സംസ്ഥാന ബജറ്റ് 2021: തൊഴിലുറപ്പാക്കാൻ കർമ്മ പദ്ധതി, വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി
തിരുവനന്തപുരം: കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ തൊഴില്‍ രംഗത്ത് കൂടുതല്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് 2021. കൊവിഡ് കാലം വര്‍ക്ക് ഫ്രം ഹോം എന്ന രീതി വ്യാപകമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം പദ്ധതികള്‍ തോമസ് ഐസകിന്റെ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തിയിരിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു.
കേരള വികസന രംഗം നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മ ആണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതികള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കുന്നു ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ ആണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് എന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അഭ്യസ്ഥ വിദ്യര്‍ക്കുളള തൊഴില്‍ദാന പദ്ധതികള്‍ കേരളത്തില്‍ അപര്യാപ്തമാണ്.
ജോലി ഉപേക്ഷിച്ച് വീട്ടില്‍ ഇരിക്കുന്ന സ്ത്രീകളെ തിരികെ എത്തിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധി കാലം സംസ്ഥാനത്തെ തൊഴില്‍ ഘടനയെ തന്നെ പൊളിച്ച് എഴുതാനുളള അവസരമായാണ് സര്‍ക്കാര്‍ കാണുന്നത് എന്ന് ധനമന്ത്രി വ്യക്തമാക്കി. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുളള സൗകര്യങ്ങള്‍ ഒരുക്കും. വര്‍ക്ക് സ്‌റ്റേഷന്‍ സൗക്യര്യം സര്‍ക്കാര്‍ ഒരുക്കി നല്‍കും. അതിനായി 20 കോടി വകയിരുത്തി. ബ്ലോക്ക് മുന്‍സിപ്പല്‍ മേഖലയില്‍ ചുരുങ്ങിയത് 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം കണ്ടെത്തിയാല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രത്യേക സെന്ററുകള്‍ ഒരുക്കും. ജോലിക്ക് ആവശ്യമായ കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങാന്‍ വായ്പ അനുവദിക്കും.
Recommended Video
കെഎസ്എഫ്ഇ, ഐഎഫ്എസി എന്നിവയിലൂടെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് വായ്പ അനുവദിക്കും. കെ ഡിസ്‌ക് പദ്ധതി പുനസംഘടിപ്പിക്കും. ഇത് വഴി ഡിജിറ്റല്‍ രംഗത്ത് തൊഴില്‍ നല്‍കും. 5 വര്‍ഷത്തിനുളളില്‍ 20 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നത്. കമ്പനികള്‍ക്ക് ജോലിക്കാരെ തിരഞ്ഞെടുക്കാന്‍ പ്രൊഫഷണലുകളുടേയും പരിശീലനം സിദ്ധിച്ചവരുടേയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.