വട്ടിയൂര്‍ക്കാവില്‍ കുമ്മനം, കോന്നിയില്‍ സുരേന്ദ്രന്‍; വിജയം മാത്രം ലക്ഷ്യമിട്ട് ബിജെപി പട്ടിക
തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ബിജെപിക്ക് വേണ്ടി മത്സരിക്കാനിറങ്ങും. കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ സുരേന്ദ്രന്‍ കോന്നിയിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാവുക. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ രണ്ടുപേരേയും സ്ഥാനാര്‍ത്ഥികളാക്കാന്‍ ആര്‍എസ്എസ് അനുമതിനല്‍കിയതോടെ തീരുമാനം മാറുകയായിരുന്നു. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും ഉള്‍പ്പടേ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര ഘടകത്തിന് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
അരൂരില്‍ അഭ്യൂഹം
ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നല്‍കിയ പട്ടികയില്‍ അരൂരില്‍ നിന്ന് ആരേയും ഉള്‍പ്പെടുത്തിയിട്ടില്ല. ബിഡിജെഎസിന് നല്‍കിയ അരൂരില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ അറിയിച്ചെങ്കിലും അഭ്യൂഹങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ദില്ലിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മാത്രമാകും അരൂരിന്‍റെ കാര്യത്തിന്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
ബിജെപി ഏറ്റെടുക്കും
അരൂരില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ തന്നെ ബിഡിജെഎസ് ഉറച്ച് നിന്നാല്‍ സീറ്റ് ബിജെപി ഏറ്റെടുക്കും. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള ഒരു യുവനേതാവിനെ പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. മറ്റ് പേരുകള്‍ ഒന്നും ഉയര്‍ന്നു വരാത്തതിനാല്‍ സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചാല്‍ ഈ യുവനേതാവിനെ തന്നെയാകും ബിജെപി രംഗത്ത് ഇറക്കുക.
വട്ടിയൂര്‍ക്കാവില്‍
വലിയ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം മണ്ഡലം-ജില്ലാ കമ്മറ്റികള്‍ നേരത്തെ തന്നെ സംസ്ഥാന സമിതിയെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിനും കുമ്മനത്തിനെ തന്നെ രംഗത്ത് ഇറക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു മുന്‍ സംസ്ഥാന അധ്യക്ഷന്‍റേത്.
മികച്ച എതിരാളികള്‍
കുമ്മനത്തെ മത്സരപ്പിക്കുന്നതിന് ആര്‍എസ്എസിനും വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവന്തപരും മണ്ഡലത്തില്‍ കുമ്മനത്തിന് നേരിടേണ്ടി വന്ന വലിയ പരാജയമായിരുന്നു ആര്‍എസ്എസിനെ പിന്നോട്ടടിച്ചത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്തിനെ എല്‍ഡിഎഫും മുന്‍എംഎല്‍എ വികെ മോഹന്‍ കുമാറിനെ യുഡിഎഫും രംഗത്ത് ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കണമെന്ന് ബിജെപിയും ആര്‍എസ്എസും തീരുമാനിക്കുകയായിരുന്നു.
ആര്‍എസ്എസിനും സമ്മതം
എല്‍ഡിഎഫ് മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയ സാഹചര്യത്തില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരനെ തന്നെ രംഗത്ത് ഇറക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം പിടിച്ചെടുക്കാമെന്നാണ് ബിജെപി നിഗമനം. ഈ നിഗമനം അംഗീകരിച്ച ആര്‍എസ്എസ് കുമ്മനത്തെ മത്സരിപ്പിക്കാന്‍ സമ്മതം മൂളുകയായിരുന്നു.
കോന്നിയില്‍ സുരേന്ദ്രന്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലുണ്ടാക്കിയ മികച്ച മുന്നേറ്റമാണ് കോന്നിയില്‍ സുരേന്ദ്രനെ പരിഗണിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ നടക്കാനിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം പ്രതീക്ഷിക്കുന്ന കെ സുരേന്ദ്രന്‍ ഉപതിരഞ്ഞെപ്പ് മത്സരംഗത്തേക്കില്ലെന്ന് പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ വര്‍ധനവ് ഉണ്ടാക്കിയ കെ സുരേന്ദ്രന്‍ തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവണമെന്നായിരുന്നു പാര്‍ട്ടി നിലപാട്.
കാലാവസ്ഥ സമരത്തില്‍ അണിനിരന്ന് തിരുവന്തപുരത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ചിത്രം പങ്കുവെച്ച് ഗ്രേറ്റ
യുഡിഎഫിന് പാലായിലെ അടിയേറ്റു!! കോന്നിയിലും അരൂരിലും ആശങ്കയൊഴിഞ്ഞു: ഷാനിമോൾ ഉസ്മാനും കെ മോഹൻകുമാറും