വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികളിലൊരാൾ കോടീശ്വരൻ, ഒരാൾ അരക്കോടീശ്വരൻ, മൂന്നാമൻ ലക്ഷാധിപതി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലേത് തീപാറുന്ന പോരാട്ടമാണ് ഇക്കുറി. ബിജെപിക്കും കോണ്‍ഗ്രസിനും കാര്യമായ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ മേയര്‍ ബ്രോ വികെ പ്രശാന്തിനെ എല്‍ഡിഎഫ് ഇറക്കിയതോടെ അങ്കം ചൂട് പിടിച്ചിരിക്കുന്നു.
തിരക്കിട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് മൂന്ന് മുന്നണികളും. മൂന്ന് സ്ഥാനാര്‍ത്ഥികളും തിരുവനന്തപുരത്തിന് പരിചയം ഉളളവരാണ്. വികെ പ്രശാന്തിനെ കൂടാതെ യുഡിഎഫിന്റെ കെ മോഹന്‍ കുമാര്‍, എന്‍ഡിഎയുടെ എസ് സുരേഷ് എന്നിവരാണ് മത്സര രംഗത്തുളളത്. ഇവരില്‍ ഒരാള്‍ കോടീശ്വരനും രണ്ട് പേര്‍ ലക്ഷാധിപന്മാരുമാണ്.
തലസ്ഥാനത്തിന് പരിചിതർ
തിരുവനന്തപുരം മേയര്‍ എന്ന നിലയിലുളള മികച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കയ്യടി നേടിയിട്ടുളള നേതാവാണ് വികെ പ്രശാന്ത്. പ്രളയ കാലത്ത് മലബാറിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കാന്‍ മുന്നില്‍ നിന്ന് നേതൃത്വം കൊടുത്തതോടെ കേരളത്തിലെമ്പാടും മേയര്‍ ബ്രോയ്ക്ക് ആരാധകരായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാര്‍ മുന്‍ മനുഷ്യാവകാശ കമ്മിറ്റി അംഗമാണ്. ബിജെപിയുടെ എസ് സുരേഷ് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കൂടിയാണ്.
ഇതാണാ കോടീശ്വരൻ
മൂന്ന് സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച് നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പ്രകാരം കൂട്ടത്തിലൊരാള്‍ കോടീശ്വരനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറാണ് ആ കോടീശ്വരന്‍. നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2.01 കോടിയുടെ ആസ്തിയാണ് മോഹന്‍ കുമാറിന് ഉളളത്. കൈവശം ഉളള തുക 45000 രൂപയാണ്.
വിദ്യാഭ്യാസ യോഗ്യത
ബാങ്കിലുളള നിക്ഷേപം അടക്കം 64,16505 രൂപയുടെ സമ്പാദ്യമുണ്ട്. ഇതില്‍ ഭാര്യയുടേയും മക്കളുടേയും സ്വര്‍ണാഭരണങ്ങള്‍ അടക്കം ഉള്‍പ്പെടും. കെട്ടിടങ്ങളും വസ്തു വകകളുമായി 1,37,05720 രൂപയുടെ സ്വത്തുക്കളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുളളത്. പിഎച്ച്ഡിയാണ് വിദ്യാഭ്യാസ യോഗ്യത. കേരള സര്‍വ്വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി. കൂടാതെ എംഎ, എല്‍എല്‍ബി എന്നീ ബിരുദങ്ങളുമുണ്ട്.
അരക്കോടിക്ക് മേലെ
കോടീശ്വരന്‍ അല്ലെങ്കിലും അരക്കോടിക്ക് മുകളില്‍ സ്വത്തുക്കള്‍ മേയര്‍ വികെ പ്രശാന്തിനുണ്ട്. രേഖകള്‍ പ്രകാരം 69.45 ലക്ഷത്തിന്റെതാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ ആസ്തി. 15000 രൂപ പണമായി കൈവശമുണ്ട്. 50 ലക്ഷം രൂപ മതിപ്പ് വിലയുളള കെട്ടിടവും സ്ഥലവും ഉണ്ട്. ഭാര്യയുടേയും മക്കളുടേയും സ്വര്‍ണാഭരണങ്ങള്‍ അടക്കം 19, 45924 രൂപയുടെ ആസ്തിയും മേയര്‍ ബ്രോയ്ക്കുണ്ട്. കേരള സര്‍വ്വ കലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി ബിരുദങ്ങള്‍ സ്വന്തമാക്കി.
സുരേഷും പിന്നിലല്ല
മൂന്നാം സ്ഥാനത്തുളള ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷും മോശക്കാരനല്ല. സുരേഷിന്റെ ആസ്തി 44.37 ലക്ഷത്തിന്റേതാണ്. കൈവശം 47,000രൂപയും വിവാഹ മോതിരവുമുണ്ട്. ഭാര്യയുടേയും മകളുടേയും പേരില്‍ 31.3 ലക്ഷം രൂപയുടെ ഭൂമിയും സ്വത്തുക്കളുമുണ്ട്. ഭാര്യയുടേത് ഉള്‍പ്പെടെ 13,70,699 രൂപയുടെ ആസ്തിയുണ്ട്. 14.42 ലക്ഷം രൂപയുടെ വായ്പയും സുരേഷിനുണ്ട്. എല്‍എല്‍ബി ബിരുദത്തിനൊപ്പം പോളിടെക്‌നിക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ ഡിപ്ലോമ, ബിഎ ബിരുദം എന്നിവയുമുണ്ട്.