സർക്കാർ അടിച്ചേൽപ്പിക്കുന്നത് 1785 കോടിയുടെ അധിക നികുതി ഭാരം! ബജറ്റ് ജനദ്രോഹപരമെന്ന് ബൽറാം
ജനപ്രിയ പ്രഖ്യാപനങ്ങൾക്കൊപ്പം ജനങ്ങളെ വലയ്ക്കുന്ന നികുതി വർധനവ് അടക്കമുളളവയും കൂടി അടങ്ങിയതാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി സർക്കാരിന്റെ നാലാം ബജറ്റ്. പ്രളയാനന്തര കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും നവ കേരള നിർമ്മാണത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് തോമസ് ഐസക് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ ബജറ്റ് നിരാശാജനകവും ജനദ്രോഹപരവുമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തൃത്താല എംഎൽഎ വിടി ബൽറാം അടക്കമുളളവർ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പ്രഖ്യാപനങ്ങളുടെ പെരുമഴ
പതിവുപോലെ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഇത്തവണത്തേയും ബജറ്റിലുള്ളത്. എന്നാൽ ഇവയിൽ എത്ര ശതമാനം നടപ്പിലാവുന്നുണ്ടെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. 2016ലെ ആദ്യ ബജറ്റിലെ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും പ്രഖ്യാപന രൂപത്തിൽത്തന്നെ ഇപ്പോഴും നിൽക്കുന്നു. ഈ ബജറ്റിന്റെ അടിത്തറ തന്നെ ജിഎസ്ടിയിൽ നിന്നുള്ള വരുമാനം 30 ശതമാനമായി വർദ്ധിക്കുമെന്ന പ്രതീക്ഷയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 12 ശതമാനത്തിലേറെ നികുതി വരുമാനം വർദ്ധിച്ചിരുന്നത് 25 ശതമാനമാക്കി വർദ്ധിപ്പിക്കുമെന്നായിരുന്നു ധവളപത്രത്തിലെ അവകാശവാദം.
വിദൂര ലക്ഷ്യങ്ങൾ
എന്നാൽ ഇക്കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവത്തിൽ അത് 10 ശതമാനമായി കുറയുകയാണെന്നാണ് ധനമന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വരുന്നത്. ഇവിടെ നിന്നാണ് 30 ശതമാനത്തിലേക്കുള്ള കുതിച്ചു ചാട്ടം ധനമന്ത്രി സ്വപ്നം കാണുന്നത്. ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ട് തന്നെ അറിയണം. ചുരുക്കത്തിൽ റവന്യൂ കമ്മി 2.21 ൽ നിന്ന് 1 ശതമാനമാക്കി കുറക്കുക, ധനകമ്മി 3.61 ൽ നിന്ന് 3 ശതമാനമാക്കി കുറക്കുക എന്നതൊക്കെ കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത വിദൂര ലക്ഷ്യങ്ങളായി അവശേഷിക്കും.
2000 കോടിയുടെ പദ്ധതികൾ നടപ്പായിട്ടില്ല
അതല്ലെങ്കിൽ കമ്മി കുറക്കാനായി ഇപ്പോഴത്തെ പദ്ധതി പ്രഖ്യാപനങ്ങളെ അവിടെത്തന്നെ അവശേഷിപ്പിച്ച് ചെലവ് ചുരുക്കേണ്ടതായി വരും. യഥാർത്ഥത്തിൽ അതാണ് കേരളത്തിൽ ഏതാനും വർഷങ്ങളായി നടന്നു വരുന്നത്. കഴിഞ്ഞ വർഷം തന്നെ പദ്ധതിച്ചെലവ് 6% കണ്ട് കുറച്ചിരിക്കുകയാണ്. ഇതുവരെ വെറും 46 ശതമാനം പദ്ധതി പ്രവർത്തനങ്ങൾ മാത്രമേ നടപ്പിലായിട്ടുള്ളൂ. ഓഖി ദുരിതബാധിതർക്കായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതികൾ ഒന്നും തന്നെ നടപ്പായിട്ടില്ല. ഈ വർഷം 1000 കോടി രൂപയായി അത് "വിപുലീകരിച്ചു'' നടപ്പാക്കും എന്നാണ് ധനമന്ത്രിയുടെ അവകാശവാദം.
എകെജി സ്മാരകത്തിനോടുളള താൽപര്യമെങ്കിലും
എകെജി സ്മാരക നിർമ്മാണത്തിന്റെ കാര്യത്തിൽ കാണിക്കുന്ന താത്പര്യത്തിന്റെ നൂറിലൊന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ എത്ര ഭേദമായേനെ! ബജറ്റിനു പുറത്തുള്ള കിഫ്ബിയുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെത്തന്നെയാണ്. മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ 70 ശതമാനത്തിൽത്താഴെയുള്ളവക്ക് മാത്രമാണ് രണ്ടു വർഷം കഴിഞ്ഞിട്ടും ഭരണാനുമതി പോലും നൽകിയിട്ടുള്ളത്. ഇവയുടെ 48 ശതമാനം, അതായത് ആകെയുള്ളതിന്റെ 35 ശതമാനത്തോളം വരുന്നവക്കാണ് ടെണ്ടർ നടപടികൾ ആയിട്ടുള്ളത്.
ജനദ്രോഹകരമായ ബജറ്റ്
അതിന്റെ 79 ശതമാനം, അതായത് ആകെയുള്ളതിന്റെ 28 ശതമാനത്തോളം മാത്രമാണ് കരാറിലേർപ്പെട്ട് നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. പൂർത്തീകരിക്കപ്പെട്ടവ അഞ്ച് ശതമാനം പോലും വരില്ല. പ്രളയത്തിൽ നട്ടെല്ലൊടിഞ്ഞ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് 1% അധിക ജിഎസ്ടി വലിയ ഭാരമായിരിക്കും എന്നതിൽ സംശയമില്ല. 1785 കോടി രൂപയുടെ അധിക നികുതി ഭാരമാണ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സിമന്റിനും കമ്പിക്കുമൊക്കെ വില വർദ്ധിക്കുന്നത് പ്രളയാനന്തര പുനർനിർമാണങ്ങളെ പ്രതികൂലമായി ബാധിക്കും. ചുരുക്കത്തിൽ ജനദ്രോഹകരമായ ഒരു ബജറ്റിനെ മധുരതരമായ ഭാഷയിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്