സംസ്ഥാന ബജറ്റ്: ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു, വാഹന നികുതിയിലും വര്‍ധനവ്
തിരുവനന്തപുരം: വരുമാന വര്‍ധനവിനായി ഭൂമിയുടെ ന്യായ വില 10 ശതമാനം വര്‍ധിപ്പിച്ച് തോമസ് ഐസകിന്‍റെ ബജറ്റ് പ്രഖ്യാപനം. 200 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. ആഡംബര നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 16 കോടി രൂപയുടെ അധിക വരുമാനമാണ് ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
വരുമാനം വര്‍ധിപ്പിക്കുന്നതിനായി മറ്റ് ചില പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പോക്കുവരവ് ഫീസ് പുതുക്കി. വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ് ഏര്‍പ്പെടുത്തി. ലൊക്കേഷന്‍ മാപ്പിന് ഫീസ് വര്‍ധിപ്പിച്ച് 200 രൂപയാക്കി. വാഹന നികുതിയിലും വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വര്‍ധിപ്പിച്ചു. 200 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി അഞ്ച് ശതമാനമായും കുറച്ചു. അതേസമയം, വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി വര്‍ധിപ്പിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹന നികുതിയില്‍ വര്‍ധനവ് ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് ചതുരശ്ര അടിക്ക് 20 രൂപയും ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി ഏര്‍പ്പെടുത്തി.












Click it and Unblock the Notifications