വട്ടിയൂർക്കാവിൽ സിപിഎമ്മിന്റെ കടുംവെട്ട്! നടുവൊടിഞ്ഞ് കോൺഗ്രസ്, എല്ലാ ബൂത്തുകളിലും തകർന്നടിഞ്ഞു!
തിരുവനന്തപുരം: എതിരാളികളെ നിലം തൊടാതെ പറപ്പിച്ചാണ് വട്ടിയൂര്‍ക്കാവില്‍ നിന്നും സംസ്ഥാന നിയമസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്റെ കുതിപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും ആയിരുന്ന കോണ്‍ഗ്രസും ബിജെപിയും മേയര്‍ ബ്രോയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞു.
മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് വോട്ടുയര്‍ത്തിയപ്പോള്‍ യുഡിഎഫിനും ബിജെപിക്കും വട്ടിയൂര്‍ക്കാവില്‍ വന്‍ വോട്ട് ചോര്‍ച്ചയാണുണ്ടായത്. എല്ലാ ബൂത്തുകളിലും ഇരുകൂട്ടരും തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിനേയും ബിജെപിയേയും അവരുടെ ശക്തികേന്ദ്രങ്ങളില്‍ സിപിഎം വെട്ടി നിരത്തി.
നാണക്കേട് മായ്ച്ച് സിപിഎം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനം എന്ന നാണക്കേടിലായിരുന്നു സിപിഎം ഇതുവരെ. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിക്കും പിറകിലാണ് എന്ന പരിഹാസങ്ങള്‍ സിപിഎമ്മിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആ കളങ്കവും നാണക്കേടുമെല്ലാം മേയര്‍ ബ്രോയിലൂടെ ഇക്കുറി സിപിഎം മായ്ച്ച് കളഞ്ഞിരിക്കുകയാണ്.
വോട്ട് കണക്കിങ്ങനെ
മൂന്നാം സ്ഥാനത്ത് നിന്ന് കഷ്ടിച്ച് നേടിയ വിജയമല്ല സിപിഎമ്മിന് വട്ടിയൂര്‍ക്കാവില്‍. വ്യക്തമായ ഭൂരിപക്ഷത്തോടെ, ഒരു ഘട്ടത്തിലും പിറകില്‍ പോകാതെയുളള ഉജ്ജ്വല വിജയമാണ്. 54782 വോട്ടുകള്‍ വികെ പ്രശാന്തിന് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന് 40,344 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് 27425 വോട്ടുകളും ലഭിച്ചു. യുഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞത് 13,180 വോട്ടുകള്‍.
നഗര വോട്ടുകൾ കൈവിട്ടു
യുഡിഎഫ് എല്‍ഡിഎഫിന് വോട്ട് മറിച്ചു എന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് യുഡിഎഫ് ആരോപിക്കുന്നു. ആര് ആര്‍ക്ക് മറിച്ചാലും കോണ്‍ഗ്രസിന് വട്ടിയൂര്‍ക്കാവില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം വന്‍ തിരിച്ചടിയേറ്റിട്ടുണ്ട്. പ്രധാനമായും നഗര വോട്ടുകള്‍ ഇക്കുറി യുഡിഎഫിനെ പൂര്‍ണമായും കൈവിട്ടു..
എൽഡിഎഫിലേക്ക് വോട്ടൊഴുകി
കവടിയാര്‍, പട്ടം, കേശവദാസപുരം, നന്ദന്‍കോട്, കുറവന്‍ കോണം മേഖലകളില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് 6000ത്തിന് മുകളില്‍ വോട്ടുകളാണ്. മണ്ഡലത്തില്‍ ഇതുവരെ യുഡിഎഫിന് കിട്ടിപ്പോന്ന ക്രിസ്ത്യന്‍-നായര്‍ വോട്ടുകളില്‍ വലിയൊരു പങ്ക് ഇത്തവണ എല്‍ഡിഎഫിലേക്ക് ഒഴുകി.
ശക്തി കേന്ദ്രങ്ങളിൽ നടുവൊടിഞ്ഞു
ഇക്കുറി ആദ്യം വോട്ടെണ്ണിയ നാലാഞ്ചിറ അടക്കമുളള ന്യൂനപക്ഷ കേന്ദ്രങ്ങളിലെല്ലാം വികെ പ്രശാന്ത് ലീഡ് പിടിച്ചു. കോണ്‍ഗ്രസിന്റെ പട്ടം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ വരുന്ന പ്രദേശങ്ങള്‍ ഇതുവരെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. കുന്നുകുഴി, കുടപ്പനക്കുന്ന്, പട്ടം, കുറവന്‍കോണം, നാലാഞ്ചിറ എന്നിങ്ങനെ പട്ടം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ വരുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ് നടുതല്ലി വീണു. 1500 മുതല്‍ 2500 വരെ കോണ്‍ഗ്രസിന് ലീഡ് ലഭിച്ചിരുന്ന പ്രദേശങ്ങളായിരുന്നു ഇവ.
62 ബൂത്തിൽ മാത്രം ഒന്നാമത്
കോണ്‍ഗ്രസിന് ആകെയുളള ആശ്വാസം ഇവിടങ്ങളില്‍ രണ്ടാമത് എത്താനായി എന്നത് മാത്രമാണ്. മണ്ഡലത്തിലെ 168 ബൂത്തുകളില്‍ 22 എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഒന്നാമത് എത്താനായത്. ബിജെപിയുടെ അവസ്ഥ കോണ്‍ഗ്രസിനേക്കാളും ദയനീയമാണ് വട്ടിയൂര്‍ക്കാവില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 23256 വോട്ടുകളാണ് ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ കുറവ് വന്നത്.