തോമസ് ഐസകിന് പ്രചോദനമായത് റിമ കല്ലിങ്കലും പൊരിച്ച മീനും! ബജറ്റ് ചിലർക്കുള്ള മറുപടി
തിരുവനന്തപുരം: കസബ വിവാദത്തില്‍ പാര്‍വ്വതിക്ക് ശേഷം ഫാന്‍സിന്റെ രൂക്ഷമായ സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയായത് റിമ കല്ലിങ്കലാണ്. ടെഡെക്സ് ടോകിലാണ് സിനിമയിലെ അസമത്വം സംബന്ധിച്ച് റിമ പ്രസംഗം നടത്തിയത്. അക്കൂട്ടത്തില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്നത് വീടിനകത്ത് നിന്നാണ് തുടങ്ങുന്നത് എന്ന് പറയാന്‍ റിമ കൂട്ട് പിടിച്ചത് പൊരിച്ച മീനിനെ ആയിരുന്നു. അതാകട്ടെ റിമയെ പരിഹസിക്കാന്‍ ഫാന്‍സ് ആയുധമാക്കുകയും ചെയ്തു. റിമയ്ക്കും ആ വിവാദ പൊരിച്ച മീനിനും തോമസ് ഐസകിന്റെ ബജറ്റിലുമുണ്ട് ചില കാര്യങ്ങള്‍.
എകെജിക്ക് സ്മാരകമുണ്ടാക്കുന്ന ഐസകിന്റെ മോദി മോഡൽ.. എകെജിയുടെ പേരിൽ കോടികളുടെ ധൂർത്തെന്ന് ബൽറാം
സ്ത്രീ സൗഹൃദ ബജറ്റ്
പിണറായി വിജയന് സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് തികച്ചും സ്ത്രീ സൗഹൃദപരമാണ്. അക്കാര്യം കൊണ്ട് തന്നെ തോമസ് ഐസകിന് സോഷ്യല്‍ മീഡിയ അടക്കം കയ്യടി നല്‍കുകയും ചെയ്യുന്നു. ബജറ്റ് വിഹിതത്തിന്റെ 14.6 ശതമാനമാണ് സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്ക് മാറ്റി വെച്ചിരിക്കുന്നത്. ഇത് ചരിത്രപരമാണ്.
റിമയും പൊരിച്ച മീനും
ബജറ്റിന് സ്ത്രീപക്ഷ മുഖം കൊടുക്കാന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമല്ല ഐസക് ചെയ്തത്. ബജറ്റിലുടനീളം ഐസക് ഉദ്ധരിച്ചത് സ്നേഹ എന്ന കുഞ്ഞെഴുത്തുകാരി മുതല്‍ സുഗതകുമാരി വരെയുള്ള സ്ത്രീകളായ പ്രതിഭകളെ മാത്രമാണ്. ഇവിടെ റിമ കല്ലിങ്കലിനും പൊരിച്ച മീനിനും എന്താണ് കാര്യം എന്നല്ലേ
കാരണം ഇതാണ്
അക്കാര്യം തോമസ് ഐസക് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമാ രംഗത്ത് നിന്നും സമീപകാലത്തായി ഉയര്‍ന്ന് വന്ന ചില വിവാദങ്ങളും റിമ കല്ലിങ്കലിന്റെ വറുത്ത മീന്‍ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിദ്വേഷ ചര്‍ച്ചകളുമാണ് തന്റെ രണ്ടാം ബജറ്റിന് സ്ത്രീപക്ഷ മുഖം നല്കാന് കാരണമായത് എന്നാണ് തോമസ് ഐസക് വ്യക്തമാക്കുന്നത്.
പുരുഷ കേസരികളറിയാൻ
ബജറ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസും ഹിന്ദു ദിനപ്പത്രവും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമാ രംഗവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളില്‍ പുരുഷ കേസരികള്‍ എന്തെല്ലാമാണ് ഫേസ്ബുക്കില്‍ എഴുതിക്കൂട്ടിയത് എന്നാണ് തോമസ് ഐസക് ചോദിച്ചത്.
ലിംഗപരമായി അസമത്വം
അതൊക്കെ വായിച്ചപ്പോള്‍ ഒരു നിലപാട് താന്‍ പറയേണ്ടതുണ്ട് ബജറ്റിലെന്ന് തോന്നി. വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിലും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒക്കെ ലിംഗപരമായി അസമത്വം നിലനില്‍ക്കുന്നുണ്ട് എന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. താന്‍ ക്ലാസ്സെടുക്കാന്‍ പോകുന്ന ഇടത്തെല്ലാം ഇക്കാര്യം പറയാറുണ്ട്.
പ്രമുഖർക്ക് പോലും പരിഹാസം
ആരാണ് പറയാത്തത്. എല്ലാവര്ക്കും അറിയാവുന്ന കാര്യമാണിതെന്നും തോമസ് ഐസക് പറഞ്ഞു. റിമ കല്ലിങ്കലിന്റെ വറുത്ത മീന്‍ പരാമര്‍ശനം വന്നത് ലിംഗസമത്വം സംബന്ധിച്ചാണ്. എന്നാല്‍ അതേക്കുറിച്ച് തമാശ രൂപത്തിലാണ് സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന ആളുകള്‍ പോലും പ്രതികരിച്ചതെന്നും ഐസക് ചൂണ്ടിക്കാണ്ടി.
ഇത് കേരളത്തിന് അപമാനം
ഈ സമീപനം കേരളത്തിന് അപമാനമാണ്. ഇത്തരത്തില്‍ നമ്മുടെ സംസ്ഥാനം എങ്ങോട്ടാണ് പോകുന്നതെന്നും തോമസ് ഐസക് ചോദിക്കുന്നു. ഇക്കാരണം കൊണ്ടാണ് ബജറ്റില്‍ സ്ത്രീപക്ഷത്തിനായി നിലപാടെടുത്തത് എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ ബജറ്റ് പ്രസംഗത്തിൽ സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച ഐസക് സ്ത്രീ സമൂഹത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി.
പാർവ്വതിക്ക് പിന്തുണ
നേരത്തെ വിമൻ ഇൻ സിനിമ കലക്ടീവിന് നേർക്കും പാർവ്വതിക്ക് നേരെയും സൈബർ ആക്രമണം നടന്നപ്പോഴും തോമസ് ഐസക് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു: ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാർവതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തിൽ ഉയർത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബർ ആക്രമണം നേരിടുകയാണ്.
അങ്ങേയറ്റം അപലപനീയം
ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിൻറെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.
ആരാധകക്കൂട്ടത്തിന്റെ ആക്രമണം
സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല.
ഭയാനകമായ അസഹിഷ്ണുത
സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്.വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവർത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .
സ്ത്രീകളെ പിന്തുണയ്ക്കണം
സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത് എന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.