നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധമെന്ന് പ്രതിപക്ഷം..
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും.
തിരുവനന്തപുരം: ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് എതിരായ പ്രതിഷേധം ശക്തിപ്പെടുന്നതിനിടയിൽ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും. ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം ശക്തമാക്കാൻ ആണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് നടത്തുന്നുണ്ട്.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. എന്നാൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്ന പ്രതിഷേധവും രോക്ഷവും കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം ഇല്ലാതാക്കണമെന്ന നിർദ്ദേശവും എൽഡിഎഫിൽ ഉയരുന്നുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ധനവകുപ്പിന് ഇതിനോട് യോജിപ്പില്ല.
കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു.രാധാകൃഷ്ണൻ പറഞ്ഞു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു നികുതി വർധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും ടി യു രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, ജറ്റ് പ്രഖ്യാപനങ്ങളിൽ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. പ്രതിഷേധം വരുമ്പോൾ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പ്രതിഷേധമൊന്നുമില്ല. ബജറ്റിനെ കുറിച്ചുള്ള തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിനുമേലുള്ള ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പതിനഞ്ച് തവണ ഇന്ധനവില കൂട്ടിയപ്പോൾ മാധ്യമങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനു നിലനിൽക്കണമെങ്കിൽ പുതിയ സംവിധാനങ്ങൾ ആവശ്യമാണ്. സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്ക് പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 40000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനു കേന്ദ്ര സർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ മൂലമുണ്ടാകുന്നതെന്നും എം.വി ഗോവിന്ദൻ അവകാശപ്പെട്ടു.