കുമ്മനം കർണാടക വഴി രാജ്യസഭയിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും? ബിജെപി അധ്യക്ഷനാകാൻ ആര്?
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി എല്ലാ സംസ്ഥാനങ്ങളിലും ഗൃഹസമ്പര്‍ക്കം അടക്കമുളള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. എന്നാല്‍ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാനടക്കം കേരളത്തില്‍ നാഥനില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി.
ശ്രീധരന് പിളളയ്ക്ക് ശേഷം ഇതുവരെ ഒരു പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. അമിത് ഷാ ഈ മാസം കേരളത്തില്‍ എത്തുന്നതിന് മുന്‍പ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുളള പെടാപ്പാടിലാണ് ബിജെപി. ഇതുവരെ പറഞ്ഞ് കേട്ടിരുന്ന പേരുകള്‍ കൂടാതെ ചില അപ്രതീക്ഷിത മുഖങ്ങള്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് സൂചനയുണ്ട്.
നാഥനില്ലാതെ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും പിഎസ് ശ്രീധരന് പിളളയെ നീക്കിയത്. ശ്രീധരന് പിളള മിസോറാം ഗവര്‍ണറായി പോയി മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ പ്രസിഡണ്ടിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ഗ്രൂപ്പ് വഴക്കുകളാണ് സമവായത്തില്‍ എത്താന്‍ സാധിക്കാത്തതിന് പ്രധാന കാരണം.
ഗ്രൂപ്പ് പോര് കടുപ്പം
കെ സുരേന്ദ്രന് വേണ്ടി വി മുരളീധര വിഭാഗവും എംടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും രംഗത്തുണ്ട്. അതിനിടെ ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നതായും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ചൊവ്വാഴ്ച കൊച്ചിയില്‍ ചേരുന്ന ബിജെപി യോഗത്തില്‍ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുന്നുണ്ട്.
അമിത് ഷാ വരും മുൻപേ
ദേശീയ സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന നേതാക്കളുമായും വിവിധ മോര്‍ച്ച നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തും. അമിത് ഷാ ആയിരിക്കും അന്തിമ തീരുമാനം പുതിയ അധ്യക്ഷന്റെ കാര്യത്തിലെടുക്കുക. മാത്രമല്ല പുതിയ പ്രസിഡണ്ടിന്റെ കാര്യത്തില്‍ ആര്‍എസ്എസ് നിലപാടും നിര്‍ണായകമാണ്.
നേതൃത്വത്തിന് അതൃപ്തി
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി മലബാറില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഈ മാസം 15ന് ശേഷമായിരിക്കും അമിത് ഷാ എത്തുക. അതിന് മുന്‍പ് ബിജെപിക്ക് പുതിയ അധ്യക്ഷനെ തീരുമാനിക്കേണ്ടതുണ്ട്. പുതിയ അധ്യക്ഷന്‍ വൈകുന്നതില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
വീണ്ടും കുമ്മനം വരുമോ
എംടി രമേശിനേയും കെ സുരേന്ദ്രനേയും പോലുളള നേതാക്കളുടെ കാര്യത്തില്‍ സമവായം ആയില്ലെങ്കില്‍ പാര്‍ട്ടി ഒരു തവണ കൂടി കുമ്മനം രാജശേഖരനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. നേരത്തെ കുമ്മനം രാജശേഖരനെ മാറ്റിയാണ് പിഎസ് ശ്രീധരന് പിളളയെ പ്രസിഡണ്ടാക്കിയത്. കുമ്മനത്തോട് സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് താല്പര്യമുണ്ടാകാന് സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
അപ്രതീക്ഷിത എൻട്രി
അങ്ങനെ വന്നാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ചില അപ്രതീക്ഷിത മുഖങ്ങള്‍ കടന്ന് വന്നാലും അത്ഭുതപ്പെടാനില്ല. സുരേഷ് ഗോപിയെപ്പോലുളള നേതാക്കള്‍ പ്രസിഡണ്ട് പദവിയിലേക്ക് എത്താനുളള സാധ്യതയും തളളിക്കളയാനാവില്ല. അതേസമയം കുമ്മനത്തിനും സുരേഷ് ഗോപിക്കും കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ഇടം ലഭിക്കാന്‍ സാധ്യതയുളളതായും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ കുമ്മനത്തെ മസ്തരിപ്പിച്ച് രാജ്യസഭയില്‍ എത്തിച്ചേക്കും എന്നും സൂചനയുണ്ട്.