'കോന്നിയില്‍ സുരേന്ദ്രനെ വിജയപ്പിക്കണം'; ബിജെപിക്ക് പരസ്യ പിന്തുണയുമായി ഓര്‍ത്തഡോക്സ് സഭ ഭാരവാഹികള്‍
പത്തനംതിട്ട: ഒക്ടോബര്‍ 21 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവുമൊക്കെ മുമ്പ് പലതവണ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച മണ്ഡലങ്ങളാണ്. ഇത്തവണയും ഈ മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികള്‍ തമ്മിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കേരളം അത്ര കണ്ട് പരിചിതമല്ലാത്ത ത്രികോണ മത്സരത്തിന്റെ വീറും വാശിയും കോന്നിയിലേക്ക് കൂടി ആദ്യമായി എത്തിയിരിക്കുന്നു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് ഇടത്-വലത് മുന്നണികള്‍ തമ്മില്‍ മാത്രം ശക്തമായ മത്സരം നടന്നിരുന്ന കോന്നിയുടെ സ്വഭാവം മാറുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ മുന്നേറ്റമായിരുന്നു കോന്നിയില്‍ നടത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് കുറഞ്ഞപ്പോള്‍ ഇരുപതിനായിരിത്തിലേറെ വോട്ടിന്റെ വര്‍ധനവാണ് മണ്ഡലത്തില്‍ കെ സുരേന്ദ്രന് ഉണ്ടാക്കിയത്.
കൂടുതല്‍ പ്രതീക്ഷ
ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് തന്നെ സ്ഥാനാര്‍ത്ഥിയായി എത്തിയതിലൂടെ മഞ്ചേശ്വരത്തിനും വട്ടിയൂര്‍ക്കാവിനുമൊപ്പം തന്നെ കോന്നിയിലും ബിജെപി വിജയം പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ മറ്റ് രണ്ട് മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ബിജെപി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത് കോന്നിയിലാണെന്നും പറയാം.
ശബരിമല
കെ സുരേന്ദ്രന് വിജയം ഉറപ്പിക്കുന്നതിനായി ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം പ്രത്യേക പ്രചാരണ ആയുധമാക്കിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ഏറെ അനുകുലമായത് ശബരിമല വിഷയമായിരുന്നു. ശബരിമലയിലൂന്നി ഭുരിപക്ഷ സമുദായത്തിന്റെ വോട്ട് ഉറപ്പിക്കുന്നതിനോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും ബിജെപി ലക്ഷ്യമിടുന്നു.
ഓര്‍ത്തഡോക്സ് വിഭാഗം
കോന്നി മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ ലക്ഷ്യമിട്ടാണ് ബിജെപി നീങ്ങുന്നത്. പള്ളിത്തര്‍ക്ക വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവത്ത സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ കോന്നിയില്‍ വോട്ടുറപ്പിക്കാനാണ് ബിജെപി ശ്രമം.
പരസ്യമായി രംഗത്ത്
ബിജെപി നേതാക്കളും ഓര്‍ത്തഡോക് സഭാ ഭാരവാഹികളുമായി പരസ്യമായും രഹസ്യമായും ഇതിനോടകം തന്നെ നിരവധി തവണ കൂടിക്കാഴ്ച്ച നടത്തികഴിഞ്ഞു. കെ സുരേന്ദ്രന് വോട്ടഭ്യര്‍ത്ഥിച്ച് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് എത്തിയതോടെ ഈ ചര്‍ച്ചകള്‍ ഒരു പരിധിവരെ വിജയം കണ്ടിരിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
രൂക്ഷ വിമര്‍ശനം
യുഡിഎഫിന് എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ബിജെപിക്ക് പിന്തുണയുമായി സഭാ ഭാരവാഹികള്‍ രംഗത്ത് എത്തിയത്. യുഡിഎഫും എല്‍ഡിഎഫും സഭയെ വഞ്ചിച്ചതായും എന്നും നീതി നിഷേധിക്കുകയാണെന്നും പിറവം പള്ളി മാനേജിങ് കമ്മറ്റി അംഗം ജോയ് തെന്നശേരിൽ, മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ മെമ്പർ പ്രകാശ് വർഗീസ് എന്നിവര്‍ ആരോപിച്ചു.
