കേന്ദ്രത്തെ കുറ്റപ്പെടുത്തി ഐസകിന്റെ ബജറ്റ്.. നോട്ട് നിരോധനം ഓഖി ദുരന്തം പോലെ.. ജിഎസ്ടി വൻ തിരിച്ചടി
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദയനീയമായ സാമ്പത്തിക സ്ഥിതിയെ ഓര്‍മ്മപ്പെടുത്തുന്നതും കടുത്ത സാമ്പത്തിക അച്ചടക്കം നിര്‍ദേശിക്കുന്നതുമാണ് തോമസ് ഐസകിന്റെ ബജറ്റ് . കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്തുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഐസക് ഉന്നയിച്ചത്. ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി വന്നതോടെ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ജീവമായി. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്നും വിമര്‍ശനം.
ജിഎസ്ടി തീര്‍ത്തും നിരാശപ്പെടുത്തി. ജിഎസ്ടിയുടെ ഗുണഫലം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കുമാണ്. സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞു. നികുതി വരുമാനം വര്‍ധിച്ചത് 14 ശതമാനം മാത്രം. 20 മുതല്‍ 25 ശതമാനം വരെ നികുതി വരുമാനമുണ്ടാകും എന്ന പ്രതീക്ഷ തെറ്റി. സംസ്ഥാനത്തിനുള്ള നികുതി വിഹിതം കേന്ദ്രം സമയത്ത് വിതരണം ചെയ്യാത്തതും കേരളത്തിന് തിരിച്ചടിയായി. സംസ്ഥാനത്ത് കര്‍ശന സാമ്പത്തിക അച്ചടക്കം വേണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഓഖി ദുരന്തം പോലെയാണ് നോട്ട് നിരോധനം സംസ്ഥാനത്ത് തകര്‍ച്ചയുണ്ടാക്കിയത്. ഒന്ന് പ്രകൃതി നിര്‍മ്മിതമെങ്കില്‍ മറ്റേത് മനുഷ്യനിര്‍മ്മിതമാണെന്നും ഐസക് വിമര്‍ശിച്ചു.