ആരിഫിന്റെ അരൂർ ഇടത് മുന്നണിയെ കൈവിടും, ഷാനിമോൾ ലോക്സഭയിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് സർവേ
അരൂര്‍: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് മികച്ച വിജയം സ്വന്തമാക്കിയ മണ്ഡലമാണ് അരൂര്‍. എന്നാല്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് ആരിഫ് വിജയിച്ചുവെങ്കിലും അരൂരില്‍ പിറകോട്ട് പോയത് എല്‍ഡിഎഫിനെ ഞെട്ടിച്ചു.
അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 648 വോട്ടുകളുടെ ലീഡാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. ആ ആത്മവിശ്വാസത്തിലാണ് ഇക്കുറി അരൂരില്‍ യുഡിഎഫ് പോരിനിറങ്ങുന്നത്. അരൂര്‍ കൈവിടില്ലെന്ന വിശ്വാസം ഇടത് മുന്നണിക്കുമുണ്ട്. അരൂര്‍ ഇക്കുറി ഏത് വശത്തേക്ക് ചായും? ന്യൂസ് 18 കേരളം അരൂരിന്റെ മനസ്സിലിരിപ്പ് പ്രവചിക്കുന്നത് ഇങ്ങനെയാണ്.
ഷാനിമോൾക്ക് മുന്നേറ്റം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയ മേല്‍ക്കൈ ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും എന്നാണ് ന്യൂസ് 18 കേരള നടത്തിയ സര്‍വ്വേ കണ്ടെത്തല്‍. 49.2 ശതമാനം വോട്ടര്‍മാര്‍ ഷാനിമോള്‍ മുന്നേറ്റമുണ്ടാക്കും എന്ന് പ്രവചിക്കുന്നു. അതേസമയം 36. 4 ശതമാനം പേര്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാകില്ലെന്നും പ്രവചിക്കുന്നു. എഎം ആരിഫ് എംഎല്‍എ ആയിത്തന്നെ തുടരണമായിരുന്നു എന്നാണ് 57.6 ശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഭിന്നത ഏത് മുന്നണിയിൽ?
31 ശതമാനം പേര്‍ അരൂരില്‍ എംഎല്‍എയായി ആരിഫ് തുടരണമെന്നില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. യുഡിഎഫിന്റെ വിജയസാധ്യതകളെ വിമത സ്ഥാനാര്‍ത്ഥി ബാധിക്കില്ല എന്ന് 48. 8 ശതമാനം പേരും ബാധിക്കുമെന്ന് 31.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. യുഡിഎഫിലാണ് ഏറ്റവും കൂടുതല്‍ ഭിന്നത ഉളളതെന്ന് 41 ശതമാനം പേരും കരുതുന്നു. 28.3 ശതമാനം ഭിന്നത എല്‍ഡിഎഫിലാണെന്നും 14.8 ശതമാനം പേര്‍ എന്‍ഡിഎയിലാണെന്നും പറയുന്നു.
പ്രതിപക്ഷത്തിന്റെ പ്രവർത്തനം
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അരൂരിലെ വോട്ടര്‍മാര്‍ സംതൃപ്തരല്ല എന്നാണ് കണ്ടെത്തല്‍. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മോശമാണ് എന്നാണ് 62.8 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 24.5 ശതമാനം പേര്‍ പ്രവര്‍ത്തനം നല്ലതാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം 50.5 ശതമാനം പേരും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല. 41.6 ശതമാനം പേര്‍ മാത്രമാണ് തൃപ്തര്‍.
എന്താണ് പ്രധാന വിഷയം?
അരൂരിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പരിഗണിക്കുന്ന പ്രധാന വിഷയം പ്രാദേശിക വികസമാണ്. 46.1 ശതമാനം വോട്ടര്‍മാരും ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നു. 30 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും 7 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രതിഛായയും പ്രധാന പരിഗണാ വിഷയങ്ങളായി കാണുന്നു. സംസ്ഥാനത്തെ നല്ല മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ഭൂരിപക്ഷം പേര്‍ തിരഞ്ഞെടുത്തത് പിണറായിയെ ആണ്.
ആരാണ് മികച്ച മുഖ്യമന്ത്രി
30.8 ശതമാനം വോട്ടര്‍മാര്‍ പിണറായിയേയും 28.3 ശതമാനം വോട്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിയേയും തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തലയ്ക്ക് 8.1 ശതമാനം പേരുടെ പിന്തുണയും കോടിയേരി ബാലകൃഷ്ണന് 1.9 ശതമാനം പേരുടെ പിന്തുണയുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ ജാതിയും മതവും വോട്ടിനെ സ്വാധീനിക്കില്ലെന്നാണ് 84.7 ശതമാനം വോട്ടര്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 10 ശതമാനം പേര്‍ മാത്രമാണ് ജാതിയും മതവും നോട്ടി വോട്ട് രേഖപ്പെടുത്തുമെന്ന് പറഞ്ഞിരിക്കുന്നത്.
സാമ്പത്തിക മാന്ദ്യം ബാധിച്ചോ?
തിരഞ്ഞെടുപ്പില്‍ മത-സാമുദായിക ശക്തികള്‍ക്ക് സ്വാധീനമില്ലെന്ന് 75.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ സ്വാധീനിക്കുമെന്ന് 18.8 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 74.7 ശതമാനം വോട്ടര്‍മാരും പറയുന്നത് സാമ്പത്തിക മാന്ദ്യം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട് എന്നാണ്. ബാധിച്ചിട്ടില്ല എന്ന് 21.3 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയോടും കേന്ദ്ര സര്‍ക്കാരിനോടും യോജിപ്പില്ലെന്ന് 50.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ആലപ്പുഴയ്ക്ക് ഗുണം കിട്ടിയില്ല
40.9 ശതമാനം വോട്ടര്‍മാര്‍ പ്രധാനമന്ത്രിയോടും പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോടും യോജിക്കുന്നതായി അഭിപ്രായപ്പെട്ടു. ബിഡിജെഎസ് വിട്ട് നില്‍ക്കുന്നത് എന്‍ഡിഎ മുന്നണിയെ ബാധിക്കില്ലെന്ന് 45 ശതമാനം പേരും ബാധിക്കില്ലെന്നും 27.5 ശതമാനം അഭിപ്രായപ്പെട്ടു. മൂന്ന് മന്ത്രിമാരുളള മണ്ഡലമെന്ന ഗുണം ആലപ്പുഴയ്ക്ക് കിട്ടിയിട്ടില്ല എന്നാണ് 52 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 37.2 ശതമാനം പേര്‍ ഗുണം കിട്ടിയെന്നും അഭിപ്രായപ്പെട്ടു.
മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!