള്ള വിജ്ഞാപനമാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ സെന്‍കുമാര്‍ പങ്കുവെച്ചത്.അതിൽ അറബി അധ്യാപകന്റെ ഒഴിവിലേക്കുള്ള അപേക്ഷയിലെ അറബി എന്ന വാക്കിന് അടിവരയിട്ടാണ് സെൻകുമാര്‍ 'അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ, സംസ്കൃതം പഠിക്കാൻ പാടില്ല'എന്ന് പോസ്റ്റിട്ടത്.
കത്വ ചര്‍ച്ചയാക്കിയല്ലോ
ഹൈദരാബാദില്‍ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളുടെ പേരില്‍ വര്‍ഗീയ കലര്‍ത്തിയ പോസ്റ്റ് പങ്കുവെച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഹമ്മദ് ആരിഫ് ആണ് പ്രധാന പ്രതി എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. ആരാണ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്, ആരാണ് പ്രധാന പ്രതി. കത്വ കേസ് മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയല്ലോ മാധ്യമങ്ങള്‍ ഇതെന്താണ് ചര്‍ച്ചയാക്കാത്തത് എന്നും സെന്‍കുമാര്‍ ചോദിച്ചു.
ഇതൊന്നും എന്തേ അന്വേഷിക്കാത്തത്
നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയല്ലല്ലോ പിന് പോയിന്റഡ് ആയത്. പ്രധാനപ്രതി ജയിലില്‍ തുടരുന്നുണ്ടെങ്കിലും നടന് അല്ലേ ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ നടനെ പോലെ സെലിബ്രിറ്റി ആയിരുന്നില്ല കേസിലെ പ്രതികളില്‍ ഒരാളായ മുഹമ്മദ് എന്ന അവതാരകന്റെ ചോദ്യത്തിന് ഇവിടെ ഹവാല ഇടപാടുകളിലും സ്വര്‍ണക്കടത്ത് കേസിലും മയക്ക് മരുന്ന് കേസിലും പിടിക്കപ്പെടുന്ന പ്രതികളെ നോക്കി ചര്‍ച്ച നടത്താറുണ്ടോയെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.
വൈകാരിക മറുപടിയെന്ന്
തൃശ്ശൂര്‍ അന്തിക്കാട്ടെ ബിജെപി അനുഭാവിയുടെ കള്ളനോട്ടടിയെ ന്യായീകരിച്ച് പങ്കുവെച്ച പോസ്റ്റിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് 5 ലക്ഷം കോടി രൂപയും 46 ലക്ഷം രൂപയും താരതമ്യം ചെയ്യാന്‍ പാടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി. എന്നാല്‍ ഒരു രൂപയുടെ കള്ളനോട്ടാണെങ്കിലും അത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രത്തിനെതിരെ വെല്ലുവിളിയാണെന്ന് അവതാരകന് പറഞ്ഞതോടെ തനിക്കെതിരെ ഒരാള്‍ നിരന്തരം പോസ്റ്റിട്ടതോടെ അയാള്‍ക്ക് നല്കിയ വൈകാരിക മറുപടിയാണെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.
ആന ചോരുന്നത് കാണാനില്ല
പാകിസ്ഥാനില്‍ അടിച്ച കള്ളനോട്ടുകള്‍ ആനകള്‍ക്ക് കയറാവുന്ന കണ്ടെയ്നറുകള്‍ വഴി ഇറക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ല. ആന ചോരുന്നത് കാണാനില്ല, കടുക് ചോരുന്നതാണ് കാണുന്നതെന്നായിരുന്നു സെന്‍കുമാറിന്റെ പോസ്റ്റ്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ചും സെന്‍കുമാര്‍ പ്രതികരിച്ചു. ഒരു പത്ത് ദിവസത്തേക്കാണ് താന്‍ ജെഎന്‍യു കാണാന്‍ പോയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ തങ്ങുന്നത് താന്‍ കണ്ടതാണ്. നിറയെ കോണ്ടങ്ങളായിരുന്നു അവിടെ എന്നും സെന്‍കുമാര്‍ പറഞ്ഞു.
ചെളിയെ പിന്തുണയ്ക്കേണ്ടതുണ്ടോ
ഇതോടെ കോണ്ടം പെറുക്കി നടക്കുന്ന കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് താങ്കള്‍ പറയുന്ന യൂനിവേഴ്സ്റ്റിയില്‍ നിന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമനും പഠിച്ച് വന്നതെന്നായി അവതാരകന്. എന്നാല്‍ ചെളിയില്‍ താമര ഉണ്ടാകണമെന്ന് കരുതി താന്‍ ചെളിയെ പിന്തുണയ്ക്കേണ്ടതുണ്ടോയെന്നായിരുന്നു സെന്‍കുമാര്‍ മറുപടി നല്‍കിയത്.രാജ്യദ്രോഹം, ഫ്രീ സെക്സ്, ഡ്രഗ് മാഫിയ ഇതാണ് ജെഎന്‍യുവില്‍ നടക്കുന്നത്. അവിടെ നിന്ന് എന്ത് നല്ല റിസര്‍ച്ചുകളാണ് വന്നിട്ടുള്ളത്. എത്ര പേറ്റന്റ് കിട്ടിയത്. ആസാദി വിളിക്കാനാണോ സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അവിടെ പഠിക്കുന്നത്. രണ്ട് വര്‍ഷത്തിനകം ജെഎന്‍യുവിനെ മാറ്റിയിരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
വീഡിയോ
പരിപാടിയുടെ പൂര്‍ണരൂപം
നാല് മാസത്തോളം അനുഭവിച്ചു, മതിപ്പ് പോയി, ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ
ചാണക്യതന്ത്രവുമായി അമിത് ഷാ; പൗരത്വ ബില്ല് രാജ്യസഭ കടക്കും, 132 അംഗങ്ങളുടെ പിന്തുണ ഉറപ്പിച്ചു
സ്മൃതി ഇറാനിയെ അപമാനിച്ചു, ലോക്സഭയിൽ നിന്ന് ടിഎന്‍ പ്രതാപനേയും ഡീനെയും സസ്പെന്‍ഡ് ചെയ്തു