കേരള ബജറ്റ്: സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, പേവിഷ ബാധയ്ക്ക് എതിരെ കേരളത്തിന്റെ സ്വന്തം വാക്സിൻ

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ വികസനത്തിന് വിപുലമായ പ്രഖ്യാപനങ്ങളുമായി കെഎന്‍ ബാലഗോപാലിന്റെ ബജറ്റ്. സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. അതിനായി കെയര്‍ പോളിസി നടപ്പിലാക്കുന്നതിന് വേണ്ടി 30 കോടി ബജറ്റില്‍ വകയിരുത്തി. പൊതുജനാരോഗ്യത്തിന് 2828. 33 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 196.6 കോടി അധികമാണെന്ന് ധനമന്ത്രി പറഞ്ഞു.
പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടിട്ടില്ലാത്ത കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 5 കോടി രൂപ വകയിരുത്തി. പേ വിഷ ബാധയ്ക്ക് എതിരെ കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇ ഹെല്‍ത്തിന് 30 കോടി, പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി, ഹോമിയോപ്പതിക്ക് 25 കോടി എന്നിങ്ങനെയും ബജറ്റില്‍ മാറ്റി വെച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 46375 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കാരുണ്യ മിഷന് 574.5 കോടി രൂപ വകയിരുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74. 65 കോടി അധികമാണ്. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ തയ്യാറാക്കും. മെഡിക്കല്‍ കോളേജ് വികസനത്തിന് 237. 27 കോടി നീക്കി വെച്ചിട്ടുണ്ട്. ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ക്ക് 75 കോടി. തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ 10 കോടിയും ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.
നേത്രാരോഗ്യത്തിന് നേര്‍ക്കാഴ്ച പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. 50 കോടി രൂപ ഇതിനായി വകയിരുത്തും. സൗജന്യ നേത്രപരിശോധനയ്ക്ക് ഒപ്പം പാവപ്പെട്ടവര്‍ക്ക് സൗജന്യ കണ്ണടയും നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പുതിയ 25 നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കും. 20 കോടി രൂപ ഇതിനായി വകയിരുത്തി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തും. അതിനായി 81 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി അനുവദിച്ചു. ആര്‍സിസിക്ക് 14.5 കോടിയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടിയും അനുവദിച്ചു.












Click it and Unblock the Notifications