കേരള ബജറ്റ് 2023: പ്രതിസന്ധി നേരിടാൻ മൂന്നിന പദ്ധതി; നിർണായക പ്രഖ്യാപനം
കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയാണ്. രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാമത്തെ പൂർണ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നു. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്.
പ്രതിസന്ധി നേരിടാൻ മൂന്നിന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. 1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും, 2. നികുതിയേതര വരുമാനം കൂട്ടും..3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും എന്നീ മൂന്നിന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി വ്യക്തമാക്കി. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. കേരളം വളർച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സർവേയെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വെപ്പിൽ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചിലവുകൾക്ക് സർക്കാർ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ പെൻഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ൽ ശമ്പളും പെൻഷനും നൽകാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കിൽ 2021-22 ൽ എത്തിയപ്പോൾ അത് 71,391 കോടിരൂപയായി ഉയർന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തുവെന്ന അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ അടക്കമുള്ള ചിലവുകൾക്കായി ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ച് നൽകിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപയാണ് ഇതിന് അനുവദിച്ചത്.












Click it and Unblock the Notifications