ഗീബല്‍സിയന്‍ തന്ത്രം; കെഎന്‍ ബാലഗോപാല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നത് കള്ള പ്രചരണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കെ എന്‍ ബാലഗോപാല്‍ പറയുന്നത് പച്ചക്കള്ളമെന്നും ഗീബല്‍സിയന്‍ തന്ത്രമാണ് ധനമന്ത്രിയുടേതെന്നും വി മുരളീധരന്‍ ആഞ്ഞടിച്ചു. സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് സംബന്ധിച്ച നിയമസഭാരേഖകള്‍ പുറത്ത് വിട്ടാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്.
റവന്യു കമ്മി ഗ്രാന്റ് ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. 2748 കോടി ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം നല്‍കിയെന്ന് ധനമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ഇതാണോ കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരം തീര്‍ക്കലെന്ന് മുരളീധരന്‍ ചോദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ഇതു വരെ കിട്ടേണ്ട മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്.
അനാവശ്യമായി കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കിഫ്ബിയുടെ പേരില്‍ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശത്ത് വിനോദസഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുമെന്നെന്നും വി മുരളീധരന്‍ ആരോപിച്ചു.
നികുതിവെട്ടിപ്പ് തടയുന്നതില്‍ കേരളം വളരെ പിന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ നികുതി വെട്ടിച്ച് സ്വര്‍ണം കടത്താന്‍ കൂട്ടു നില്‍ക്കുന്ന നാട്ടില്‍ നികുതി പിരിവ് എങ്ങനെ കാര്യക്ഷമമാകും എന്ന് വി മുരളീധരന്‍ ചോദിച്ചു.
പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത് കേന്ദ്രസര്‍ക്കാറാണ്. ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരംചെയ്ത സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഇനി പിണറായി വിജയനെതിരെ തിരുവനന്തപുരത്തു വന്ന് സമരം നടത്തട്ടെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
അതേസമയം, ഇന്ത്യന്‍ യുവതയുടെ മികച്ച ഭാവി ഉറപ്പാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. നൈപുണ്യവികസനത്തില്‍ ലോകത്തിന്റെ തലസ്ഥാനമായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഉടുപ്പി മാധ്വ ബ്രാഹ്മണ സഭ കേരളയുടെ നാല്‍പ്പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തില്‍ യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍.
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നോക്കിയാല്‍ യുവജനതയുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതികള്‍ നിരവധി കാണാനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ വരുന്ന മൂന്നു വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലില്‍ നൈപുണ്യം നേടാന്‍ പോവുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് യുവാക്കളെ രാഷ്ട്രനിര്‍മാണത്തില്‍ മുഖ്യ പങ്കാളികളാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ നയം.
നേതാക്കളുടെ ബന്ധുക്കള്‍ക്കല്ല , അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. യുവാക്കളെ സംരഭകരാക്കി മാറ്റാനുളള ശ്രമം രാജ്യത്തിന്റെയാക സാമ്പത്തിക വളര്‍ച്ചക്ക് ഗതിവേഗമേറ്റുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ച് നിന്ന് ആധുനികതയുടെ സാധ്യതകള്‍ കണ്ടെത്തുന്ന വിദ്യാഭ്യാസനയമാണ് ഇന്ന് രാജ്യത്തുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു.
അതേസമയം, ജന വിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ ബൂത്ത് തലത്തില്‍ പന്തം കൊള്ളുത്തി പ്രകടനം നടത്തുമെന്നും, 9 ന് എല്ലാ ജില്ലകളിലും കളക്ട്രേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്നും കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീയെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റാന്‍ നീച ശ്രമം നടക്കുന്നുണ്ടെന്നും ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ടീച്ചര്‍മാരെയുമൊക്കെ സി പി എം ഉപകരണങ്ങളാക്കി മാറ്റുന്നു ഇതിനെതിരെ സ്ത്രീ ശാക്തീകരണ സമ്മേളനം സംഘടിപ്പിക്കാന്‍ ബിജെപി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.












Click it and Unblock the Notifications