ബിജെപിയുടെ തിരിച്ചടിക്ക് കാരണം കണ്ടെത്തി അബ്ദുളളക്കുട്ടി, മഴയും മോദിക്കെതിരായ കാലാവസ്ഥയും!
Recommended Video
തിരുവനന്തപുരം: 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേല്ക്കാനുളള കാരണം കണ്ടെത്തി പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി . മഴയും മോദി സര്‍ക്കാരിന് എതിരായ രാഷ്ട്രീയ കാലാവസ്ഥയുമാണ് ബിജെപിയുടെ തിരിച്ചടിക്ക് കാരണം എന്ന് അബ്ദുളളക്കുട്ടി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് അകത്തും പുറത്തും മോദി സര്‍ക്കാരിനെതിരെ പ്രചാരണങ്ങളുണ്ടായി എന്നും അബ്ദുളളക്കുട്ടി ചൂണ്ടിക്കാട്ടി.
നാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബിജെപിയുടെ കേരള സ്വപ്നങ്ങൾ ഇനിയും അകലെ
കേരളത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ജാതിയും മതവും പറഞ്ഞാണ് വോട്ട് തേടുന്നത്. എന്നാല്‍ ബിജെപി അങ്ങനെ അല്ലെന്ന് അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി മുസ്ലീംങ്ങള്‍ക്ക് എതിരാണെന്നും അവരെ പാകിസ്താനിലേക്ക് അയക്കും എന്നൊക്കെ പ്രചാരണം നടത്തുന്നവരുണ്ട്. അതാണ് വര്‍ഗീയ വാദം. ബിജെപിക്ക് മുസ്ലീംങ്ങള്‍ക്കോ ലോകത്തെ മറ്റൊരു വിഭാഗത്തിനോ എതിരല്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട വട്ടിയൂര്‍ക്കാവിലും കോന്നിയിലും അടക്കം പ്രചാരണ രംഗത്ത് എപി അബ്ദുളളക്കുട്ടി സജീവമായിരുന്നു. കോന്നിയില്‍ കെ സുരേന്ദ്രന് വേണ്ടിയുളള പ്രചാരണത്തിനിടെ അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്തുന്നത് പോലെ വോട്ട് ചെയ്യാന്‍ അബ്ദുളളക്കുട്ടി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മഞ്ചേശ്വരത്ത് ഒഴികെ എല്ലാ മണ്ഡലത്തിലും ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് കാര്യമായി തന്നെ വോട്ട് ചോര്‍ന്നു.
സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ അബ്ദുളളക്കുട്ടി ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കേരളത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ അബ്ദുളളക്കുട്ടി വഴി ബിജെപിയിലേക്ക് എത്തിക്കാനാവും എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ ദിവസമാണ് ബിജെപി അബ്ദുളളക്കുട്ടിയെ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്. ഈ തീരുമാനത്തില്‍ പാര്‍ട്ടിക്കുളളിലും പുറത്തും അതൃപ്തി ഉയര്‍ന്നിരുന്നു.