പ്രചാരണം തുടരും
ഇരുമുന്നണികളും സഭയെ അവഗണിക്കുന്ന പശ്ചാത്തലത്തില്‍ കോന്നിയില്‍ കെ സുരേന്ദ്രന്റെ വിജയത്തിനായി പ്രചാരണം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയും കോന്നി മണ്ഡലത്തിന്റെ ചുമതലക്കാരനായി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും ഓര്‍ത്തഡോക്സ് സഭാധ്യക്ഷരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ആവശ്യം ന്യായം
തൃശ്ശൂര്‍ പഴഞ്ഞി പള്ളിയിലെത്തിയാണ് ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വീതീയന്‍ കാതോലിക്ക ബാവ, മെത്രാപ്പൊലീത്തമാരായ ദഗീവര്‍ഗീസ് മാര്‍ യുലിയോസ്, മാത്യൂസ് മാര്‍ സേവറിയോസ് എന്നിവരുമായാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. സഭാതര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍
കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് പക്ഷത്തെ ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ പാര്‍ട്ടിബന്ധം ഉപേക്ഷിച്ച് ബിജെപിക്കുവേണ്ടി പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായി. ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളില്‍ ചിലര്‍ കമ്മറ്റിയുണ്ടാക്കിത്തന്നെ ബിജെപി സ്ഥാനാര്‍ത്തി കെ സുരേന്ദ്രന്റെ പ്രവര്‍ത്തനത്തിനും രംഗത്ത് ഇറങ്ങി. ഇതിന് പിന്നാലെയാണ് പരസ്യപിന്തുണയുമായി സഭാ ഭാരവാഹികളും രംഗത്ത് എത്തുന്നത്.
ഭാവിയിലും പാര്‍ട്ടിക്ക് ഉപകരിക്കും
ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം ഭാവിയിലും പാര്‍ട്ടിക്ക് ഉപകരിക്കുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപിക്കുള്ളത്. ഈ ബന്ധത്തില്‍ പാര്‍ട്ടിക്ക് ഒരു നഷ്ടവും സംഭവിക്കാനില്ല. മറ്റു മുന്നണികള്‍ പരസ്യ പിന്തുണ വ്യക്തമാകാത്ത സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ സഹായിക്കുന്നതിലൂടെ മധ്യതിരുവിതാംകൂറില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നു.
നിയമത്തിന്റെ ഭാഗത്ത്
പിറവം പള്ളിത്തര്‍ക്കം വിഷയങ്ങളിലടക്കം സുപ്രീംകോടതി കോടതി വിധി നടപ്പാക്കി കിട്ടണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്സ് സഭ മുന്നോട്ടുവെക്കുന്നത്. അതിനാല്‍ തന്നെ നിയമത്തിന്റെ ഭാഗത്ത് നില്ക്കുക മാത്രമാണ് ചെയ്തതെന്ന് ന്യായീകരിക്കാനും ബിജെപി നേതാക്കള്‍ ശ്രമിക്കുക. ഓര്‍ത്തഡോക്സ വിഭാഗത്തിന്റെ പിന്തുണയ്ക്കൊപ്പം ശബരിമല വിഷയത്തിലെ അനുകൂല സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ കോന്നിയില്‍ വിജയം ഉറപ്പിക്കാമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
6 അരുംകൊലകളും 14 വര്‍ഷം ജോളി പൂഴ്ത്തിയത് ഇങ്ങനെ!! പിഴച്ചത് ഒരേ ഒരു ശ്രമം, പക്ഷേ
ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!