അരൂരില്‍ മനുവിന് 10000 ലീഡെന്ന് സിപിഎം; ഷാനിമോള്‍ക്ക് 5000മെന്ന് യുഡിഎഫ്, വോട്ട് കൂടുമെന്ന് ബിജെപി
ആലപ്പുഴ: ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നതെങ്കിലും അരൂരില്‍ മുന്നണികള്‍ക്കെല്ലാം തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ബൂത്ത് ലെവലില്‍ നിന്നുള്ള വിവരങ്ങളും കണക്കുകളും വെച്ച് നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനാത്തിലാണ് മുന്നണികളുടെ അവകാശ വാദം.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് അരൂരിലാണ്. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നില്ല. മികച്ച പ്രകടനം തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഏക സിറ്റിങ് സീറ്റ്
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ തങ്ങളുടെ ഏക സിറ്റിങ് സീറ്റായ അരൂരില്‍ വിജയിക്കാന്‍ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. 2006 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനോടൊപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ 38519 വോട്ടുകള്‍ക്കായിരുന്നു എഎം ആരിഫ് വിജയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ഞെട്ടിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍ 648 വോട്ടിന്‍റെ മേല്‍ക്കൈ മണ്ഡലത്തില്‍ നേടിയിരുന്നു. സംസ്ഥാനത്ത് ആലപ്പുഴ മണ്ഡലം മാത്രം എല്‍ഡിഎഫ് വിജയിച്ചപ്പോഴായിരുന്നു അതിനുള്ളിലിരിക്കുന്ന അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് പിടിച്ചത്.
വിജയം ഉറപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദി വിരുദ്ധ തരംഗമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തതെന്നാണ് സിപിഎം വിലയിരുത്തുന്നത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മറ്റ് വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതിനാല്‍ രാഷ്ട്രീയ വോട്ടുകള്‍ തിരികെ വരുമെന്നും മനു സി പുളിക്കലിന്‍റെ വിജയം ഉറപ്പാണെന്നും സിപിഎം ഉറച്ചു വിശ്വസിക്കുന്നു.
ലീഡ് പ്രതീക്ഷ
ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും മനു സി പുളിക്കല്‍ 10000 വോട്ടിന് വിജയിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അവകാശപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ അനുഭവിച്ചവരാണ് അരൂരിലെ ജനങ്ങള്‍. അവര്‍ വികസനം വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും നാസര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസുകാരും ബിജെപിക്കാരും
കോണ്‍ഗ്രസുകാരും ബിജെപിക്കാരും പോലും എല്‍ഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരനായ സ്ഥാനാര്‍ത്ഥിയായ മനു സി പുളിക്കല്‍. മാന്യമായി എല്ലാ കാര്യത്തിലും ഇടപെടുന്നയാളാണ്. വിവാദങ്ങള്‍ ജനം തള്ളിക്കളഞ്ഞു. രാഷ്ട്രീയം പറഞ്ഞ് വോട്ട് നേടാനല്ല, വിവാദങ്ങളുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
7 പഞ്ചായത്തില്‍
ഈഴവ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യമുള്ള മണ്ഡലമാണെങ്കിലും വോട്ടര്‍മാരുടെ രാഷ്ട്രീയ ബോധം തന്നെയാണ് മണ്ഡലത്തിലെ വിജയത്തെ നിര്‍ണ്ണയിക്കുന്നത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫിനാണെന്നതും മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ അംഗബലമുള്ള അരൂര്‍ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിന് ലഭിച്ചത്.
ചരിത്രം തിരുത്തും
അതേസമയം, മറുവശത്ത് യുഡിഎഫിനും തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്. കഴിഞ്ഞ അറുപത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വിജയം കാണാനാവാതെ പോയ മണ്ഡലത്തിന്‍റെ ചരിത്രം ഇക്കുറി ഷാനിമോള്‍ ഉസ്മാനിലൂടെ തിരുത്തിക്കുറിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്
5000ലേറെ
ഷാനിമോള്‍ ഉസ്മാന് മണ്ഡലത്തില്‍ വലിയ സ്വീകാര്യത കിട്ടിയെന്നും 5000ല്‍ ഏറെ വോട്ടിന് വിജിയിക്കുമെന്നുമാണ് ഡിസിസി പ്രസിഡന്‍റ് എം ലിജുവിന്‍റെ അവകാശവാദം. യുഡിഎഫ് നേരത്തേ മുതൽനടത്തിയ സംഘടനാ പ്രവർത്തനം വിജയമായിരുന്നു. എൽഡിഎഫിൽനിന്നു വ്യത്യസ്തമായി, പുറത്തുനിന്നുള്ളവരെക്കാൾ അരൂരിലെപ്രവർത്തകരെയാണു ഞങ്ങൾ ആശ്രയിച്ചതെന്നും ലിജു പറയുന്നു.
വിവാദങ്ങൾ ഗുണകരമായി
മഴയില്ലെങ്കിൽ പോളിങ് ശതമാനം 85 എത്തിയേനെ. പൊതു അവധിയല്ലാത്തതിനാലും മഴ കാരണവും ദൂരെയുള്ള പലരും വോട്ടിങ്ങിനായി എത്തിയില്ല. എതിരാളികൾ ഷാനിമോളെ വ്യക്തിപരമായി ആക്രമിച്ചെന്ന വിലയിരുത്തൽ സ്ത്രീകൾക്കിടയിലുണ്ട്. എല്ലാ സമുദായങ്ങളുടെയും വോട്ട് കിട്ടി. വിവാദങ്ങൾ ഷാനിമോള്‍ക്ക് ഗുണകരമായെന്നും ഡിസിസി പ്രസിഡന്‍റ് അവകാശപ്പെട്ടു.
ബിജെപിക്ക്
അതേസമയം, എക്സിറ്റ് പോളുകളില്‍ പറഞ്ഞതിനേക്കാള്‍ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്നാണ് ബിജെപി പറയുന്നത്. ബിഡിജെഎസ് മത്സരിക്കാത്ത സാഹചര്യം വിശദീകരിക്കാൻ പ്രയാസമുണ്ടായി. സമുദായ സംഘടനകളെ വശത്താക്കാൻ മറ്റു രണ്ടു മുന്നണികളും നല്ല മത്സരം നടത്തി. സിപിഎം അതിനായി അധികാരം ഉപയോഗിച്ചപ്പോള്‍ ചിലരുടെ പണം ഉപയോഗിച്ചായിരുന്നു കോൺഗ്രസിന്‍റെ ശ്രമിച്ചതെന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്‍റ് കെ പറഞ്ഞു.
ജോളിയുടെ കാറില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ്? സൂക്ഷിച്ചത് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി
'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്