മഴ ചതിച്ചു, അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് ശതമാനത്തിൽ കുറവ്; എറണാകുളത്ത് 57.86 ശതമാനം മാത്രം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ വലച്ച് കനത്ത മഴ. എറണാകുളത്താണ് മഴ ഏറ്റവും അധികം വോട്ടെടുപ്പിനെ ബാധിച്ചത്. പോളിംഗ് കുറഞ്ഞതോടെ എട്ട് മണിവരെ സമയം നീട്ടി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിരസിക്കുകയായിരുന്നു. ആറ് മണിവരെ ക്യൂ നിന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.
ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടു; കാലവാസ്ഥ വിജയത്തെ ബാധിക്കില്ലെന്ന് മനു സി റോയി
കനത്ത മഴയെ അവഗണിച്ചും ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് അരൂർ മണ്ഡലത്തിലാണ്. അരൂർ മണ്ഡലത്തിൽ 80.47 ശതമാനം വോട്ട് രേഖപ്പെടുത്തി. 2016ൽ 85.43 ശതമാനം പോളിംഗാണ് അരൂരിൽ രേഖപ്പെടുത്തിയിരുന്നത്. എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്, 57.86 ശതമാനം. 2016ൽ ഇത് 71.6 ശതമാനമായിരുന്നു. വട്ടിയൂർക്കാവിൽ 62.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. കോന്നിയിൽ 71 ശതമാനം പോളിംഗും മഞ്ചേശ്വരത്ത് 75.45 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്.
വോട്ടിംഗ് സമയം ആറ് മണിക്ക് അവസാനിച്ചതോടെ ക്യൂവിൽ നിന്നവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകി. കനത്ത മഴയെ തുടർന്ന് മന്ദഗതിയിലാണ് പോളിംഗ് ആരംഭിച്ചത്. എറണാകുളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ വൈകിട്ടോടെയാണ് പോളിംഗ് ബൂത്തുകൾ സജീവമായത്. ഒക്ടോബർ 23നാണ് ഫലം അറിയുക. അതേസമയം യുഡിഎഫിന് മേൽക്കൈ പ്രവചിക്കുന്നതാണ് പുറത്ത് വന്ന രണ്ട് എക്സിറ്റ് പോൾ ഫലങ്ങൾ. വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫും, മഞ്ചേശ്വരം എറണാകുളം, കോന്നി മണ്ഡലങ്ങളിൽ യുഡിഎഫും വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് എക്സിറ്റ് പോൾ പ്രവചിക്കുന്നു. അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മനോരമ ന്യൂസ് കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.