സംസ്ഥാന ബജറ്റ്; പെന്‍ഷന്‍ വര്‍ധനവ്, വിശപ്പ് രഹിത കേരളം, നികുതി വര്‍ധനവ്, 10 പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാറിന്‍റെ 2020-21 ധനകാര്യ വര്‍ഷത്തെ ബജറ്റ്, ക്ഷേമ പെന്‍ഷന്‍ വര്‍ധനവ്, വിശപ്പ് രഹിത കേരളം പദ്ധതി, വീടില്ലാത്തവര്‍ക്ക് ഒരു ലക്ഷം ഫ്ളാറ്റുകള്‍ തുടങ്ങിയ ഒട്ടനവധി ജനപ്രിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അധിക വരുമാനത്തിനായി നികുതി, ഭൂമിയുടെ ന്യായവില , സേവനങ്ങളുടെ നിരക്ക് എന്നിവ വര്‍ധിപ്പിച്ചതും തിരിച്ചടിയാണ്.
പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ നാലാമത് ബജറ്റിലെ പത്ത് പ്രധ്യാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ..

ക്ഷേമ പെന്‍ഷന്‍
ക്ഷേമ പെന്‍ഷന്‍ വര്‍ധനവാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെന്‍ഷന്‍ തുക 1300 രൂപയായി. ക്ഷേമ പെന്‍ഷനുകള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത് 9,311 കോടി രൂപയായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 22,000 കോടി രൂപ കടന്നുവെന്ന് തോമസ് ഐസക് വ്യക്തമാക്കി.

ഒരു ലക്ഷം വീടുകള്‍ കൂടി
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്‍ പദ്ധതി വഴി സംസ്ഥാനത്ത് ഒരു ലക്ഷം ഫ്‌ളാറ്റുകളും വീടുകളും കൂടി നിര്‍മ്മിക്കും. പദ്ധതിക്കായി 20000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ലൈഫ് മിഷനും മറ്റ് ഏജന്‍സികളും വഴി ആകെ 258658 വീടുകളാണ് നിര്‍മ്മിച്ചിട്ടുളളതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഉര്‍ജ്ജ മേഖലയ്ക്ക്
വൈദ്യുത മേഖലയെ ഊർജിതപ്പെടുത്താൻ 1765 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിരോധിക്കും. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സ്ഥാപിക്കപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. 2020 നവംബര്‍ മുതലാണ് നിരോധനം നടപ്പില്‍ വരിക. ഊര്‍ജ മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇ സേഫ് പദ്ധതി നടപ്പിലാക്കും.

25 രൂപയ്ക്ക് ഊണ്‍
25 രൂപയ്ക്ക് ഊണ്‍ ലഭിക്കുന്ന 1000 ഭക്ഷണശാലകള്‍ സംസ്ഥാനത്ത് തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീ വഴിയാണ് ഭക്ഷണശാലകള്‍ ആരംഭിക്കുക. 20 കോടിയുടെ പദ്ധതിയാണ് ബജറ്റില്‍ വകയിരുത്തിയത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോയികൊണ്ടിരിക്കുന്ന രാജ്യത്ത് ഒരു വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊച്ചിക്ക് കൈ നിറയെ, മെട്രോ നീട്ടും
കൊച്ചി നഗരത്തിന്‍റെ വികസനത്തിനായി 6000 കോടി രൂപയുടെ പദ്ധതി. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃാദ നഗരഗതാഗത പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ വിപുലീകരണമാണ് കൊച്ചിക്കായുള്ള ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. മെട്രോ പേട്ട-തൃപ്പൂണിത്തര, സ്റ്റോഡിയം-ഇന്‍ഫോപാര്‍ക്ക് പാതകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു. പുതിയ ലൈനുകള്‍ക്കായി 3025 കോടി രൂപയാണ് അനുവദിച്ചത്.

കര്‍ഷകര്‍ക്ക് കൈത്താങ്ങ്
കാര്‍ഷിക മേഖലയ്ക്കായി ആകെ പ്രഖ്യാപിച്ചത് 2000 കോടിയുടെ പദ്ധതികള്‍. നെല്‍കൃഷിക്കായി വകയിരുത്തിയത് 118 കോടി. വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കര കേന്ദ്രത്തിന് 3 കോടി. വാഴക്കുളത്തും തൃശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കും. കോള്‍ മേഖലയിലും പൊക്കാളി കൃഷിക്കും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാന്‍ ഊബര്‍ മാതൃകയില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ക്യാന്‍സര്‍ ചികിത്സക്ക്
ക്യാന്‍സര്‍ ചികിത്സാ സഹായത്തിനായി ആലപ്പുഴയില്‍ ഓങ്കോളജ് പാര്‍ക്ക് സ്ഥാപിക്കും. കെഎസ്ഡിപി ക്യാന്‍സര്‍ മരുന്ന് ഉദ്പാധന രംഗത്തേക്കും കടക്കും. ഇത് ക്യാന്‍സര്‍ മരുന്നുകളുടെ വില കുറയ്ക്കും. ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ എണ്‍പത് ശതമാനം ഉയര്‍ത്തും. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് 50 കോടി മാറ്റിവെച്ചു

ന്യായ വിലയില്‍ വര്‍ധനവ്
വരുമാന വര്‍ധനവിനായി ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിച്ച് തോമസ് ഐസകിന്‍റെ ബജറ്റ് പ്രഖ്യാപനം. 200 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനമാണ് വര്‍ധിപ്പിച്ചത്.

സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിക്കും
പോക്കുവരവ് ഫീസ് പുതുക്കി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ് ഏര്‍പ്പെടുത്തി. ലൊക്കേഷന്‍ മാപ്പിന് ഫീസ് വര്‍ധിപ്പിച്ച് 200 രൂപയാക്കി.
Recommended Video

നികുതിയിലെ വര്‍ധനവ്
2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വര്‍ധിപ്പിച്ചു. 200 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കെട്ടിട നികുതി വര്‍ധിപ്പിച്ചു, 30 ശതമാനം വര്‍ധിക്കാത്ത തരത്തില്‍ ഇത് ക്രമീകരിക്കും. ആഡംബര നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 16 കോടി രൂപയുടെ അധിക വരുമാനമാണ് ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications