സിനിമയിലെ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ.. സ്ത്രീകൾക്ക് 1267 കോടി, സുരക്ഷയ്ക്ക് 50 കോടി, ഇത് ചരിത്രം
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ചരിത്രപരമായ നീക്കമാണ് സ്ത്രീകൾക്ക് വേണ്ടി പിണറായി വിജയന് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് മാത്രമായി 50 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. സ്ത്രീ കേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റ് വിഹിതത്തിന്റെ 13. 6 ശതമാനമാണ് എന്നതാണ് സര്‍ക്കാരിന് കയ്യടി നേടിക്കൊടുക്കുന്നത്.
അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീകള്‍ക്ക് തിരിച്ച് കിട്ടുന്നില്ലെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക് സംസ്ഥാനത്തുള്ളത് സ്ത്രീകള്‍ക്ക് അപമാനകരമായ അവസ്ഥയാണെന്നും നിരീക്ഷിച്ചു. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച ഐസക് സ്ത്രീ സമൂഹത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കി.
അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി മൂന്ന് കോടി രൂപ നീക്കി വെച്ചിരിക്കുന്നു. നിര്‍ഭയ പദ്ധതികള്‍ക്കായി അഞ്ച് കോടിയും. കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജുകൾ ആരംഭിക്കും. എല്ലാ ജില്ലകളിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ക്ക് 25 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഇനിമുതല്‍ 2000 രൂപ ധനസഹായം ലഭിക്കും. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. കുടുംബ ശ്രീക്ക് ഇരുപതിന പരിപാടിയും ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്കൊപ്പം മാത്രമല്ല ഭിന്നലിംഗക്കാർക്കൊപ്പവും സർക്കാരുണ്ട്. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് പത്ത് കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.