വട്ടിയൂർക്കാവിൽ അറ്റകൈ പ്രയോഗത്തിന് സിപിഎം, തോറ്റാൽ നാണക്കേട്, കോർപ്പറേഷൻ കണക്കുകൾ അനുകൂലം!
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്നുറപ്പുളള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷകളുണ്ട്. ഇടതുപക്ഷത്തെ ഒരു തിരഞ്ഞെടുപ്പിലും തുണയ്ക്കാത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു.
ഇക്കുറി പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാവും എന്ന് പ്രതീക്ഷിക്കപ്പെടുന്ന തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ സിപിഎമ്മിന് വിജയം അനിവാര്യമാണ്. ശബരിമല വിഷയം വലിയ തോതില്‍ ബാധിച്ചിരിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും ജനപ്രിയനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം തേടുന്നത്.
സിപിഎമ്മിന് അഭിമാനപ്പോരാട്ടം
ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ സുപ്രീം കോടതി വിധി അംഗീകരിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19ഉം യുഡിഎഫ് സ്വന്തമാക്കി. ഇടത് കോട്ടകളില്‍ പോലും ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കി. കോണ്‍ഗ്രസിനൊപ്പം ബിജെപിയും സംസ്ഥാനത്ത് സിപിഎമ്മിന് വലിയ വെല്ലുവിളിയായി വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ്
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം 2011ലും 2016ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത്. വടകര എംപിയായതോടെ മുരളീധരന്‍ എന്ന വെല്ലുവിളി ഇടതുപക്ഷത്തിന് ഇക്കുറി മണ്ഡലത്തിലില്ല. ശക്തനും ജനപ്രിയനുമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഒരുപക്ഷേ വിജയിക്കാം എന്ന കണക്ക് കൂട്ടല്‍ സിപിഎമ്മിനുണ്ട്.
പ്രഥമ പേരുകാരന്‍ മേയര്‍ ബ്രോ
തിരുവനന്തപുരത്ത് നിലവില്‍ ഏറ്റവും ജനപ്രിയനായ നേതാവ് കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്ത് ആണ്. രണ്ടാം പ്രളയകാലത്ത് മലബാറിലേക്ക് മേയറുടെ നേതൃത്വത്തില്‍ സഹായവുമായി ലോറികള്‍ ഒഴുകിയത് പ്രശാന്തിനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേയുളള ജനപ്രിയത പ്രശാന്തിന് ജില്ലയിലുണ്ട്. അതുകൊണ്ട് തന്നെ സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ പ്രഥമ പേരുകാരന്‍ മേയര്‍ ബ്രോ തന്നെയാണ്.
ജനകീയനായ മേയർ
വികെ പ്രശാന്തിന്റെ പേരാണ് സിപിഎം തിരുുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റാണ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. പ്രശാന്തിനേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിനില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രളയകാലത്തെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടിട്ടുളളതാണെന്ന് അന്നേ തന്നെ ഒരു വശത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജാതിസമവാക്യം നിർണായകം
ജാതിസമവാക്യങ്ങള്‍ക്ക് നിര്‍ണായക റോളുളള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വികെ പ്രശാന്തിന് അനുകൂലമല്ല മണ്ഡലത്തിലെ ജാതി സമവാക്യങ്ങള്‍ എന്നതാണ് നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. അത് മാത്രമല്ല ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നഗരസഭാ തിരഞ്ഞെടുപ്പ് കൂടി വരുന്നു എന്നതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നു. യുവാക്കള്‍ക്കിടയിലടക്കം വലിയ ജനപിന്തുണയുളള മേയര്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് തോല്‍ക്കുകയാണെങ്കില്‍ അത് വലിയ തിരിച്ചടിയാകും എന്ന വിലയിരുത്തലും സിപിഎം നേതൃത്വത്തിനുണ്ട്. അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് പ്രശാന്തിനെ തന്നെ വട്ടിയൂർക്കാവിൽ സിപിഎം പരീക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
മധുവും പട്ടികയിൽ
മേയര്‍ വികെ പ്രശാന്തിനെ കൂടാതെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വികെ മധുവിന്റെ പേരാണ് ജില്ലാ കമ്മിറ്റി രണ്ടാമതായി നിര്‍ദേശിച്ചിരിക്കുന്നത്. വി ശിവന്‍ കുട്ടിയേയും വട്ടിയൂര്‍ക്കാവിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലന്നാണ് ശിവന്‍കുട്ടിയുടെ നിലപാട് എന്നാണ് വിവരം. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎസ് സുനില്‍ കുമാര്‍, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ്പി ദീപക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
Recommended Video
കോർപ്പറേഷനിലെ കണക്കുകൾ
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് മണ്ഡലത്തില്‍ സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്. 24 വാര്‍ഡുകളില്‍ 10 എണ്ണം എല്‍ഡിഎപിനൊപ്പമാണ് നില്‍ക്കുന്നത്. യുഡിഎഫിനൊപ്പം 5 വാര്‍ഡുകളും ബിജെപിക്കൊപ്പം 9 വാര്‍ഡുകളുമുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ബിജെപിയുടെ കുമ്മനം രാജശേഖരനേക്കാള്‍ 21295 വോട്ടുകള്‍ക്ക് പിന്നിലായിരുന്നുവെന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎന്‍ സീമയും കുമ്മനത്തിന് പിറകില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്നു.