'എറണാകുളത്ത് വിജയം ഉറപ്പ്, ഭൂരിപക്ഷം 25000 കടക്കും'; കണക്ക് കൂട്ടി യുഡിഎഫ്, പ്രതീക്ഷയോടെ ടിജെ വിനോദ്
എറണാകുളം: ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസമുള്ളത് എറണാകുളത്ത്. ഇതിനോടകം തന്നെ വിജയം ഉറപ്പിച്ച മട്ടിലാണ് മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നയിക്കുന്നത്.
പരമ്പരാഗതമായി കോണ്‍ഗ്രസ് കോട്ട എന്നതിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന് ലഭിച്ച വന്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. എങ്ങനെ പോയാലും 25000 വോട്ടിന്റെ ഭൂരിപക്ഷം ടിജെ വിനോദിന് എറണാകുളത്ത് ലഭിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
കാല് ലക്ഷം
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ഹൈബി ഈഡന് എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മാത്രം ലഭിച്ചത് 31,178 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഈ സംഖ്യ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടി ജെ വിനോദിന് കാല്‍ലക്ഷം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാറിന്റെ വിലയിരുത്തല്‍
തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദും മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാന നിയമസഭിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ സര്‍ക്കാറിന്റെ വിലയിരുത്തലായി ഈ തിരഞ്ഞെടുപ്പ് മാറും. കേന്ദ്രസര്‍ക്കാറിനെതിരേയുള്ള വികാരവും വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ടിജെ വിനോദ് അഭിപ്രായപ്പെടുന്നത്.
ഇടത് സര്‍ക്കാര്‍
കഴിഞ്ഞ മൂന്നരവര്‍ഷക്കാലമായി ഇടത് സര്‍ക്കാര്‍ കേരളം ഭരിക്കുന്നു. പ്രളയം, പിഎസ് സി തട്ടി, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഇക്കാലയളിവില് കേരളത്തിലുണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. ആശ്രയം കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെയുള്ള നിരവധി പ്രശ്നങ്ങളുണ്ട്. ഇതെല്ലാം ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പാകും ഇതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനോടൊപ്പം
എക്കാലത്തും കോണ്‍ഗ്രസിനോടൊപ്പം നില്ക്കുന്ന മണ്ഡലമാണ് എറണാകുളം. രണ്ട് തവണയാണ് മണ്ഡലം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. മുന്‍പത്തെ തിരഞ്ഞെടുപ്പുകളേക്കാള്‍ വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുഡിഎഫ് ഒറ്റക്കെട്ടാണ്. വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. ഘടകക്ഷികളും സജീവമായി പ്രചാരണ രംഗത്തുണ്ട്.
എല്ലാവരും ഒറ്റക്കെട്ട്
എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ട് എന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ദീര്ഘകാളം യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. യൂത്ത് കോണ്‍ഗ്രസ് പാര്ലമെന്റേറിയന് കമ്മിറ്റ് അംഗങ്ങളടക്കം എനിക്കറിയാവുന്ന ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം വളരെ സജീവമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തുണ്ടെന്നും ടിജി വിനോദ് വ്യക്തമാക്കുന്നു.
തോമസ് മാഷും
മുന്‍ എംപി കെവി തോമസ് മാഷും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അദ്ദേഹത്തിന് എതിരഭിപ്രായമോ അകല്‍ച്ചയോടെ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരേയും പ്രവര്‍ത്തകരേയും ഒരുപോലെ കൂട്ടിയിണക്കിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത്
മാലിന്യം അടക്കുള്ള നിരവധി പ്രശ്നങ്ങള്‍ നഗരത്തിലുണ്ട്. ഇപ്പോള്‍ അത് പരിഹരിക്കുന്നതിനടക്കമുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വെയ്സ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതാണ്. എന്നാല്‍ ഭരണമാറ്റം വന്നതോടെ വലിയ കാലതാമസമാണ് പദ്ധതിക്ക് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടത് സ്വതന്ത്രര്‍
1957 മുതല്‍ 2016 വരെ 16 തിരഞ്ഞെടുപ്പുകള്‍ക്കാണ് എറണാകുളം മണ്ഡലം സാക്ഷിയായത്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലം കൃത്യമായ കോണ്‍ഗ്രസ് ചായ്വ് പ്രകടമാക്കി. ഇന്നും അത് തുടരുന്നു. 16 തിരഞ്ഞെടുപ്പില്‍ 2 തവണ മാത്രമാണ് എറണാകുളം കോണ്‍ഗ്രസിനെ കൈവിട്ടത്. 1987 ല്‍ വികെ സാനുമാസ്റ്ററും 1998 ല്‍ സെബാസ്റ്റ്യന്‍ പോളുമാണ് എറണാകുളത്ത് നിന്ന് വിജയിച്ച കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥികള്‍. രണ്ടു പേരും ഇടത് സ്വതന്ത്രരായിട്ടായിരുന്നു മത്സരിച്ചത്.
സിപിഎം രംഗത്ത് ഇറക്കിയത്
ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണയും കഴിയുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. അതിനായി സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നതാവട്ടെ മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹൈക്കോടതി അഭിഭാഷകന് മനു റോയിയേയും. മാധ്യമപ്രവര്ത്തകന് കെഎം റോയിയുടെ മകനും ലോയേസ് യൂണിയന് അംഗവുമാണ് മനു റോയി.
മാറ്റം പ്രകടമാവും
കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണെങ്കിലും ഇത്തവണ എറണാകുളത്ത് മാറ്റം പ്രകടമാകുമെന്നാണ് മനു റോയി അവകാശപ്പെടുന്നത്. വോട്ട്യഭ്യര്‍ത്ഥനയുമായി ചെല്ലുന്ന എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ നല്കുന്ന പിന്തുണ വളരെ വലുതാണ്. അത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവരുടെ എന്ത് ആവശ്യത്തിന് വേണ്ടിയും ഞാന്‍ നിലകൊള്ളും.
ഉറച്ച വിശ്വാസം
വോട്ട് നല്കി ജയിപ്പിച്ചുവിടുമ്പോള്‍ അവരോട് പ്രതിബദ്ധതയുള്ള നേതാവായിരിക്കും ഞാനെന്നും ഇടത് സ്ഥാനാര്‍ത്ഥി അഭിപ്രായപ്പെടുന്നു. 20 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ളതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവരോടൊപ്പം നില്ക്കാന് കഴിയുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും മനു റോയി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ജോളിയുടെ ക്രൂരതയില്‍ ഞെട്ടി പാകിസ്താനും; ഇത്രകാലം വിവരം പുറത്തറിയാതിരുന്നതില്‍ അമ്പരപ്പ്