വെള്ളാപ്പള്ളിയും പിണറായിയും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കിയെന്ന്, ബിജെപി-ബിഡിജെഎസ് ഭിന്നത രൂക്ഷം!
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കേ എന്‍ഡിഎ മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഒഴിയുന്നില്ല. പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി എന്ന കണ്ടെത്തലോടെ മുന്നണിയില്‍ ബിജെപിയും ബിഡിജെഎസും തമ്മിലുളള ഭിന്നത രൂക്ഷമായിരിക്കുകയാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് നിരന്തരം എല്‍ഡിഎഫിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തുന്നതും ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
പാലായില്‍ വോട്ട് മറിക്കുന്നതിന് വെള്ളപ്പളളി നടേശനം പിണറായി വിജയനും തമ്മില്‍ രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു എന്നാണ് ബിജെപി കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം. ബിഡിജെഎസ് വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന് മാണി സി കാപ്പനും വ്യക്തമാക്കിയിരുന്നു.
മുന്നണിയില്‍ ബിഡിജെഎസിന് അവകാശപ്പെട്ട സീറ്റാണ് അരൂര്‍. എന്നാല്‍ ഇക്കുറി മത്സരിക്കുന്നില്ല എന്നാണ് ബിഡിജെഎസ് തീരുമാനം. മുന്നണിയില്‍ ചേരുമ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സഹകരണത്തിനില്ല എന്നാണ് പാര്‍ട്ടി നിലപാട്. രാജ്യസഭാ സീറ്റ് അടക്കമുളള വാഗ്ദാനങ്ങളാണ് പാലിക്കപ്പെടാതെ കിടക്കുന്നത്. കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പളളി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ അരൂര്‍ സീറ്റ് ഏറ്റെടുത്ത ബിജെപി കെപി പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചു. അരൂര്‍ കൂടാതെ കോന്നിയുെ ബിഡിജെഎസ് വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വോട്ടുകള്‍ എങ്ങോട്ട് മറിയും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. യുഎഇയില്‍ കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പളളിക്ക് വേണ്ടി പിണറായി വിജയന് ഇടപെട്ടതിലുളള പ്രത്യുപകാരം ബിഡജെഎസ് കാണിക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക.