കൊവിഡാനന്തര കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റ്, നീല, വെള്ള കാർഡുകൾക്ക് 10 കിലോ അരി 15 രൂപക്ക്
തിരുവനന്തപുരം: കൊവിഡ് കാലത്തിന് ശേഷവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സംസ്ഥാനത്ത് തുടരുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങള്‍ക്കാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്.
കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് തോമസ് ഐസക് വ്യക്തമാക്കി. ഇതിന് പുറമേയാണ് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുളള സഹായം. ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
Recommended Video
കൊവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചര കോടി ഭക്ഷ്യ കിറ്റുകള്‍ ആണ് ഇതുവരെ വിതരണം ചെയ്തത് എന്ന് ധനമന്ത്രി പറഞ്ഞു. ശക്തമായ ഇടപെടല്‍ ആണ് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തിയത്. ഓണക്കാലത്ത് ഇത് വിപണിയില്‍ പ്രകടമായി എന്നും ധനമന്ത്രി പറഞ്ഞു.