കേരള ബജറ്റ് 2020: ചരക്കുസേവന നികുതി വെട്ടിപ്പു തടയാൻ നടപടി, ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നൽ നൽകും?
Recommended Video
തിരുവനന്തപുരം: ഏഴാം തീയ്യതി കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ചെലവ് ചുരുക്കലിന് ഊന്നൽ നൽകുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. ചരക്കുസേവന നികുതി വെട്ടിപ്പു തടയാനും സംസ്ഥാന ബജറ്റിൽ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെലവു ചുരുക്കലാണ് ധനമന്ത്രിയുടെ ലക്ഷ്യം. പുനര്‍വിന്യസിക്കാവുന്ന ജീവനക്കാരുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. ജലവിഭവവകുപ്പിലെ പൂര്‍ത്തിയായ പദ്ധതികളില്‍ ഇപ്പോഴും തുടരുന്ന എന്‍ജിനീയര്‍മാരെയടക്കം പുനര്‍വിന്യസിക്കുമെന്നും അദ്ദേഹം സൂചന നൽകി. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ പകുതി പഞ്ചായത്തുകള്‍ സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നികുതി വെട്ടിപ്പ് പിടികൂടാനും കുടിശിക പിരിക്കാനും പദ്ധതികള്‍ തയാറാക്കുകയാണു ധനമന്ത്രി. വാര്‍ഷിക റിട്ടേണ്‍ ലഭിച്ചുകഴിയുമ്പോള്‍ നികുതി വെട്ടിപ്പു പരിശോധിച്ചു കണ്ടെത്തും. ബജറ്റ് കഴിഞ്ഞാലുടന്‍ കുടിശിക പിരിച്ചെടുക്കുന്നതിനായി ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ഇ-വേബില്‍ പരിശോധിച്ച് ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തും. ഉദാരമായ സമീപനം സ്വീകരിച്ചു നികുതി കുടിശിക പിരിച്ചെടുക്കും. ഒരു വര്‍ഷം കൊണ്ട് ഒരുകോടി ഫലവൃക്ഷങ്ങള്‍ നടും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാമെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.