സംസ്ഥാന ബജറ്റ്: ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും, ബജറ്റിൽ 2000 കോടി രൂപ
തിരുവനന്തപുരം: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് മിഷന്‍ പദ്ധതി വഴി സംസ്ഥാനത്ത് ഒരു ലക്ഷം ഫ്‌ളാറ്റുകളും വീടുകളും കൂടി നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ലൈഫ് മിഷന്‍ പദ്ദതിക്ക് വേണ്ടി പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 2000 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്.
ഇതുവരെ ലൈഫ് മിഷനും മറ്റ് ഏജന്‍സികളും വഴി ആകെ രണ്ട് ലക്ഷത്തി അന്‍പത്തി എണ്ണായിരത്തി അറന്നൂറ്റി അന്‍പത്തിയെട്ട് വീടുകളാണ് നിര്‍മ്മിച്ചിട്ടുളളതെന്നും ധനമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് ലൈഫ് മിഷന്‍ പദ്ധതി. വിവിധ പദ്ധതികളിലായി പൂര്‍ത്തിയാക്കപ്പെടാതെ കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുക, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുക, വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവര്‍ക്ക് ഭവന സമുച്ചയ നിര്‍മ്മാണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിജയകരമായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
Recommended Video
ഹഡ്‌കോയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നാലായിരം കോടി രൂപയുടെ വായ്പ ലൈഫ് മിഷന് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാര്‍ ഫെബ്രുവരി 29ന് നടത്തും. നേരത്തെ ജനുവരി 26ന് പ്രഖ്യാപനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ 2 ലക്ഷം വീടുകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം മാറ്റിയത്.