ജനക്ഷേമം ഐസക് 'മാജിക്'... നികുതി പിരിച്ച് കാര്യം നടത്തും, പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മറന്നില്ല
തിരുവനന്തപുരം: ജനപ്രിയ ബജറ്റ് എന്ന് ഒറ്റനോട്ടത്തില്‍ പറയാവുന്ന ബജറ്റുമായി പിണറായി സര്‍ക്കാര്‍. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളോട് ആത്മാര്‍ത്ഥത പുലര്‍ത്തിയ ബജറ്റ് എന്നാണ് പൊതു നിരീക്ഷണം. (ബജറ്റിന്റെ പൂര്‍ണ രൂപം വായിക്കാം)
ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന വികസനത്തിനും കൃഷിയ്ക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും എല്ലാം മികച്ച പരിഗണന നല്‍കുന്ന ബജറ്റ് പക്ഷേ നികുതി വെട്ടിപ്പുകാരെ സംബന്ധിച്ച് ഭീതി പരത്തുന്ന ഒന്നാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിയ്ക്കുന്ന സര്‍ക്കാരിന് നികുതി വരുമാനം ആണ് പ്രധാന മാര്‍ഗ്ഗം എന്ന് വ്യക്തമാക്കുന്നതാണ് ഐസക്കിന്റെ ബജറ്റ്.
പൊതുമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ബജറ്റ് ആണ് ഐസക് അവതരിപ്പിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ഉത്തരവാദിത്തം പ്രകടമാക്കുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്.
മാന്ദ്യ വിരുദ്ധ പാക്കേജ് ആണ് ശ്രദ്ധയാകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകം. 12,000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിരിയ്ക്കുന്നത്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ ഇത്തരം ഒരു പാക്കേജ് മുന്നോട്ട് വച്ചത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 2008 ലും സമാനമായ പാക്കേജ് ഐസക്കിന്റെ ബജറ്റില്‍ ഉണ്ടായിരുന്നു.
രണ്ട് വര്‍ഷത്തേയ്ക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഇല്ലെന്നതാണ് നിരാശപകരുന്ന ഒരു കാര്യം. എന്നാല്‍ നിയമന നിരോധനം ഉണ്ടാകില്ലെന്ന് ഐസക് ഉറപ്പ് നല്‍കുന്നുണ്ട്.
നെല്‍കൃഷിയുടെ കാര്യത്തിലും നെല്‍വയല്‍ നികത്തലിന്റെ കാര്യത്തിലും ബജറ്റ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നികുതി പിരിയ്ക്കലും നികുതി പരിഷ്‌കാരങ്ങളും ആണ് ഐസക്കിന്റെ ബജറ്റിനെ മറ്റ് ബജറ്റുകളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി രണ്ടര കോടി രൂപയാണ് മാറ്റി വച്ചിരിയ്ക്കുന്നത്. പഴയ ലക്കി വാറ്റ് പദ്ധതി വീണ്ടും ഏര്‍പ്പെടുത്തുന്നു. വാഹന നികുതിയുടെ കാര്യത്തിലും ഐസക്കിന്റേത് കര്‍ശനമായ നിലപാടുകളാണ്.