അരൂരില്‍ പട നയിച്ച് ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ്; ഷാനിമോളുടെ ഭൂരിപക്ഷം 5000 കടക്കുമെന്ന് കോണ്‍ഗ്രസ്
അലപ്പുഴ: സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയും എല്‍ഡിഫിന്റെ കയ്യിലുള്ള അരൂര്‍ പിടിച്ചെടുക്കുകയുമാണ് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ലക്ഷ്യം. പതിറ്റാണ്ടുകളായി തങ്ങളുടെ കൈവശമുണ്ടായിരുന്ന പാലാ പിടിച്ചെടുത്ത എല്‍ഡിഎഫിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് അരൂരിലെ വിജയം അനിവാര്യമാണെന്ന തിരിച്ചറിവും യുഡിഎഫ് നേതൃത്വത്തിനുണ്ട്.
മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ ഇടത് കോട്ടയെന്ന് തോന്നുമെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 648 വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞതാണ് യുഡിഎഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. 19 ല്‍ ആലപ്പുഴ മാത്രം തോറ്റപ്പോഴായിരുന്നു ഇടതു കോട്ടയായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന് ലീഡ് നേടിയത്. അതേ ഷാനിമോള്‍ ഉസ്മാനെ തന്നെ ഉപതിരഞ്ഞെടുപ്പിലും രംഗത്തിറക്കിയതോടെ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് യുഡിഎഫ് അടിയുറച്ച് വിശ്വസിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ്
യുഡിഎഫിലെ ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ് എന്ന് അറിയപ്പെടുന്ന പിടി തോമസിനെയാണ് അരൂരിന്റ ചുമതല യുഡിഎഫ് ഏല്‍പ്പിച്ചിരിക്കുന്നത്. 1982 ലെ കഴക്കൂട്ടം ഉപതിരഞ്ഞെടുപ്പ് മുതലുള്ള അനുഭവ സമ്പത്തുണ്ട് പിടി തോമസിന്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുക എന്നതിലുപരി താഴെത്തട്ടുവരേയെത്തുന്ന പ്രവര്‍ത്തന ശൈലിയാണ് പിടി തോമസിന്റേത്.
5000 വോട്ടിന്റെ ഭൂരിപക്ഷം
തിരഞ്ഞെടുപ്പ് രംഗത്ത് രാപകല്‍ ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഉയര്‍ന്ന ഊര്‍ജ്ജവും അദ്ദേഹത്തിനുണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ അരൂരില്‍ യുഡിഎഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു. കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും അരൂര്‍ പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
ചിട്ടയോടെ പ്രവര്‍ത്തനം
ഒന്നരമാസം മുമ്പ്, സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും മുമ്പേ അരൂരിലെ യുഡിഎഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയോടെയും ചിട്ടയോടെയും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രചാരണ വിഷയങ്ങള്‍ ആദ്യമെ നിശ്ചയിച്ച് അവ കൃത്യസമയത്ത് വോട്ടര്‍മാരില്‍ എത്തിക്കാനായിരുന്നു ശ്രമം.
ജനാധിപത്യ രീതിയില്‍ പരിശോധന
യുവാക്കള്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ യൂത്ത് കോണ്‍ഗ്രസ് പദയാത്ര പോലുള്ള പരിപാടികളും പിടി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഷാനിമോള്‍ ഉസ്മാന് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി ആരാകണമെന്ന് ജനാധിപത്യ രീതിയില്‍ പരിശോധന നടത്താനും പിടി തോമസിന്റെ നേതൃത്വത്തിലുള്ള ടീം തയ്യാറായിരുന്നു.
പ്രചാരണം
സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്ന ഇടത്തരക്കാരായ ഒട്ടേറെ ചെറുപ്പക്കാര്‍ അരൂരില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ പിടി തോമസ് ആദ്യം പ്രചാരണം ആ വഴിക്ക് തിരിച്ചു വിട്ടു. പി എസ് സി പരീക്ഷാ തട്ടിപ്പ്, കേരള സര്‍വകലാശാല പരീക്ഷാ തട്ടിപ്പ് തുടങ്ങിയവയൊക്കെ കോണ്‍ഗ്രസ് അരൂരില്‍ നേരത്തെ തന്നെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തി.
സിപിഎംഅവകാശവാദങ്ങള്‍ക്കെതിരെ
എസ് എഫ് ഐ നേതാക്കളൊക്കെ പരീക്ഷയില്‍ തോറ്റാല്‍ എകെജി സെന്ററില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. യുണിവേഴ്സിറ്റി കോളേജാവും പരീക്ഷാ കേന്ദ്രം. ഇതിലെ ദുരൂഹതയ്ക്കും യുഡിഎഫ് പ്രചാരണത്തില്‍ നല്ല പ്രാധാന്യം നല്കി. മണ്ഡലത്തിലെ വികസനത്തിന്റെ പേരില്‍ സിപിഎം നടത്തുന്ന അവകാശവാദങ്ങള്‍ക്കെതിരേയും യുഡിഎഫ് ചില വിഷയങ്ങള്‍ ഉന്നയിക്കുന്നു.
