ലോട്ടറിയിൽ 'ലോട്ടറിയടിച്ച്' ബജറ്റ് പ്രഖ്യാപനങ്ങൾ...11,000 സമ്മാനങ്ങൾ കൂടി! ഏജന്റുമാർക്കും തൊഴിലാളികൾക്കും ഗുണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഭാഗ്യക്കുറി വില്‍പന. ഭാഗ്യാന്വേഷികള്‍ക്കും, ഏജന്റുമാര്‍ക്കും, വില്‍പനക്കാര്‍ക്കും സന്തോഷം പകരുന്ന ഏറെ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ ഉള്ളത്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാന വിഹിതം വില്‍പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏജന്റുമാര്‍ക്കും ലോട്ടറി വില്‍പനക്കാര്‍ക്കും ഉള്ള ആനുകൂല്യങ്ങളും സഹായങ്ങളും വര്‍ദ്ധിപ്പിക്കുന്നതായും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഏതൊക്കെയെന്ന് പരിശോധിക്കാം...

സമ്മാന വിഹിതം കൂട്ടി
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം നാല്‍പത് ശതമാനമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ അത് 58.5 ശതമാനമാക്കി. ഇപ്പോള്‍ വില്‍പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി സമ്മാന വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

11,000 സമ്മാനങ്ങള്‍
പ്രധാന സമ്മാനങ്ങള്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം ലഭിക്കുമ്പോള്‍, സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നത് ചെറിയ സമ്മാനങ്ങളാണ്. സമ്മാന വിഹിതം വീണ്ടും കൂട്ടിയതോടെ 11,000 സമ്മാനങ്ങള്‍ കൂടിയാണ് ലഭ്യമാവുക. പ്രതിവാര ലോട്ടറികള്‍ക്കാണ് ഇത് ബാധകമാവുക.

ഏജന്റുമാര്‍ക്ക് സന്തോഷിക്കാം
ലോട്ടറി ഏജന്റുമാര്‍ക്കും ആശ്വസിക്കാനും സന്തോഷിക്കാനും ഉള്ള വകയുണ്ട് സംസ്ഥാന ബജറ്റില്‍. 100 രൂപയുടെ സമ്മാനങ്ങള്‍ക്ക് ഏജന്റ് പ്രൈസ് 20 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇത് 10 രൂപ മാത്രമായിരുന്നു. 100 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. മറ്റ് സമ്മാനങ്ങള്‍ക്കുള്ളഏജന്റ്‌സ് പ്രൈസ് 12 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു.

വില്‍പനക്കാര്‍ക്കും ആശ്വാസം
ലോട്ടറി ക്ഷേമ നിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പനക്കാര്‍ക്കും സന്തോഷിക്കാനുള്ള വകയുണ്ട്. ഇവര്‍ക്ക് ഭവന നിര്‍മാണത്തിന് സഹായം നല്‍കാന്‍ പുതിയ ഭാഗ്യക്കുറി കൊണ്ടുവരും. 'ലൈഫ് ബംബര്‍ ഭാഗ്യക്കുറി' എന്നായിരിക്കും ഇതിന്റെ പേര്. മാര്‍ച്ച് മാസത്തില്‍ തന്നെ ഇതിന്റെ നറുക്കെടുപ്പും നടക്കും.

ധനസഹായവും കൂട്ടി
ലോട്ടറി തൊഴിലാകള്‍ക്കും വില്‍പനക്കാര്‍ക്കും ഉള്ള മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 5,000 രൂപയില്‍ നിന്ന് അഞ്ച് മടങ്ങ് വര്‍ദ്ധിപ്പിച്ച് 25,000 രൂപയാക്കി. പ്രസവാനുകൂല്യം ഇരട്ടിയാക്കി- 10,000 രൂപ. പ്രത്യേക ചികിത്സാ സഹായം അമ്പതിനായിരം രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 20,000 രൂപ ആയിരുന്നു. സാധാരണ ചികിത്സാ സഹായം മൂവായിരം രൂപയില്‍ നിന്ന് അയ്യായിരം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്
ലോട്ടറി തൊഴിലാളികളുടേയും വില്‍പനക്കാരുടേയും കുട്ടികള്‍ക്കായി പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ആണ് സ്‌കോളര്‍ഷിപ്പ്. 1,500 രൂപ മുതല്‍ 7,000 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ്.

ലാഭം കൂട്ടാനല്ല
ലോട്ടറിയില്‍ നിന്ന് കൂടുതല്‍ ലാഭം ഉണ്ടാക്കുകയല്ല സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തോമസ് ഐസക് വ്യക്തമാക്കി. ലോട്ടറി മാഫിയയെ പ്രതിരോധിക്കുകയും ലോട്ടറികൊണ്ട് ഉപജീവനം നടത്തുന്നവരെ സംരക്ഷിക്കുകയും ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നും ഐസക് പറഞ്ഞു.

ലോട്ടറി പോരാട്ടം
ലോട്ടറികള്‍ ജിഎസ്ടിയ്ക്ക് കീഴില്‍ വന്നതോടെ സംഭവിച്ച കാര്യങ്ങളും ഐസക് ബജറ്റ് പ്രസംഗത്തില്‍ വിശദീകരിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ വിഷയത്തില്‍ നിയമ പോരാട്ടം തുടരുകയാണെന്ന് ഐസക് അറിയിച്ചു.












Click it and Unblock the Notifications