സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി.. 1685 കോടി ആരോഗ്യത്തിന്.. മുരുകനെ ഓർത്ത് ഐസക്.. ഇനി യൂബർ പോലെ ആംബുലൻസ്
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ അരുൺ ജെയ്റ്റ്ലി മുന്നോട്ട് വെച്ച ഏറ്റവും സുപ്രധാന പദ്ധതി മോദി കെയർ എന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയാണ്. തോമസ് ഐസകിന്റെ സംസ്ഥാന ബജറ്റിലും ആരോഗ്യ രംഗത്ത് മികച്ച പദ്ധതികള്‍ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ്. എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഐസക് വ്യക്തമാക്കി. സ്വകാര്യ ആശുപത്രി ചെലവ് താങ്ങാനാകാത്ത സ്ഥിതി കേരളത്തിലുണ്ട്.
ജില്ലാ, താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കും. 550 ഡോക്ടര്‍മാരുടേയും 1385 നഴ്‌സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും പോസ്റ്റുകള്‍ സൃഷ്ടിച്ചതായും ധനമന്ത്രി വ്യക്തമാക്കി.1685 കോടി രൂപയാണ് പൊതു ആരോഗ്യ സംരക്ഷണത്തിന് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഭാഗ്യക്കുറി വഴിയുള്ള ലാഭം സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്കാണ് ഇനി മുതൽ നീക്കി വെക്കുക.

തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത് ഓർമ്മപ്പെടുത്തിയ ധനമന്ത്രി അത് പോലുള്ള സംഭവം ഇനി കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നും വ്യക്തമാക്കി. അപകട സ്ഥലത്ത് നിന്നും പ്രത്യേക ആപ് വഴി സന്ദേശം അയക്കുന്ന സംവിധാനമാണ് നടപ്പിലാക്കാനൊരുങ്ങുന്നത്. ഇങ്ങനെ എത്തിക്കുന്ന രോഗികൾക്ക് എല്ലാ സ്വകാര്യ ആശുപത്രികളും ചികിത്സ നല്‍കണം. ആശുപത്രികള്‍ക്കുള്ള പണം റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും നൽകും. സംസ്ഥാന വ്യാപകമായി ആംമ്പുലന്‍സ് സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, ആംബുലന്‍സിന് മൊബൈല്‍ ആപ്പ് സംവിധാനമുണ്ടാക്കുമെന്നും ഇനി യൂബര്‍ മാതൃകയിൽ ആംബുസന്‍സ് സേവനം ലഭ്യമാകുമെന്നും പ്രഖ്യാപിച്ചു.
മാനസിക ആരോഗ്യ പരിചരണത്തിന് 17 കോടിയാണ് ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗമുണ്ടാകും.എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ സംവിധാനം ഏർപ്പെടുത്തും. എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികിത്സാ വിഭാഗം ഉറപ്പാക്കും. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കേരളത്തിന് കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. മാരക രോഗങ്ങളുടെ വേലിയേറ്റം കേരളത്തിലുണ്ടെന്ന് നിരീക്ഷിച്ച തോമസ് ഐസക് വാക്‌സിനേഷന് എതിരായ സംഘടിത പ്രചാരണം കാണാതിരിക്കാനാവില്ല എന്നും വ്യക്തമാക്കി.












Click it and Unblock the Notifications