പൊള്ളയായ വാദം
അരൂരില്‍ വലിയ വികസനം നടത്തിയെന്നത് എല്‍ഡിഎഫിന്റെ പൊള്ളയായ വാദമാണെന്നാണ് യുഡിഎഫ് പ്രചാരണം. പഴയ ചേര്‍ത്തല മണ്ഡലത്തിലെ 5 പഞ്ചയത്തുകളും പഴയ അരൂര്‍ മണ്ഡലത്തിലെ 5 പഞ്ചയത്തുകളും ചേര്‍ന്നതാണല്ലോ ഇപ്പോഴത്തെ മണ്ഡലം. എകെ ആന്റണി, വയലാന്‍ രവി, യുഡിഎഫില്‍ ആയിരുന്ന കെ ആര് ഗൗരിയമ്മ എന്നിവരാണ് ഇപ്പോഴത്തെ അരൂര്‍ മണ്ഡലത്തിലെ പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചതെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
ശബരിമല വിഷയവും
ശബരിമല വിഷയവും അരൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. ശബരിമല വിഷയമുണ്ടായപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് ജാഥ നയിച്ചയാളാണ് സ്ഥാനാര്‍ത്ഥിയെന്നത് എല്ലാ യോഗങ്ങളിലും പറയുന്നുണ്ട്. ഷാനിമോള്‍ ഉസ്മാനെ മതനിരപേക്ഷ മുഖമായാണ് യുഡിഎഫ് അവതരിപ്പിക്കുന്നത്.
പൂതന പരാമര്‍ശം
ജി സുധാകരന് നടത്തിയ പൂതന പരാമര്‍ശത്തിലൂന്നിയുള്ള പ്രചാരണത്തിനും പരമാവധി ശ്രദ്ധ നല്‍കിയിട്ടുണ്ട്. നേതാക്കന്മാരുടെ പ്രവര്‍ത്തന ശൈലി തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വോട്ട് പിടുത്തവും സജീവമാണ്. ഉമ്മന്‍ചാണ്ടിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും വിഡിയോകള്‍ കാട്ടിയാണ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചുള്ള ബോധ്യപ്പെടുത്തല്‍.
60 വര്‍ഷത്തിനിടയില്‍
കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം കാണാനാവാതെ പോയ മണ്ഡലത്തിന്റെ ചരിത്രം ഇക്കുറി തിരുത്തിക്കുറിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. 1957-ലും 1960-ലും പി.എസ്. കാർത്തികേയൻ ജയിച്ചതൊഴിച്ചാൽ ഇവിടെ നിന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചിട്ടേയില്ല.
കെ ആര് ഗൗരിയമ്മ
1965 ല്‍ ചേര്‍ത്തലയില്‍ നിന്നും കെ ആര് ഗൗരിയമ്മ അരൂരിലേക്ക് മത്സരിക്കാന്‍ വന്നതോടെ മണ്ഡലം കോണ്‍ഗ്രസിനെ കെവിട്ടു. യുഡിഎഫിലിരിക്കെ സിപിഐയില്‍ നിന്ന് പിഎസ് ശ്രീനിവാസനും ജെഎസ്എസിൽ നിന്നും 2 തവണ കെ ആർ ഗൗരിയമ്മയും വിജയിച്ചതൊഴിച്ചാല്‍ അരൂര്‍ എന്നും ഇടത്കോട്ടയായി നിലനിന്നു.
എം ആരിഫിലൂടെ
സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ചതിന് ശേഷം ഗൗരിയമ്മയെയായിരുന്നു 1996 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ആ വര്‍ഷവും 2001 ലും ഗൗരിയമ്മ യുഡിഎഫ് മുന്നണിയില്‍നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തി. എന്നാല്‍ 2006 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എഎം ആരിഫിന് മുന്നില്‍ ഗൗരിയമ്മക്ക് അടിപതറി. പിന്നീട് 2011, 2016 തിരഞ്ഞെടുപ്പിലും എഎം ആരിഫിലൂടെ സിപിഎം സീറ്റ് നിലനിര്‍ത്തിയ സിപിഎമ്മിന് ഇത്തവണ തിരിച്ചടി സംഭവിക്കുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു.
ജോളിയുടെ ഭാവം മാറുന്നു; കോടതി മുറിയില്‍ ചിരി; ലവലേശം കൂസലില്ല, പ്രസന്നവദ, മാത്യുവിന് പരാതി
വട്ടിയൂര്‍ക്കാവ്: ശരിദൂരം യുഡിഎഫിന് ആശ്വാസം, മറികടക്കുമെന്ന് സിപിഎം, ജനം തീരുമാനിക്കുമെന്ന് ബിജെപി