കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും, ക്ഷേമ പെൻഷൻ കൂട്ടിയില്ല
മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി
തിരുവനന്തപുരം: മദ്യത്തിനും പെട്രോളിനും ഡീസലിനും വിലകൂടും.സാമൂഹ്യ സുരക്ഷ ഫണ്ടിനായി മദ്യത്തിന് സെസ് പിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആയിരം രൂപ വരെയുളള മദ്യത്തിന് 20 രൂപ സെസ് ആണ് ഏർപ്പെടുത്തുക. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് ഏർപ്പെടുത്തും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
വാഹന നികുതിയും കൂട്ടിയിട്ടുണ്ട്. വാഹനം വങ്ങുമ്പോൾ ഉള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തിമാക്കി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് പറഞ്ഞത്. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി നേരിടാൻ മൂന്നിന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. 1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും, 2. നികുതിയേതര വരുമാനം കൂട്ടും..3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും എന്നീ മൂന്നിന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്