സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടി
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചവരില്‍ പ്രവാസികളും മുന്‍പന്തിയിലുണ്ട്. ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴില്‍ നഷ്ടം അടക്കമുള്ള പ്രതിസന്ധികള്‍ നേരിട്ടത്. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യവും പ്രസക്തമാണ്.
ഈ വര്‍ഷം 8 ലക്ഷം തൊഴിലവസരം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികം നല്‍കും
സംസ്ഥാന ബജറ്റ് 2021: കർഷകർക്ക് സഹായവുമായി സർക്കാർ, റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി
കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടിയോളം തുകയാണ് ഈ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവഴിച്ചത് എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവിട്ടത് 68 കോടി രൂപയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ 180 കോടി രൂപ ചെലവിട്ടു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ഈ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ 1,600 രൂപയാക്കി എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്യും.
അതുപോലെ കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചതും നിര്‍ണായകമാണ്. റബ്ബറിന്റെ താങ്ങുവില 170 രൂപയായിട്ടാണ് ഉയര്‍ത്തിയത്. നെല്ലിന്റെ സംഭരണ വില 28 രൂപയും ആക്കിയിട്ടുണ്ട്. നാളികേരളത്തിന്റെ സംഭരണ വില 31 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അത് കൂടാതെ ഒട്ടനേകം പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം പദ്ധതിയ്ക്ക് കെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് എന്നിവ വായ്പകള്‍ ലഭ്യമാക്കും. ഓരോ വീട്ടിലും ഒരു ലാപ് ടോപ് എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ പട്ടിക വിഭാഗക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പകുതി വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. മറ്റ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് 25 ശതമാനം സബ്‌സിഡിയും നല്‍കും.
Recommended Video
വിദ്യാഭ്യാസ മേഖലയ്ക്കും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഏറെയാണ്. പ്രധാന സര്‍വ്വകലാശാലകള്‍ക്കായി കിഫ്ബിയില്‍ നിന്ന് 125 കോടി രൂപയാണ് അനുവദിക്കുക. ഉന്നതവിദ്യാഭ്യാ, കൗണ്‍സിലിന്റെ ആസ്ഥാന മന്ദിരത്തിനായി അഞ്ച് കോടി രൂപ അനുവദിക്കും. 197 പുതിയ കോഴ്‌സുകള്‍ക്കും ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ്മുറികള്‍ ഡിജിറ്റിലൈസ് ചെയ്യാന്‍ 150 കോടി രൂപയും അനുവദിക്കും.