എറണാകുളത്ത് കനത്ത മഴ, പോളിംഗ് സ്റ്റേഷനുകളടക്കം വെള്ളത്തിൽ! റോഡുകളിൽ വെള്ളക്കെട്ട്
Recommended Video
കൊച്ചി: എറണാകുളത്ത് കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് മന്ദഗതിയില്‍. ഞായറാഴ്ച രാത്രി മുതല്‍ എറണാകുളത്ത് കനത്ത മഴ തുടരുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് കാരണം വാഹന ഗതാഗതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. യുഡിഎഫ് കോട്ടയായ മണ്ഡലത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് മുന്നണികളും ആശങ്കയിലാണ്.
ജില്ലയില്‍ പലയിടത്തും പോളിംഗ് ബൂത്തുകളിലും വീടുകളിലും അടക്കം വെള്ളം കയറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും ബുത്തുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല വൈദ്യുതി ബന്ധം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സൗത്ത്- നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകള്‍, കലൂര്‍ സ്റ്റേഡിയം, ബസ് സ്റ്റാന്‍ഡ്, കൊച്ചി എംജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എറണാകുളം സൗത്തിലേക്കുളള പല ട്രെയിനുകളും പിടിച്ചിട്ടിരിക്കുകയാണ്. വെള്ളം കയറിയ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ബോട്ട് അടക്കമുളള സംവിധാനങ്ങള്‍ ഫയര്‍ ഫോഴ്സ് ഒരുക്കുന്നുണ്ട്. ചുള്ളിക്കല്‍ അടക്കമുളള ഭാഗങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്. ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആകാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടി വരുമോ എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും പരിഗണിക്കുകയാണ്.
എറണകുളത്തെ സ്ഥിതിഗതികള്‍ സൂക്ഷമായി നിരീക്ഷിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. എറണാകുളത്തെ സാഹചര്യത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ജില്ലാ കളക്ടറുമായി സംസാരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് അനുസരിച്ചാകും മുന്നോട്ടുളള നടപടി. മഴ കാരണം വോട്ടെടുപ്പ് വൈകി ആരംഭിക്കുന്ന ബൂത്തുകളില്‍ സമയം നീട്ടി നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്. ശക്തമായ മഴ തുടരുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കേണ്ടി വരും.